കൊല്ലം: മന്ത്രവാദം നടത്തി ബാധ ഒഴിയണമെങ്കിൽ എന്റെ വിയർപ്പും നിന്റെ വിയർപ്പും ഒന്നകണമെന്ന് യുവതിയോട് മന്ത്രവാദി. കടന്നു പിടിക്കാൻ ശ്രമിച്ചതോടെ യുവതി പൂജാ മുറിയിൽ നിന്നും ഇറങ്ങിയോടി. ഭർത്താവും അമ്മയും മന്ത്രവാദിയോട് കയർത്തപ്പോൾ കത്തിയെടുത്ത് കുത്തി വീഴ്‌ത്തി കടന്നു കളഞ്ഞു. ഒടുവിൽ ഒരു മാസത്തിന് ശേഷം മന്ത്രവാദി അറസ്റ്റിലായി. താന്നി ക്ഷേത്രത്തിനു സമീപം ആലുവിള വീട്ടിൽ ബലഭദ്രൻ (63) എന്ന മന്ത്രവാദിയെയാണ് ഇരവിപുരം പൊലീസ് അറസ്റ്റു ചെയ്തത്.

മാർച്ച് 29 നാണ് അക്രമണത്തിനാസ്പദമായ സംഭവം നടന്നത്. യുവതിയുടെ അമ്മയുടെ പിതാവിന് പ്രേതബാധയുണ്ടെന്നും ഇത് ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ആക്രമണത്തിനിരയായവർ ബലഭദ്രനെ സമീപിച്ചത്. പലവിധ പൂജകളും മന്ത്രവാദവും നടത്തി ബാധ ഒഴിപ്പിക്കുന്നതിനായി പലപ്പോഴായി ഇയാൾ ഇവരിൽ നിന്നും ഒരു ലക്ഷം കൈപ്പറ്റിയിരുന്നു.

ബാധ മാറാൻ വീട്ടിൽ കുഴിച്ചിടാനെന്നു പറഞ്ഞ് തകിടും കൂടും നൽകുകയും ചെയ്തു. ബലഭദ്രന്റെ നിർദ്ദേശമനുസരിച്ച് തകിടും കൂടും വീട്ടിൽ കുഴിച്ചിട്ടെങ്കിലും ബാധമാറിയില്ലെന്ന് പറഞ്ഞ് പണം നൽകിയ പാരിപ്പള്ളി കുളമട സ്വദേശികളായ ദമ്പതികൾ താന്നിയിലെ മന്ത്രവാദിയുടെ വീട്ടിലെത്തി പണം തിരികെ ആവശ്യപ്പെട്ടു. ഒരു പൂജ കൂടി ചെയ്തുവെങ്കിൽ മാത്രമേ ബാധ മാറൂ എന്നു പറഞ്ഞ് യുവതിയെ മാത്രം പൂജാമുറിയിലേക്ക് വിളിച്ചു കയറ്റി. അവിടെ വച്ചാണ് യുവതിയോട് എന്റെ വിയർപ്പും നിന്റെ വിയർപ്പും ഒന്നിച്ചെങ്കിൽ മാത്രമേ ഫലം ഉണ്ടാകൂ എന്ന് പറയുകയും യുവതിയെ കടന്നു പിടിക്കാൻ ശ്രമിച്ചതും.

പേടിച്ചു പോയ യുവതി പൂജാ മുറിയിൽ നിന്നും ഇറങ്ങിയോടി പുറത്ത് കാത്തുനിന്ന ഭർത്താവിനോടും മാതാവിനോടും വിവരം പറഞ്ഞു. ഇതോടെ ബലഭദ്രനുമായി ഇവർ വാക്കു തർക്കവും കയ്യാങ്കളിയുമായി. ഇതിനിടയിലാണ് കയ്യിൽ കരുതിയ കത്തിയെടുത്ത് ബലഭദ്രൻ കുത്തിയത്. യുവതിയുടെ മാതാവ് കുത്തേറ്റു ഗുരുതരാവസ്ഥയിൽ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

സംഭവത്തിനു ശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു. ഇയാൾ വെളിയത്തുള്ള രണ്ടാം ഭാര്യയുടെ വീട്ടിലെത്തിയതായി പൊലീസിന് വിവരം ലഭിച്ചു. പൊലീസ് എത്തിയപ്പോഴേക്കും മാവേലിക്കരയിലേക്കു കടന്നു. ഒട്ടേറെ സ്ത്രീകളുമായി ബന്ധമുണ്ടായിരുന്ന ഇയാൾ ഇതു മുതലെടുത്താണ് ഒളിവിൽ കഴിഞ്ഞിരുന്നത്.

മാവേലിക്കര കൊല്ലകടവ് ഭാഗത്തുനിന്ന് ഇരവിപുരം ഇൻസ്പെക്ടർ പി.എസ്. ധർമജിത്ത്, എസ്ഐമാരായ ദീപു, സൂരജ്, സുതൻ, സന്തോഷ്, അജിത് കുമാർ, എഎസ്ഐ ഷിബു പീറ്റർ, സിപിഒ വൈശാഖ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.

പ്രതിയെ റിമാൻഡ് ചെയ്തു. പല അവധികൾ പറഞ്ഞ ശേഷം മാർച്ച് 29 ന് പണം തിരികെ നൽകാമെന്ന് പറഞ്ഞ് ഇവരെ വീട്ടിലേക്കു വിളിച്ചു വരുത്തി ആക്രമിച്ചുവെന്നാണ് കേസ്. നേരത്തേ തട്ടിപ്പിനിരയായ പലരും പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുണ്ട്.