തിരുവനന്തപുരം: വയലനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണത്തിൽ ദുരൂഹതയില്ലെന്ന് വിധിയെഴുതി സിബിഐ സിജെഎം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും, കുടുംബത്തിനും കലാഭവൻ സോബിക്കും അന്വേഷണത്തിൽ തൃപ്തിയില്ല. തെറ്റായ വിവരങ്ങൾ നൽകിയതിന് സോബിക്കെതിരെ കേസെടുക്കുകയും ചെയ്തു. ഇതോടെ, സോബി സിബിഐക്കെതിരെ രംഗത്തെത്തി. സിബിഐ തന്നെ ഈ ഭൂമിയിൽ നിന്ന് ഇല്ലാതാക്കുമെന്നായിരുന്നു സോബിയുടെ ആദ്യ പ്രതികരണം. തന്നെ കസ്റ്റഡിയിലെടുത്ത് അപായപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യം. 'കസ്റ്റഡിയിലുള്ള ആൾ എന്തെങ്കിലും അതിക്രമം കാണിച്ചുവെന്ന് തെളിയിക്കാനും അത് വിശ്വസിപ്പിക്കാനും ഉള്ള സാമർഥ്യം അവർക്കുണ്ടല്ലോ. എന്തും നേരിടാൻഞാൻ തയ്യാറായിരിക്കുന്നു. പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നു. അത് ഇല്ലാതാക്കുവാൻ മരണത്തിന് മാത്രമേ കഴിയൂ. അസത്യമായ റിപ്പോർട്ട് കോടതിയിൽ കൊടുത്ത സിബിഐ ഉദ്യോഗസ്ഥനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകും'-കലാഭവൻ സോബി പറഞ്ഞു.

കലാഭവൻ സോബിയുടെ വാദങ്ങൾ

വയലിനിസ്റ്റ് ബാലഭാസ്‌ക്കറും മകളും കൊല്ലപ്പെട്ട വാഹനാപകടത്തിന്റെ ദൃക്സാക്ഷി എന്നവകാശപ്പെടുന്നയാളാണ് കലാഭവൻ സോബി. അപകടം നടക്കും മുമ്പ് തന്നെ ബാലഭാസ്‌കറിന്റെ വാഹനത്തോട് സാമ്യമുള്ള വാഹനത്തിനു നേരെ ഒരു സംഘം ആളുകൾ അക്രമം നടത്തിയെന്നും വാഹനത്തിന്റെ മുൻ സീറ്റിൽ അവശ നിലയിൽ ഒരാളെ കണ്ടിരുന്നു എന്നുമാണ് സോബിയുടെ മൊഴി. അപകടം നടന്ന സ്ഥലത്തു നിന്ന് രണ്ടു കിലോ മീറ്റർ അകലെയുള്ള പെട്രോൾ പമ്പിനു മുന്നിലായിരുന്നു ആക്രമണമെന്നും മൊഴിയുണ്ട്. ഈ മൊഴിയിലെ വസ്തുതാ പരിശോധനയാണ് സിബിഐ നടത്തിയത്.

ബാലഭാസ്‌കർ സഞ്ചരിച്ച നീല ഇന്നോവ വന്നുനിൽക്കുന്നതും ഗ്ലാസ് അടിച്ചു തകർക്കുന്നതും താൻ മഞ്ഞ വെളിച്ചത്തിൽ കണ്ടുവെന്ന് നേരത്തെ മരണമൊഴിയെന്ന തരത്തിൽ സോബി റിക്കോർഡ് ചെയ്ത വീഡിയോയിലും പറയുന്നു. സംഭവസ്ഥലത്തേക്ക് മറ്റൊരു ഇന്നോവ വന്നുനിന്നുവെന്നും അന്ന് സോബി വെളിപ്പെടുത്തിയിരുന്നു. തന്റെ അഭിഭാഷകനായ രാമൻ കർത്തയ്ക്കും ബാലഭാസ്‌കറിന്റെ കസിൻ പ്രിയ വേണുഗോപാലിനും വേണ്ടിയാണ് താൻ ഈ വീഡിയോ റെക്കോർഡ് ചെയ്യുന്നതെന്നും സോബി വീഡിയോയുടെ തുടക്കത്തിൽ സൂചിപ്പിച്ചിരുന്നു, അപകടസ്ഥലത്തുവെച്ച് താൻ സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സരിത്തിനെ കണ്ടിരുന്നു എന്ന് സോബി വെളിപ്പെടുത്തിയത് വിവാദമായിരുന്നു. സ്വർണ്ണക്കടത്ത് കേസ് ചർച്ചയായപ്പോൾ മാധ്യമങ്ങളിൽ സരിത്തിന്റെ ഫോട്ടോ കണ്ടപ്പോഴാണ് താൻ സരിത്തിനെ ഓർമ്മിച്ചെടുതെന്നും സോബി പറഞ്ഞിരുന്നു. ഇതെല്ലാം സിബിഐയോടും സോബി ആവർത്തിച്ചു.

