ലണ്ടൻ: പാക്കിസ്ഥാനിൽ ജനിച്ച് പത്താം വയസ്സിൽ ബ്രിട്ടനിലെത്തി ഇംഗ്ലീഷ് ക്രിക്കറ്റിൽ തിളങ്ങിയ വ്യക്തിയാണ് അസീം റഫീഖ്. അണ്ടർ നയന്റീൻ ക്രിക്കറ്റിൽ ഇംഗ്ലണ്ടിന്റെ ക്യാപ്റ്റനായിരുന്ന ഇയാൾ പിന്നീട് യോർക്ക്ഷയർ ടീമിന്റെ ക്യാപ്റ്റനായി. 2012 മുതൽ യോർക്ക്ഷയർ ടീമിനെ നയിച്ചിരുന്ന റഫീഖ് 2020 സെപ്റ്റംബറിലാണ് ഇ എസ് പി എൻ ചാനലിനു നൽകിയ ഒരു അഭിമുഖത്തിൽ യോർക്ക്ഷയർ ക്ലബ്ബിൽ കടുത്ത വംശീയ വിവേചനം നിലനിൽക്കുന്നു എന്ന ആരോപണമുയർത്തിയത്. തന്റെ പാക്കിസ്ഥാനി പാരമ്പര്യത്തെ കളിയാക്കുന്ന രീതിയിലുള്ള വംശീയ പദപ്രയോഗങ്ങൾ ധാരാളമായി നടത്തിയിട്ടുണ്ടെന്നും അയാൾ ആരോപിച്ചിരുന്നു.

ഇത് ഇംഗ്ലണ്ടിന്റെ സാമൂഹ്യ മണ്ഡലങ്ങളിൽ ഏറെ വിവാദമുയർത്തിയ ഒരു ആരോപണമായി മാറി. യോർക്ക്ഷയർ ഇത് അന്വേഷിക്കുവനായി പ്രത്യേക കമ്മീഷനെ നിയമിച്ചു. മാത്രമല്ല, ബ്രിട്ടീഷ് പാർലമെന്റിൽ പോലും ഇതുകൊടുങ്കാറ്റുയർത്തി.. പാർലമെന്ററി സബ് കമ്മിറ്റി രൂപീകരിച്ച് ഇക്കാര്യം അന്വേഷിക്കുകയും റഫീഖിനെ പാർലമെന്റിൽ വിളിച്ചു വരുത്തി വിശദാംശങ്ങൾ കേൾക്കുകയും ചെയ്തു. തുടർന്ന് ക്ലബ്ബിന്റെ അധികാരസ്ഥാനങ്ങളിൽ ഇരുന്ന പലരും രാജിവെച്ചൊഴിയേണ്ടതായി വന്നു. ക്ലബ്ബ് റഫീഖിനോട് പരസ്യമായി മാപ്പ് പറയുകയും ചെയ്തു.

അന്ന് വംശീയതയ്ക്കെതിരെയുള്ള പോരാട്ടത്തിൽ വീരനായകനായ അസീം റഫീഖ് ഇപ്പോൾ ഒരു ലൈംഗിക ആരോപണത്തിലെ വില്ലനായി മാറിയിരിക്കുകയാണ്. മലയാളിയെന്ന് കരുതുന്ന ഗായത്രി അജിത്തണ് തനിക്ക് 16 വയസ്സുള്ള സമയത്ത് ലൈംഗിക ചുവയുള്ള ടെക്സ്റ്റ് മെസേജുകൾ അസീം റഫീഖ് അയച്ചിരുന്നു എന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. യോർക്ക്ഷയർ പോസ്റ്റിനോടാണ് ഇവർ ഇക്കാര്യം പറഞ്ഞത്. 2015-ൽ മാഞ്ചസ്റ്ററിൽ നിന്നും ദുബായിലേക്കുള്ള ഒരു വിമാനയാത്രയ്ക്കിടെയാണ് ഗായത്രി റഫീഖിനെ പരിചയപ്പെടുന്നതും നമ്പർ നൽകുന്നതും.

