കൊച്ചി: പോണേക്കരയിൽ ഓട്ടോ ഡ്രൈവറായ യുവാവിനെ ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ സുഹൃത്തുക്കളായ രണ്ട് യുവതികളെ പൊലീസ് ചോദ്യം ചെയ്തു. കുന്നുംപുറം സ്വദേശിനികളായ ഇവർക്ക് കൊലപാതകവുമായി ബന്ധമില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ അസി. കമീഷണർ കെ.ലാൽജി പറഞ്ഞു. രണ്ട് യുവതികളും തമ്മിൽ അടുത്ത സൗഹൃദമുണ്ട്. കേസിന് ഇവരിൽ ഒരാളുടെ സാമ്പത്തിക ഇടപാടുമായി ബന്ധമുണ്ടെന്നാണ് വിവരം.

കൊല്ലപ്പെട്ട ഇടപ്പള്ളി നോർത്ത് അംബേദ്കർ റോഡിൽ കണ്ണൻ നിവാസിൽ കൃഷ്ണകുമാറിന്റെ (32) സുഹൃത്ത്, അറസ്റ്റിലായ എറണാകുളം എ.ആർ പൊലീസ് ക്യാമ്പിലെ സി.പി ഇടപ്പള്ളി നോർത്ത് വൈമേലിൽ ബിജോയിയുടെ (35) സുഹൃത്ത് എന്നിവരെയാണ് ചോദ്യം ചെയ്തത്.

അതെസമയം കൊല്ലാൻ ഉറപ്പിച്ച് പിടിയിലായ പ്രതികൾ പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നെന്നാണ് പൊലീസ് നിഗമനം. അറസ്റ്റിലായ ആറുപേരും കുറ്റം സമ്മതിച്ചിട്ടുണ്ട്. മരട് നെട്ടൂർ സ്വദേശി ഫൈസൽ മോൻ (39), ആലുവ എരമം സ്വദേശികളായ തോപ്പിൽ ഉബൈദ് (25), ഓളിപ്പറമ്പ് അൻസൽ (26), ഇടപ്പള്ളി നോർത്ത് വി.ഐ പടി ബ്ലായിപ്പറമ്പ് വീട്ടിൽ ഫൈസൽ (40), ഇടപ്പള്ളി കുന്നുംപുറം വടക്കേടത്ത് വീട്ടിൽ സുബീഷ് (38) എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.