പെട്രോൾ പമ്പിന് അടുത്ത് വണ്ടി ഒതുക്കി നിർത്തി ഉറങ്ങാൻ കിടന്നു. ഇതിനിടെ സ്‌കോർപിയോ കാർ എത്തി. ഗുണ്ടകൾ ഇറങ്ങി. കുറച്ചു കഴിഞ്ഞ് ബാലുവിന്റെ ഇന്നോവ എത്തി. കാറിന്റെ ചില്ലുകൾ അടിച്ചു തകർത്തു. അതിന് ശേഷം അവർ ബാലുവിനെ കൊന്നു. എല്ലാം നാടകമായിരുന്നു. കാറിന്റെ ചില്ലുകൾ തകർന്നത് എങ്ങനെയെന്ന് പരിശോധിക്കണം. ബാലുവിനെ കൊന്നതാണ് കൊന്നതാണ് കൊന്നതാണ്-ഇതാണ് സോബി പറയുന്നത്. ബാലഭാസ്‌കറിന്റെ കാർ അപകടത്തിൽപ്പെട്ട സ്ഥലത്ത് ചില അസ്വാഭാവിക കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടെന്ന് സോബി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ക്രൈംബ്രാഞ്ചിൽ മൊഴി നൽകിയെങ്കിലും അന്വേഷണം അന്ന് കാര്യമായി മുന്നോട്ടു പോയില്ല. ബാലഭാസ്‌കറിന്റെ കാർ അപകടത്തിൽപ്പെട്ട സ്ഥലത്തുകൂടി പോയപ്പോൾ ദുരൂഹ സാഹചര്യത്തിൽ ചിലരെ കണ്ടതായി സോബി ക്രൈംബ്രാഞ്ചിനോടു പറഞ്ഞങ്കിലും അന്വേഷണം മുന്നോട്ടുപോയില്ല. പിന്നീട് ഡിആർഐ ചില സ്വർണക്കടത്തുകാരുടെ ഫോട്ടോകൾ കാണിക്കുകയും സോബി അതിലൊരാളെ തിരിച്ചറിയുകയും ചെയ്തിരുന്നു. സരിത്തിന്റെ ഫോട്ടോ കൂട്ടത്തിൽ ഇല്ലായിരുന്നു. നയതന്ത്ര സ്വർണക്കടത്ത് വിവാദമാകുകയും സരിത്ത് അറസ്റ്റിലാകുകയും ചെയ്തപ്പോഴാണു സരിത്തിനെ തിരിച്ചറിഞ്ഞതെന്നു സോബി പറയുന്നു.

ബാലഭാസ്‌കറിന്റെ അപകട മരണത്തിന് പിന്നിൽ സ്വർണ കടത്ത് സംഘത്തിന്റെ പങ്കുണ്ടോ എന്നതിനെ കുറിച്ചാണ് സിബിഐ അന്വേഷിച്ചത്. ബാലഭാസ്‌കറിന്റേത് അപകട മരണമാണെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തൽ ബന്ധുക്കൾ നേരത്തെ തള്ളിയിരുന്നു. ഡ്രൈവർ അർജ്ജുനെ മറയാക്കി സ്വർണ കള്ളകടത്ത് സംഘം ആസൂത്രിതമായി നടപ്പാക്കിയ കൊലപാതകമാണ് എന്നാണ് ബന്ധുക്കളുടെ ആരോപണം.

തിരുവനന്തപുരം വിമാനത്താവളത്തിലൂടെ 25 കിലോ സ്വർണം കടത്തിയ സംഘത്തിൽ മുൻ മാനേജർ ഉൾപ്പെട്ടതോടെയാണു ബാലഭാസ്‌കറിന്റെ മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചത്. 2018 സെപ്റ്റംബർ 25ന് പുലർച്ചെയാണു ബാലഭാസ്‌കറും ഭാര്യയും കുട്ടിയും സഞ്ചരിച്ചിരുന്ന വാഹനം പള്ളിപ്പുറത്തിനടുത്തു നിയന്ത്രണംവിട്ട് റോഡരികിലുള്ള മരത്തിലിടിച്ചത്. കുട്ടി അപകടസ്ഥലത്തും ബാലഭാസ്‌കർ ചികിൽസയ്ക്കിടയിലും മരിച്ചു. ഭാര്യയ്ക്കും വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അർജുനും പരുക്കേറ്റിരുന്നു.

സോബിയുടെ മൊഴി കള്ളമെന്ന് സിബിഐ

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് കലാഭവൻ സോബിയുടെ മൊഴി കള്ളമെന്ന വിവരം പുറത്തുവന്നിരുന്നു, അപകടസ്ഥലത്ത് സോബി കണ്ടെന്ന് പറഞ്ഞയാൾ ആ സമയത്ത് ബെംഗളൂരുവിലാണെന്നു കണ്ടെത്തി. സ്വർണക്കടത്ത് സംഘാംഗം റൂബിൻ തോമസിനെ കണ്ടെന്നായിരുന്നു മൊഴി. അപകടത്തിനു മുമ്പ് ബാലഭാസ്‌കറിന്റെ കാർ ആക്രമിക്കപ്പെട്ടെന്ന മൊഴിയും കളവെന്ന് കണ്ടെത്തി. അപകടസമയത്ത് വാഹനമോടിച്ചത് ബാലഭാസ്‌കറാണെന്ന ഡ്രൈവർ അർജുന്റെ മൊഴി കള്ളമാണെന്നും പരിശോധനയിൽ കണ്ടെത്തി.

