ന്യൂഡൽഹി: ബിജെപി നേതാവ് തേജിന്ദർ പാൽ സിങ് ബഗ്ഗയെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ മൂന്നുസംസ്ഥാന പൊലീസ് സേനകൾ ഉൾപ്പെട്ട നാടകീയ രംഗങ്ങൾ അരങ്ങേറി. ബഗ്ഗയെ ഡൽഹിയിലെ വസതിയിൽ നിന്നാണ് പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതേ തുടർന്ന് പഞ്ചാബ്, ഹരിയാന, ഡൽഹി പൊലീസ് സേനകൾ ഉൾപ്പെട്ട വടംവലിയായി മാറി. മതസൗഹാർദം തകർക്കുന്ന തരത്തിൽ സംസാരിച്ചുവെന്ന് ആരോപിച്ചാണ് ബഗ്ഗയെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തത്.

രാവിലെ 8.30 ഓടെയാണ് സംഭവം. 50 ഓളം പഞ്ചാബ് പൊലീസുകാർ ബഗ്ഗയുടെ വസതിയിലേക്ക് ഇരച്ചുകയറി അറസ്റ്റ് ചെയ്തു. അദ്ദേഹത്തിന് തലപ്പാവ് ധരിക്കാൻ പോലും സമയം കൊടുത്തില്ല, എന്നാണ് ഡൽഹി ബിജെപി വക്താവ് നവീൻ കുമാർ ജിൻഡാൾ പറഞ്ഞത്. മകനെ വലിച്ചിഴച്ചുകൊണ്ടാണ് പഞ്ചാബിലേക്ക് കൊണ്ടുപോയതെന്ന് ബഗ്ഗയുടെ പിതാവും ആരോപിച്ചു. മകനെ തട്ടിക്കൊണ്ടു പോയി എന്നുകാട്ടി പ്രീത് പാൽ നൽകിയ പരാതിയിൽ ഡൽഹി പൊലീസ് കേസെടുത്തു. ബഗ്ഗയുമായി മൊഹാലിയിലേക്കു പോയ വാഹനം ഹരിയാന പൊലീസ് തടഞ്ഞതോടെ പ്രശ്നം ഗുരുതരമായി. പഞ്ചാബ് പൊലീസിന്റെ വാഹനം വളഞ്ഞ ഹരിയാന പൊലീസ് ബഗ്ഗയെ കുരുക്ഷേത്രയിലെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഡൽഹി പൊലീസിന്റെ ഒരുടീമും പിന്നാലെ എത്തി.

ഒരു മാസം മുമ്പ് മൊഹാലിയിൽ രജിസ്റ്റർ ചെയ്ത കേസിൽ ഡൽഹിയിൽ ജാനകിപുരിയിലെ വീട്ടിൽ നിന്നാണ് തേജിന്ദർ പാൽ ബഗ്ഗയെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ചു വട്ടം നോട്ടീസ് നൽകിയിട്ടും അന്വേഷണവുമായി സഹകരിക്കാത്തതിനെത്തുടർന്നാണ് നടപടിയെന്ന് പഞ്ചാബ് പൊലീസ് അറിയിച്ചു. സോഷ്യൽ മീഡയയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ നിരന്തരം വിമർശിക്കുന്ന ബഗ്ഗ എഎപിയെ ചൊടിപ്പിച്ചിരുന്നു.

പഞ്ചാബ് പൊലീസ് നിഷ്പക്ഷ നടപടിയാണ് സ്വീകരിച്ചതെന്നും ബഗ്ഗ അന്വേഷണവുമായി സഹകരിക്കാതെ ഇരുന്നതോടെയാണ് നടപടി എടുത്തതെന്നും എഎപി നേതാക്കൾ ന്യായീകരിച്ചു. മൊഹാലി സ്വദേശിയായ സണ്ണി അലുവാലിയ നൽകിയ പരാതിയിലാണ് ബഗ്ഗയ്ക്കെതിരെ പഞ്ചാബ് പൊലീസ് കേസെടുത്തത്. കെജരിവാളിനെതിരെയാണ്, കശ്മീർ ഫയൽസ് സിനിമയുമായി ബന്ധപ്പെട്ട് ബഗ്ഗ പരാമർശം നടത്തിയത്. കെജരിവാളിന്റെ സ്വേച്ഛാധിപത്യ സ്വഭാവമാണ് ബഗ്ഗയുടെ അറസ്റ്റിലൂടെ പുറത്തുവന്നതെന്ന് ബിജെപി കുറ്റപ്പെടുത്തി. ആംആദ്മി പാർട്ടി ഭരിക്കുന്ന പഞ്ചാബിലെ പൊലീസിനെ ഉപയോഗിച്ച് ഏകാധിപതിയെപ്പോലെയാണ് കെജരിവാളിന്റെ പ്രവർത്തനമെന്ന് ബിജെപി ആരോപിച്ചു.

ഇത് തട്ടിക്കൊണ്ടുപോകൽ കേസ് അല്ലെന്നും ഹരിയാന പൊലീസ് തങ്ങളെ അനാവശ്യമായി തടയുകയാണെന്നും കാട്ടി ഹരിയാന പൊലീസ് മേധാവിക്ക് പഞ്ചാബ് പൊലീസ് കത്ത് അയച്ചിട്ടുണ്ട്. ജാനകിപുരിയിലെ അറസ്റ്റിനെ കുറിച്ച് തങ്ങൾക്ക് വിവരം ഒന്നും കിട്ടിയിരുന്നില്ലെന്ന് ഡൽഹി പൊലീസ് അവകാശപ്പെടുന്നു. എന്നാൽ, പഞ്ചാബ് പൊലീസ് ഇക്കാര്യം നിഷേധിച്ചു.

ബഗ്ഗയെ പഞ്ചാബിലെ കോടതിയിൽ ഹാജരാക്കി. സാഹിബ്‌സാദ അജിത് സിങ് നഗറിലെ സൈബർ സെല്ലാണ് ബഗ്ഗയ്ക്ക് എതിരെ കേസെടുത്തത്. പ്രകോപനപരമായ പ്രസ്താവനകൾ, മതവിദ്വേഷ പ്രതാരണം, ക്രിമിനൽ ഭീഷണി എന്നീ കുറ്റങ്ങളാണ് ബഗ്ഗയ്ക്ക് എതിരെ ചുമത്തിയത്.
പിന്നീട് ഹരിയാന പൊലീസ് ബഗ്ഗയെ ഡൽഹി പൊലീസിന് കൈമാറി. അദ്ദേഹത്ത ഡൽഹിയിലേക്ക് തിരിച്ചുകൊണ്ടുപോവുകയാണെന്നാണ് റിപ്പോർട്ടുകൾ. ബഗ്ഗയെ കിഡ്‌നാപ്പ് ചെയ്തതിന് പഞ്ചാബ് പൊലീസിന് എതിരെ ഡൽഹി പൊലീസ് എഫ്‌ഐആർ ഇട്ടു. ഇതിനിടെ, ഹരിയാന പൊലീസിന് എതിരെ പഞ്ചാബ് സർക്കാർ ഹേബിയസ് കോർപസ് ഹർജി പഞ്ചാബ് ആൻഡ് ഹരിയാന കോടതിയിൽ ഫയൽ ചെയ്തു. .