ഹൈദ്രാബാദ്: മലയാളത്തിൽ സാന്നിധ്യം അറിയിച്ച ശേഷം ഇനി തമിഴിലും ഒരു കൈ നോക്കാനുള്ള ശ്രമത്തിലാണ് നടൻ ബാബുരാജ്. ഇപ്പോൾ തമിഴകത്തിൽ വിശാലിനൊപ്പം ഒരു സിനിമ ചെയ്യുകയാണ് ബാബുരാജ്. വിശാലിന്റെ സിനിമയിൽ പ്രധാന വില്ലൻ കഥാപാത്രമായി അഭിനയിക്കുകയാണ് നടൻ ബാബുരാജ്. സിനിമയുടെ ചിത്രീകരണം ഹൈദരാബാദിലണാണ് പുരോഗമിക്കുന്നത്.

കഴിഞ്ഞ ദിവസം ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെ വിശാലിന് പരുക്കേറ്റത് വലിയ വാർത്തയായിരുന്നു. സോഷ്യൽ മീഡിയയിലും ഇത് വൈറലായി. ബാബുരാജിനൊപ്പമുള്ള ഫൈറ്റ് സീനിൽ ചുമരിൽ പുറം ഇടിച്ചു വീണായിരുന്നു പരുക്ക്. വിശാലിന്റെ പരുക്ക് മാറിയിട്ടില്ലെന്നും ഇപ്പോഴും പുറംവേദനയുണ്ടെന്നും പറയുകയാണ് ബാബുരാജ്.

ഹൈദരാബാദിലെ ഷൂട്ടിങ് അവസാനിച്ച വിവരം പങ്കുവെച്ചുകൊണ്ട് ബാബുരാജ് ഒരു ചിത്രം പങ്കുവെച്ചിരുന്നു. വിശാലിനൊപ്പമുള്ളതായിരുന്നു ചിത്രം. ചെന്നൈയിലാണ് അടുത്ത ഷൂട്ടിങ് ഷെഡ്യൂളെന്നും താരം വ്യക്തമാക്കിയിരുന്നു. അതിന് താഴെ വിശാലിന്റെ പരുക്കിനെക്കുറിച്ചും മറ്റും സംശയങ്ങളുമായി ആരാധകർ എത്തി. അതിനാണ് ബാബു രാജ് മറുപടി നൽകിയത്.

പരുക്ക് പറ്റിയെന്നുപറഞ്ഞത് പ്രമോഷനായിരുന്നോ എന്നായിരുന്നു ഒരാളുടെ സംശയം. അദ്ദേഹം രണ്ട് ദിവസം റെസ്റ്റായിരുന്നു എന്നാണ് ബാബുരാജിന്റെ മറുപടി. പരുക്ക് മാറിയോ എന്ന ചോദ്യത്തിന് മാറിയിട്ടില്ലെന്നും ആശാന് നല്ല പുറംവേദനയുണ്ടെന്നും താരം പറയുന്നു. നല്ല സിനിമയാണെന്നും മുഴുനീള ആക്ഷൻ സിനിമയായല്ലെന്നും താരം വ്യക്തമാക്കുന്നു.