അതേസമയം, ഒരിക്കൽ വംശീയതയ്ക്കെതിരെ പോരാടിയ റഫീഖ് തന്റെ ഫേസ്‌ബുക്ക് പേജിൽ യഹൂദ വിരുദ്ധ പോസ്റ്റുകൾ ഇട്ടതിനെ ചൊല്ലിയും വിവാദമുയരുന്നുണ്ട്. ഇതിന് കഴിഞ്ഞയാഴ്‌ച്ച റഫീഖ് ഫേസ്‌ബുക്കിലൂടെ മാപ്പ ചോദിക്കുകയും ചെയ്തു. തന്നെ നിർബന്ധിച്ച് വൈൻ കുടിപ്പിച്ചു തുടങ്ങിയ ആരോപണങ്ങളുമായി ഒരുകാലത്ത് നായകപരിവേഷം ചാർത്തിനിന്ന റഫീഖിന് ഇപ്പോൾ പ്രാദേശിക മാധ്യമങ്ങൾ നൽകുന്ന വില്ലൻ പട്ടമാണ്.

2015 ഡിസംബറിലാണ് റഫീഖിൽ നിന്നും ആദ്യ സന്ദേശം ലഭിച്ചതെന്ന് ഗായത്രി പറയുന്നു. അന്ന് അയാൾക്ക് 24 വയസ്സുണ്ട്. വിമാനത്തിൽ വെച്ച് നിന്നെ കെട്ടിപ്പിടിച്ച്, ചുമരിനോട് ചേർത്ത് നിർത്തി ചുംബിക്കാൻ താൻ ആഗ്രഹിച്ചു എന്നായിരുന്നു ആ സന്ദേശമെന്നും ഗായത്രി വെളിപ്പെടുത്തുന്നു. അതുപോലെ ദുബായിൽ അത്താഴവിരുന്നിന് കൂടെചെല്ലാൻ റഫീഖ് തന്നോട് ആവശ്യപ്പെട്ടു എന്നും അവർ പറയുന്നു. എന്നാൽ, തനിക്ക് അന്ന് പ്രായപൂർത്തിയായിട്ടില്ല എന്ന കാര്യം തിരിച്ച് സന്ദേശമയച്ചപ്പോൾ, അതുകൊണ്ടെന്താ, നിന്നെയൊന്ന് ചുംബിക്കാൻ അനുവദിക്കില്ലെ എന്നായിരുന്നു മറുപടി എന്നും ഗായത്രി പറയുന്നു.

ഈ ആരോപണം വെള്ളിയാഴ്‌ച്ച രാത്രി വളരെ വൈകി മാത്രമാണ് തങ്ങളുടെ കൈയിൽ ലഭിച്ചതെന്നും, വിശദമായ പരിശോധനക്ക് ശേഷം മാത്രമേ എന്തെങ്കിലും പറയാൻ കഴിയൂ എന്നുമായിരുന്നു റഫീഖിന്റെ അഭിഭാഷക സംഘത്തിന്റെ വക്താവ് അറിയിച്ചത്. കേസ് പഠിച്ചുകൊണ്ടിരിക്കുകയാണെന്നും വക്താവ് അറിയിച്ചു.

ആ പരുക്കൻ ഭാഷയിലുള്ള സന്ദേശം അന്ന് കുട്ടിയായിരുന്ന തന്നെ ശരിക്കും ഭയപ്പെടുത്തി എന്നാണ് ഗായത്രി പറയുന്നത്. റഫീഖ് വംശീയ വിദ്വേഷത്തിനെ ഉയർത്തിയ ആരോപണങ്ങൾ ഒന്നും താൻ നിഷേധിക്കുന്നില്ല എന്നും അയാൾ പറഞ്ഞതിൽ പലതും സത്യമാണെന്ന് വിശ്വസിക്കുന്നു എന്നും പറയുന്ന ഗായത്രി, പക്ഷെ അയാൾ തന്നോട് ചെയ്തതുകൂടി തെറ്റായിരുന്നു എന്ന് സ്വയം മനസ്സിലക്കണമെന്നും പറയുന്നു. പ്രായപൂർത്തിയാകാതിരുന്ന സമയത്ത് അയാളെ മറ്റുള്ളവർ നിർബന്ധിച്ച് മദ്യം കുടിക്കാൻ പ്രേരിപ്പിച്ചുവെങ്കിൽ അതിന് സമാനമായ തെറ്റാണ് പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയോട് ലൈഗിക ചുവയോടെ സംസാരിക്കുക എന്നതും അയാൾ മനസ്സിലാക്കണമെന്നും ഗായത്രി പറയുന്നു. മാത്രമല്ല, ഷാംപെയ്ൻ ഉൾപ്പടെയുള്ളവ എടുത്തു പറഞ്ഞ് 17 വയസ്സുള്ള ഒരു പെൺകുട്ടിയെ അത്താഴവിരുന്നിന് ക്ഷണിച്ചതും മോശമായി പോയി, അവർ കൂട്ടിച്ചേർത്തു.