ന്യൂഡൽഹി: ബജ്രംഗ് ദളിന് അനുകൂലമായ നടപടികൾ ഫേസ്‌ബുക്ക് സ്വീകരിക്കുന്നതിനാൽ സംഘടനയെ നിരോധിക്കണമെന്നുമുള്ള പരാതിയിൽ പ്രതികരണവുമായി ഫേസ്‌ബുക്കിന്റെ ഇന്ത്യയിലെ ചീഫ് അജിത്ത് മോഹൻ.ബജ്രംഗ് ദളിനെ നിരോധിക്കേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം
പ്രതികരിച്ചു.ബജ്രംഗ് ദളിനെ അനുകൂലിച്ചുകൊണ്ടുള്ള പോസ്റ്റുകളോ അനുകൂലനിലപാടുകളോ നടത്തിയിട്ടില്ലെന്ന് ഫേസ്‌ബുക്കിന്റെ ഫാക്ട് ചെക്കിങ്ങ് ടീം സ്ഥിരീകരിച്ചതായി അജിത് മോഹൻ ഇൻഫർമേഷൻ ടെക്നോളജിയുടെ പാർലമെന്ററി സ്റ്റാൻഡിങ്ങ് കമ്മിറ്റിയെ അറിയിച്ചു.

ഇന്ത്യയിലുടനീളം ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങളെ പിന്തുണയ്ക്കുന്ന സംഘടനയായ ബജ്രംഗ് ദളിനെ അനുകൂലിച്ചുകെണ്ടുള്ള നടപടികൾ ഫേസ്‌ബുക്ക് സ്വീകരിക്കുന്നുവെന്ന് വാൾസ്ട്രീറ്റ് ജേണൽ നേരത്തേ പുറത്തുവിട്ട റിപ്പോർട്ടിലാണ് പറഞ്ഞിരുന്നത്. അപകടകരമായ സംഘടനയായി ഫേസ്‌ബുക്കിന്റെ സുരക്ഷാ സംഘം തന്നെ നേരത്തേ ടാഗ് ചെയ്ത സംഘടനയാണ് ബജ്രംഗ് ദൾ.ഭരണകക്ഷിയായ ബിജെപിയുമായി ബന്ധമുള്ള വലതുപക്ഷ ഗ്രൂപ്പിനെതിരെ പ്രവർത്തിക്കുന്നതിൽ ഫേസ്‌ബുക്കിന് ഉള്ള ആശങ്കകളാണ് ബജ്രംഗ് ദളിന് അനുകൂലമായ സാഹചര്യം ഒരുക്കാൻ ഫേസ്‌ബുക്കിനെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.ഫേസ്‌ബുക്ക് ബിജെപി അനുകൂല നടപടികൾ എടുക്കുന്നതായി തെളിവുകൾ സഹിതം നേരത്തെയും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ബജ്രംഗ് ദളിനെതിരെ ഏതെങ്കിലും തരത്തിലുള്ള നടപടികൾ സ്വീകരിച്ചാൽ ഇന്ത്യയിലെ കമ്പനിയുടെ ബിസിനസ്സ് സാധ്യതകളെയും ജീവനക്കാരെയും അപകടത്തിലാക്കാമെന്ന ഭീതി ഫേസ്‌ബുക്കിനുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.ബജ്രംഗ് ദൾ നിരോധിക്കുന്നത് ഫേസ്‌ബുക്ക് ഉദ്യോഗസ്ഥർക്ക് നേരെയുള്ള ശാരീരിക ആക്രമണങ്ങൾക്കും സ്ഥാപനത്തിന് നേരെയുള്ള ആക്രമണത്തിനും കാരണമാകുമെന്ന ഭയമുള്ളതായും ഫേസ്‌ബുക്ക് ജീവനക്കാരൻ പറഞ്ഞതായും റിപ്പോർട്ടുണ്ട്.

ഫേസ്‌ബുക്കിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മാർക്ക് ലൂക്കി എന്ന മുൻ ജീവനക്കാരൻ രംഗത്തെത്തിയിരുന്നു. ഡൽഹി കലാപത്തിൽ ഫേസ്‌ബുക്കിലൂടെ പ്രചരിച്ച വിദ്വേഷ പോസ്റ്റുകളിൽ നിന്ന് ഫേസ്‌ബുക്ക് ലാഭമുണ്ടാക്കിയെന്നായിരുന്നു ലൂക്കിയുടെ വെളിപ്പെടുത്തൽ. വിദ്വേഷ പോസ്റ്റുകൾ നിയന്ത്രിക്കുന്നതിൽ കമ്പനിക്ക് വീഴ്ച പറ്റിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം ഫേസ്‌ബുക്കിന്റെ നിലപാടുമായി ബന്ധപ്പെട്ട് ഡൽഹി അസംബ്ലിയുടെ പീസ് കമ്മിറ്റിയിൽ അജിത് മോഹനോട് ഹാജരാവാൻ പറഞ്ഞിരുന്നു. എന്നാൽ അത് തന്റെ അവകാശങ്ങളെ ഹനിക്കുന്നതാണെന്ന് പറഞ്ഞ് അജിത് മോഹൻ നിരസിക്കുകയായിരുന്നു.