കൊച്ചി: കോൺഗ്രസിന്റെ വഴി തടയൽ സമരത്തിനെതിരെ നടൻ ജോജു ജോർജ്ജ് പ്രതിഷേധത്തിന് പിന്നാലെ സിനിമാ ഷൂട്ടിംഗുകൾ തടസപ്പെടുത്താനുള്ള കോൺഗ്രസ് പ്രാദേശിക നീക്കത്തിൽ എതിർപ്പറിയിച്ച് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണിക്കൃഷ്ണൻ. പ്രതിപക്ഷ നേതാവ് വി.ഡി സതീശന് അയച്ച തുറന്ന കത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. കോൺഗ്രസിന്റെ ജില്ലാ നേതൃത്വം ജോജുവുമായി നടത്തിയ ഒത്തുതീർപ്പ് ശ്രമങ്ങളെ അട്ടിമറിച്ചത് മാർക്സ്സിസ്റ്റ് പാർട്ടിയുടെ ഫ്രാക്ഷൻ നേതാവായ താനാണ് എന്ന ഒരാരോപണം അടിസ്ഥാനരഹിതമാണെന്നും ബി.ഉണ്ണിക്കൃഷ്ണൻ.

ഒരു കലാകാരനുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ, ഒരു കലാരൂപത്തോട്, ഒരു തൊഴിൽ മേഖലയോട് ആകെയുള്ള വിദ്വേഷമായി വളരാൻ കോൺഗ്രസ് പോലെയൊരു ജനാധിപത്യപ്രസ്ഥാനം അനുവദിക്കരുത്. ചലച്ചിത്രമേഖലയും കോൺഗ്രസ് ഉൾപ്പടെയുള്ള മുഖ്യധാരാ രാഷ്ട്രീയകക്ഷികളും തമ്മിൽ ഇതുവരെ പുലർത്തിപ്പോരുന്ന ഊഷ്മളമായ ബന്ധം തുടർന്നും അങ്ങിനെ തന്നെ നിലനിൽക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ഉണ്ണിക്കൃഷ്ഷണ്ൻ പറഞ്ഞു.

ബി.ഉണ്ണിക്കൃഷ്ണന്റെ തുറന്ന കത്ത്

ആദരണീയനായ പ്രതിപക്ഷ നേതാവ് ശ്രീ. വി ഡി സതീശന്:

കോൺഗ്രസ് പ്രവർത്തകരും ജോജു ജോർജ്ജുമായിയുണ്ടായ നിർഭാഗ്യകരമായ ഏറ്റുമുട്ടലിനു തൊട്ടുപിറകെ അങ്ങയെ ഞാൻ ഫോണിൽ ബന്ധപ്പെട്ടതും, അങ്ങ് എന്റെ കോളിനോട് ഏറ്റവും ജനാധിപത്യപരമായും സൗഹാർദ്ദപൂർവ്വവുമായും പ്രതികരിച്ചതും സ്നേഹത്തോടെ ഓർക്കുന്നു. സിനിമയിലെ ഒരു സഹപ്രവർത്തകന് ഒരു വിഷമസ്ഥിതി ഉണ്ടാവുമ്പോൾ, അദ്ദേഹത്തിന്റെ അടുത്ത് നേരിട്ട് എത്തി സമാശ്വസിപ്പിക്കുക എന്ന സംഘടനാപ്രവർത്തന രീതിയാണ് ഞാൻ ഈ വിഷയത്തിലും പുലർത്തിയത്.

ജനജീവിതത്തെ ദുസ്സഹമാക്കുന്ന ഇന്ധനവില വർദ്ധനവിനെതിരെ കോൺഗ്രസ് പാർട്ടി നടത്തിയ സമരത്തിൽ ജോജു ഇടപെട്ടതിന്റെ രാഷ്ട്രീയ ശരി ഒരു തർക്കവിഷയമായി നിലനിൽക്കുന്നുണ്ടെങ്കിലും, അദ്ദേഹത്തിന്റെ ഒറ്റപ്പെട്ട പ്രതിഷേധത്തെ സഹിഷ്ണുതയോടെ, ജനാധിപത്യപരമായി കാണുന്നതാണ് ഉചിതം എന്ന കാര്യത്തിൽ അങ്ങേയ്ക്കും സംശയമുണ്ടാവില്ല. അന്ന്, അങ്ങയോട് ഫോണിൽ ഞാൻ സൂചിപ്പിച്ച കാര്യം ഒരിക്കൽ കൂടി ആവർത്തിക്കട്ടെ. ഒരാളോട് രാഷ്ട്രീയമായി വിയോജിക്കുന്നതും വിമർശ്ശിക്കുന്നതും, അയാളിൽ 'മദ്യപൻ,' ' ലഹരിക്കടിപ്പെട്ടവൻ,' 'പെണ്ണുപിടിയൻ,' തുടങ്ങിയ മധ്യവർഗ്ഗ പൊതുബോധത്തിന് പഥ്യമായ ''വെറുക്കപ്പെടേണ്ടവന്റെ'' ശീലഗുണങ്ങൾ യാതൊരു അടിസ്ഥാനവുമായി ചാർത്തിക്കൊടുത്തുകൊണ്ടല്ല. ജോജു എന്ന ഞങ്ങളുടെ സഹപ്രവർത്തകനെ അങ്ങിനെ പൊതുസമൂഹത്തിനു മുമ്പിൽ അപമാനിച്ചതിൽ മാത്രമാണ് ഞങ്ങളുടെ പ്രതിഷേധവും ഉത്ക്കണ്ഠയും.

