കൊൽക്കൊത്ത: പശ്ചിമ ബംഗാളിൽ ഇടതു കക്ഷികൾ ആഹ്വാനം ചെയ്ത 12 മണിക്കൂർ ബന്ദ് പുരോഗമിക്കുന്നു. നോർത്ത് 24 പർഗാനാസിൽ സമരക്കാർ ട്രെയിനുകൾ തടഞ്ഞു. കഞ്ച്രപാറ റെയിൽവേ സ്റ്റേഷനിൽ പാളത്തിൽ പ്രവർത്തകർ ഉപരോധം തീർത്തു. ഇന്നലെ കൊൽക്കൊത്തയിലെ നബന്നയിൽ നടന്ന പ്രകടനത്തിൽ പങ്കെടുത്ത തൊഴിലാളികൾക്കു നേരെ പൊലീസ് നടപടിയുണ്ടായതിൽ പ്രതിഷേധിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ബന്ദിനെ നേരിടാൻ സർക്കാർ ഡയസ്-നോൺ പ്രഖ്യാപിച്ചിരിക്കുകയാണ്. മതിയായ കാരണമില്ലാതെ ജോലിക്ക് ഹാജരാകാതിരിക്കുന്ന ജീവനക്കാർക്ക് ഇന്നത്തെ ശമ്പളം നൽകില്ലെന്ന് സർക്കാർ വ്യക്തമാക്കി.അതേസമയം, സംസ്ഥാനത്ത് ഇന്നു മുതൽ സ്‌കൂളുകൾ തുറന്നുപ്രവർത്തിക്കുകയാണ്. മ്പത് മുതൽ 12 വരെയുള്ള ക്ലാസുകളാണ് ഇന്ന് പുനരാരംഭിക്കുന്നത്. സിലിഗുരി, ബിർഭൂം ജില്ലകളിൽ ബന്ദ് ജനജീവിതത്തെ ബാധിച്ചിട്ടില്ല.

തൊഴിലവസരങ്ങൾ സൃഷ്ടിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇടതു-കോൺഗ്രസ് പ്രവർത്തകർ ഇന്നലെ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തിയത്. പ്രവർത്തകരെ പൊലീസ് തടഞ്ഞത് സംഘർഷത്തിന് ഇടയാക്കി. പൊലീസും പ്രവർത്തകരും ഏറ്റുമുട്ടി. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് രാവിലെ ആറ് മുതൽ വൈകിട്ട് ആറു വരെയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് ഇടത് നേതാവ് ബിമൻ ബോസ് പറഞ്ഞു.