ബെംഗളൂരു: കർണാടകയിലെ മടിക്കേരി ജില്ലയിൽ, ഒരാഴ്ച നീണ്ടുനിന്ന ബജ്റംഗ് ദളിന്റെ ശൗര്യ പ്രശിക്ഷൻ വർഗ പരിശീലന ക്യാമ്പിനെതിരെ കേസെടുത്ത അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. പിഎഫ്‌ഐ അംഗം ഇബ്രാഹിം നൽകിയ പരാതിയിൽ കേസെടുത്ത് ബജ്റംഗ്ദളിനും സ്‌കൂൾ അധികൃതർക്കും നോട്ടീസ് നൽകിയ അന്വേഷണ ഉദ്യോഗസ്ഥനെയാണ് ഭരണകക്ഷിയായ ബിജെപി സർക്കാർ സ്ഥലം മാറ്റിയത്. ഇതോടെ കർണാടകയിലെ ബജ്റംഗ്ദളിന്റെ ആയുധ പരിശീലന ക്യാമ്പ് സംഭവം വഴിത്തിരിവിൽ എത്തിയിരിക്കുകയാണ് .

ആയുധ പരിശീലനം നൽകിയ സംഘാടകർക്കും സ്‌കൂൾ അധികൃതർക്കും നോട്ടീസ് നൽകിയത് ഒരു കുറ്റമായി കണ്ട് സത്യസന്ധനായ ഒരു പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റാൻ കഴിയുമോയെന്ന് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) സംസ്ഥാന ജനറൽ സെക്രട്ടറി അഫ്സർ കൊഡ്ലിപേട്ട് ഭരണകക്ഷിയായ ബിജെപിയോടും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയോടും ചോദിച്ചു. മടിക്കേരിയിൽ നടന്ന ആയുധ ക്യാമ്പ് പരിശീലനം ഭരിക്കുന്ന സർക്കാർ പിന്തുണയോടെയാണെന്ന് നടന്നതെന്നാണ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നത്. 'നിങ്ങൾ സത്യസന്ധരാണെന്ന് ഉറപ്പുണ്ടെങ്കിൽ, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കുകയും നിഷ്പക്ഷമായ അന്വേഷണം നടത്തുകയും വേണമെന്ന് അഫ്‌സർ കൊഡ്‌ലിപ്പേട്ട് പറഞ്ഞു.

ചൊവ്വാഴ്ച വൈകുന്നേരത്തോടയാണ് പരിശീലന ക്യാമ്പ് കേസ് അന്വേഷിക്കുന്ന മടിക്കേരി ജില്ലയിലെ ഗോണിക്കൊപ്പ സർക്കിളിലെ സർക്കിൾ ഇൻസ്‌പെക്ടർ ജയറാം എസ്.എംമിനെ കർണാടക ലോകായുക്തയിലേക്ക് സ്ഥലം മാറ്റിയത്. ഇതാണ് പുതിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയത് .

അതേസമയം, ആയുധപരിശീലന ക്യാമ്പ് നടന്നതായി പറയപ്പെടുന്ന കുടക് സ്‌കൂൾ അധികൃതരോട് ക്യാമ്പുകൾ നടത്താൻ അനുമതി നൽകിയൊ എന്ന് വിദ്യാഭ്യാസ വകുപ്പും റിപ്പോർട്ട് തേടിയിരുന്നു. ഇതിന് നൽകിയ മറുപടിയിൽ ക്യാമ്പിനെ നിഷേധിച്ചു രംഗത്ത് വന്നിരിക്കുകയാണ് സ്‌കൂൾ അധികൃതർ. പരിശീലന ക്യാമ്പ് സ്‌കൂളിന്റെ അധികാര പരിധിയിൽ അല്ല നടന്നതെന്നാണ് സ്‌കൂൾ മാനേജ്‌മെന്റിന്റെ വിശദീകരണം.

കർണാടകയിലെ മടിക്കേരി ജില്ലയിൽ നൂറിലധികം പേർക്കായി ബജ്റംഗ്ദൾ സംഘടിപ്പിച്ച ആയുധപരിശീലനത്തെച്ചൊല്ലി കർണാടകയിൽ വിവാദം ഇപ്പോഴും തുടരുകയാണ്. സ്വയം പ്രതിരോധത്തിനായാണ് പരിശീലനം നൽകുന്നതെന്ന് ഭരണകക്ഷിയായ ബിജെപി നേതാക്കൾ അവകാശപ്പെടുമ്പോൾ, ആയുധം ഉപയോഗിച്ചുള്ള പരിശീലന ക്യാമ്പ് സംഘടിപ്പിച്ചത് അംഗീകരിക്കാൻ സാധിക്കില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.

മെയ് 5 മുതൽ 11 വരെ പൊന്നമ്പേട്ട ടൗണിലെ സർക്കാർ സ്‌കൂൾ പരിസരത്താണ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചത്. എയർ ഗൺ ഉപയോഗിച്ചുള്ള പരിശീലനത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് പ്രതിപക്ഷമായ കോൺഗ്രസും പിഎഫ്‌ഐ യും ബിജെപി, ആർഎസ്എസ് നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു രംഗത്തുവന്നത്.