കൊച്ചി: രാജ്യത്ത് സ്വർണ്ണക്കടത്ത് തടയാൻ അധികാരികൾക്ക് കഴിയുന്നില്ലെന്ന് ഹൈക്കോടതി. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ അസ്ഥിരപ്പെടുത്തുന്ന രീതിയിൽ സ്വർണ്ണക്കടത്ത് ദിനംപ്രതി വർദ്ധിക്കുകയാണ്. കസ്റ്റംസ് ജാഗ്രത പുലർത്തുകയും കേസെടുക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ പല കാരണങ്ങളാൽ കള്ളക്കടത്ത് തടയാൻ സാധിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി.

കരിപ്പൂർ സ്വർണ്ണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിക്ക് ജാമ്യം അനുവദിച്ച് കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ പരാമർശം. അർജുൻ ആയങ്കിക്ക് കർശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. മൂന്നുമാസത്തേക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്നും സംസ്ഥാനം വിട്ടു പോകരുതെന്നുമാണ് പ്രധാന ഉപാധികൾ. ഇതോടൊപ്പം രണ്ടുലക്ഷം രൂപ ജാമ്യത്തുകയും കെട്ടിവെക്കണം. ജൂൺ 28 നാണ് അജുൻ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 60 ദിവസത്തിലേറെയായി കസ്റ്റഡിയിലാണെന്നും സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്നും അർജ്ജുൻ കോടതിയിൽ വാദിച്ചിരുന്നു. കൂടുതൽ തെളിവുകളൊന്നും തനിക്കെതിരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലാത്തതിനാൽ ഇനിയും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യം ഇല്ലെന്നായിരുന്നു പ്രതിയുടെ വാദം. നേരത്തെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതി രണ്ട് തവണ പ്രതിയുടെ ജാമ്യ ഹർജി തള്ളിയിരുന്നു.കരിപ്പൂർ സ്വർണക്കടത്ത് കേസിൽ രണ്ടാം പ്രതിയാണ് അർജുൻ.

കൊലക്കേസിന് ജയിലിൽ കഴിയുന്ന രണ്ടു പേര് ഉപയോഗിച്ച് അർജുൻ ആളുകളെ ഭീഷണിപ്പെടുത്തി സ്വർണ കള്ളക്കടത്തു നടത്തിയെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. വിവിധ വിമാനത്താവളങ്ങൾ വഴി സ്വർണം കടത്തിയതിൽ പ്രതിക്ക് പങ്കുണ്ടെന്നാണ് കസ്റ്റംസ് വാദം.