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റേത് അപകട മരണമെന്ന് നുണപരിശോധനാ റിപ്പോർട്ടുകൾ വിലയിരുത്തിയാണ് സിബിഐ നിഗമനത്തിലേക്ക് എത്തിയത്. ബാലഭാസ്‌കറിനെ കൊല്ലുന്നത് നേരിട്ടു കണ്ടെന്ന കലാഭവൻ സോബിയുടെ മൊഴി കള്ളമാണെന്ന് തെളിഞ്ഞിരുന്നു. വാഹനം ഓടിച്ചിരുന്ന ബാലഭാസ്‌കറാണെന്ന ഡ്രൈവർ അർജുന്റെ മൊഴിയും കള്ളമായിരുന്നു. ഇതിന് അപ്പുറത്തേക്ക് ദുരൂഹതയൊന്നും കണ്ടെത്തിയില്ല
സ്റ്റീഫൻ ദേവസ്യയ്ക്കും ക്ലീൻ ചിറ്റ് നൽകുകയാണ് സിബിഐ. അപകടം നടക്കുമ്പോൾ സ്റ്റീഫൻ സ്ഥലത്തുണ്ടായിരുന്നുവെന്ന അഭ്യൂഹം കളവാണ്. അന്ന് സ്റ്റീഫൻ വിദേശത്തായിരുന്നു. സ്വർണ്ണ കടത്തുമായി ഈ അപകടത്തെ ലിങ്ക് ചെയ്യാനുള്ള തെളിവുകളും സിബിഐയ്ക്ക് കിട്ടിയിട്ടില്ല. പ്രകാശ് തമ്പിയും മറ്റും പറയുന്നതിൽ അസ്വാഭാവികതയും നുണ പരിശോധനയിൽ കണ്ടെത്തിയില്ല.

സംശയം തീരാതെ ബന്ധുക്കൾ

അന്വേഷണത്തിൽ തൃപ്തിയില്ലെന്നും നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും പിതാവ് ഉണ്ണി പറഞ്ഞു. ബാലുവിന്റെ കസിൻ പ്രിയ വേണുഗോപാൽ തിങ്കളാഴ്ച ഇട്ട പോസ്റ്റ് ഇങ്ങനെ:

ബാലുച്ചേട്ടന്റെ കേസിൽ ക്രൈം ബ്രാഞ്ചും സിബിഐയും ഒരേ തൂവൽ പക്ഷികൾ ആകുമ്പോൾ...സിബിഐ അന്വേഷണം അവസാനിപ്പിച്ചെന്നും റിപ്പോർട്ട് വൈകാതെ സമർപ്പിക്കുമെന്നുമുള്ള വാർത്ത ഇക്കഴിഞ്ഞ ദിവസം പല മാധ്യമങ്ങളിലും കണ്ടുകാണുമല്ലോ.. റിപ്പോർട്ട് കൊടുക്കാതെതന്നെ കേരള പൊലീസ് പറഞ്ഞുവച്ചിടത്തു തന്നെയാണ് സിബിഐ യും നിൽക്കുന്നത് എന്നാണ് മനസ്സിലാക്കുന്നത്. റിപ്പോർട്ട് വരാൻ തന്നെയാണ് ഞങ്ങളും കാക്കുന്നത്.

'ക്രൈം ബ്രാഞ്ചിന് നിങ്ങൾ ഒരുവർഷത്തിലധികം സാവകാശം നൽകിയതല്ലേ, ഞങ്ങൾക്ക് കുറച്ചു മാസങ്ങളെങ്കിലും തരൂ' എന്ന് ഞങ്ങളോട് പറഞ്ഞ സിബിഐ ഉദ്യോഗസ്ഥർ 'ചിലർ' ക്ക് ചോദ്യം ചെയ്യലിന് വിളിച്ച ദിവസം തന്നെ ഉറപ്പു നൽകിയിരുന്നത്രെ 'ഒരുമാസത്തിനകം ഇത് തീർക്കും, പേടിക്കാനൊന്നുമില്ലാ'ന്ന്.. സോബി നുണപറഞ്ഞെന്ന സിബിഐ 'പറയാത്ത' വാർത്ത പുറത്തു വന്നപ്പോൾ നിമിഷങ്ങൾക്കകം വന്ന ചില പ്രതികരണങ്ങളിൽ നിന്ന് അത് വ്യക്തമാകുകയും ചെയ്തതാണ്..പക്ഷെ അങ്ങനെ കഥ അവസാനിക്കില്ലല്ലോ