മാന്നാർ: യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന മൂന്നു യുവാക്കൾ പിടിയിലായി. കറ്റാനം ഭരണിക്കാവ് തെക്ക് കുഴിക്കാലത്തറയിൽ വിവേക്, കറ്റാനം ഭരണിക്കാവ് തെക്ക് മഹേഷ് ഭവനത്തിൽ മഹേഷ്, തെക്കേക്കര ചെറുകുന്നം അശ്വതി വീട്ടിൽ അശ്വിൻ കൃഷ്ണ എന്നിവരെയാണ് മാന്നാർ പൊലീസ് അറസ്റ്റു ചെയ്തത്.

ഇലഞ്ഞിമേൽ വടക്ക് മാലമന്ദിരം വീട്ടിൽ ഓമനക്കുട്ടന്റെ മകൻ മനുവിനെ(അജിത്) വീടിനുള്ളിൽ അതിക്രമിച്ചു കയറി തലയ്ക്കടിച്ച് വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളാണ് മൂവരും. ഫെബ്രുവരി 20നാണ് സംഭവം. സഹോദരിയെ ശല്യപ്പെടുത്താൻ ശ്രമിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് കൃത്യത്തിനു കാരണം.

ഒളിവിലായിരുന്ന പ്രതികളെ ഇൻസ്‌പെക്ടർ നൂഅ്മാന്റെ നേതൃത്വത്തിൽ എസ്‌ഐമാരായ അരുൺ കുമാർ, ജോൺ തോമസ്, സിപിഒ മാരായ വിഷ്ണുപ്രസാദ്, അരുൺ, സിദ്ദിഖ് ഉൾ അക്‌ബർ എന്നിവർ ചേർന്നാണ് അറസ്റ്റു ചെയ്തത്. കോടതി മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. കേസിലെ മറ്റു പ്രതികളെ ഉടൻ തന്നെ അറസ്റ്റു ചെയ്യുമെന്നു അന്വേഷണോദ്യാഗസ്ഥനായ ഇൻസ്‌പെക്ടർ എസ്. നുഅമാൻ പറഞ്ഞു.