ഈ സംഭവത്തിനു ശേഷം, കോൺഗ്രസിന്റെ ജില്ലാ നേതൃത്വം ജോജുവുമായി നടത്തിയ ഒത്തുതീർപ്പ് ശ്രമങ്ങളെ അട്ടിമറിച്ചത് മാർക്സ്സിസ്റ്റ് പാർട്ടിയുടെ ഫ്രാക്ഷൻ നേതാവായ ഞാനാണ് എന്ന ഒരാരോപണം പ്രധാന പദവികൾ വഹിക്കുന്ന ചില കോൺഗ്രസ് നേതാക്കൾ ഉന്നയിക്കുകയുണ്ടായി. ഇത് തീർത്തും അസത്യമാണ്. ഞാൻ ഒരു ഫ്രാക്ഷനിലും പ്രവർത്തിക്കുന്നില്ല. വ്യക്തിപരമായി എന്റെ രാഷ്ട്രീയം ഇടതുപക്ഷത്തോടൊപ്പം യോജിച്ചും വിയോജിച്ചും സഞ്ചരിക്കുന്ന ഒന്നാണ്. എന്നാൽ, ചലച്ചിത്ര മേഖലയിലെ 19 ട്രേഡ് യൂണിയനുകളും അവയുടെ ഫെഡറേഷനായ ഫെഫ്കയും കക്ഷിരാഷ്ട്രീയ നിരപേക്ഷമായി, മതനിരപേക്ഷമായി മാത്രം പ്രവർത്തിക്കുന്നവയാണ്. ഫെഫ്കയിലും അനുബന്ധ യൂണിയനുകളിലും പ്രവർത്തിക്കുന്നവരിൽ എല്ലാ രാഷ്ട്രീയ കക്ഷികളിലും ഉൾപ്പെട്ടവരുണ്ട്.

ഒരു വിഷയത്തേയും കക്ഷിരാഷ്ട്രീയത്തിന്റെ കറുപ്പ്/ വെളുപ്പുകളിലേക്ക് ഞങ്ങൾ ചുരുക്കാറില്ല. ഞങ്ങളുടെ സംഘടനാംഗമല്ലെങ്കിൽ പോലും ജോജുവിന്റെ വിഷയത്തിൽ ഞാൻ ഇടപ്പെട്ടത്, ഒരു പ്രതിസന്ധിയിൽ ഒരു സിനിമാപ്രവർത്തകനും ഒറ്റപ്പെട്ട് പോകരുത് എന്ന ഫെഫ്കയുടെ പൊതുനിലപാടിനാലാണ്. ആ സംഭവത്തിനു ശേഷം ജോജുവുമായി കോൺഗ്രസ് നേതൃത്വം നടത്തി എന്ന് പറയപ്പെടുന്ന ഒത്തുതീർപ്പ് ശ്രമങ്ങളിലൊന്നും ഞാൻ ഏതെങ്കിലും വിധത്തിൽ ഭാഗമായിട്ടില്ല. ഈ പ്രശ്നം ഒത്തുതീർക്കണോ വേണ്ടയോ എന്നത് ജോജുവിന്റെ വ്യക്തിസ്വാതന്ത്ര്യത്തിൽപ്പെടുന്ന കാര്യമാണ്. അദ്ദേഹം അതിൽ എന്ത് തീരുമാനമെടുത്താലും ഞങ്ങൾക്ക് അതിൽ യാതൊരു പ്രശ്നവുമില്ല. ഒരു കലാകാരൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ ആത്മാഭിമാനത്തെ മാനിക്കുന്ന ഒരു ഒത്തുതീർപ്പാവുമല്ലോ, തീർച്ചയായും, കോൺഗ്രസ് മുന്നോട്ട് വെയ്ക്കുന്നത്.

ഇപ്പോൾ, അങ്ങേയ്ക്ക് ഈ കത്തെഴുതാൻ കാരണമായത്, മുണ്ടക്കയത്ത് ശ്രീ.ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന സിനിമാ സെറ്റിലേക്ക് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രകടനമാണ്. തൊട്ട് പിറകെ വാർത്താമാധ്യമങ്ങളിൽ കോൺഗ്രസിന്റെ ചില പ്രധാന നേതാക്കൾ, സിനിമാ ലൊക്കേഷനുകളിൽ ഇത്തരം പ്രതിഷേധങ്ങൾ തുടരാനുള്ള അവരുടെ തീരുമാനം അറിയിക്കയുണ്ടായി. അങ്ങ് ഈ വിഷയത്തിൽ ഇടപെടണമെന്ന് അഭ്യർത്ഥിക്കുന്നു. ഒരു കലാകാരനുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ, ഒരു കലാരൂപത്തോട്, ഒരു തൊഴിൽ മേഖലയോട് ആകെയുള്ള വിദ്വേഷമായി വളരാൻ കോൺഗ്രസ് പോലെയൊരു ജനാധിപത്യപ്രസ്ഥാനം അനുവദിക്കരുത്. ചലച്ചിത്രമേഖലയും കോൺഗ്രസ് ഉൾപ്പടെയുള്ള മുഖ്യധാരാ രാഷ്ട്രീയകക്ഷികളും തമ്മിൽ ഇതുവരെ പുലർത്തിപ്പോരുന്ന ഊഷ്മളമായ ബന്ധം തുടർന്നും അങ്ങിനെ തന്നെ നിലനിൽക്കണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.

അങ്ങ് ഈ വിഷയത്തിൽ ഇടപെട്ട് വേണ്ടത് ചെയ്യുമല്ലോ.

സ്നേഹത്തോടെ,

ഉണ്ണിക്കൃഷ്ണൻ ബി

( ജനറൽ സെക്രറ്ററി, ഫെഫ്ക)