ബംഗളുരു: ഇന്ത്യയിൽ കോവിഡ് വാക്‌സിൻ വേഗത്തിലാക്കാൻ കേന്ദ്രസർക്കാറിന് ഉപായം പറഞ്ഞു കൊടുത്തു വിപ്രോ സ്ഥാപകൻ അസിം പ്രേംജി. സ്വകാര്യ മേഖലയുടെ കൂടി സഹകരണത്തോടെ വാക്‌സിനേഷൻ വേഗത്തിലാക്കാമെന്നാണ് അസിം പ്രേംജി വ്യക്തമാക്കിയത്. സ്വകാര്യ മേഖലയെ സഹകരിപ്പിക്കുകയാണെങ്കിൽ 60 ദിവസംകൊണ്ട് രാജ്യത്തെ 50 കോടി ജനങ്ങൾക്ക് വാക്സിൻ വിതരണം ചെയ്യാനാവുമെന്ന് അദ്ദേഹം പറഞ്ഞു.

ചേമ്പർ ഓഫ് ഇൻഡസ്ട്രി ആൻഡ് കൊമേഴസ് ബംഗളൂരു നടത്തിയ പരിപാടിയിലാണ് പ്രേംജി ഇക്കാര്യം കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ മുമ്പാകെ വെച്ചത്. സ്വകാര്യമേഖലയെ കൂടി പങ്കാളികളാക്കിയാൽ വാക്‌സിനേഷന്റെ വേഗത കുതിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യം കോവിഡിനെതിരായ വാക്‌സീൻ വളരെ വേഗമാണ് കണ്ടെത്തിയത്. വാക്‌സീൻ രാജ്യത്തെല്ലായിടത്തും എത്തിച്ചുകൊടുക്കുക എന്നതാണ് ഇപ്പോഴത്തെ ജോലി. സർക്കാർ തന്റെ കടമ പരിമിതികൾക്കുള്ളിൽ നിന്ന് ഭംഗിയായി നിർവഹിക്കുന്നുണ്ട്.സ്വകാര്യമേഖലയെ കൂടി ഉൾപ്പെടുത്തിയാൽ വാക്‌സിനേഷൻ നിരക്ക് ഉയർത്താനാകുമെന്നും അസിംപ്രേംജി അഭിപ്രായപ്പെട്ടു.

നിലവിൽ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ വാക്സിൻ ഒരു ഡോസിന് 300 രൂപ നിരക്കിൽ ലഭ്യമാണ്. ഇത് വിതരണം ചെയ്യുന്നതിന് ഡോസിന് 100 തോതിൽ സ്വകാര്യ ആശുപത്രികൾക്ക് നൽകിയാൽ വിതരണം വേഗത്തിലാക്കാം. ഡോസിന് മൊത്തം 400 രൂപയേ ചെലവ് വരൂ. ഇക്കാര്യം സർക്കാർ ഗൗരവമായി പരിഗണിക്കണമെന്നാണ് അഭിപ്രായം, അസിം പ്രേംജി പറഞ്ഞു.

റെക്കോർഡ് വേഗത്തിൽ കോവിഡ് 19ന് എതിരായ വാക്സിൻ വികസിപ്പിച്ചെടുക്കാൻ സാധിച്ചിട്ടുണ്ട്. അത് വലിയ തോതിൽ ഇപ്പോൾ നൽകിവരുന്നുമുണ്ട്. സർക്കാർ കഴിയുന്നത്ര മികച്ച രീതിയിൽ അത് ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.