ബെംഗളൂരു: കന്നഡ സിനിമാ ലോകത്തെ പിടിച്ചുകുലുക്കി മയക്കുമരുന്നു കേസ്. ലഹരി ഇടപാട് കേസുകളിൽ കൂടുതൽ പേരിലേക്ക് അന്വേഷണം നീളുകയാണ്. ലഹരി ഇടപാട് കേസിൽ ചോദ്യം ചെയ്ത നടൻ ദിഗന്തിനെയും ഭാര്യയും നടിയുമായ അയ്ന്ദ്രിത റേയെയും ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് പൊലീസ് വീണ്ടും ചോദ്യം ചെയ്യും.

ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും എന്നാൽ, ഇടപാടുകളിൽ യാതൊരു പങ്കുമില്ലെന്നാണ് ദമ്പതികൾ മൊഴി നൽകിയിരിക്കുന്നത്. അതേ സമയം, ശ്രീലങ്കയിലെ ചൂതാട്ടകേന്ദ്രത്തിൽ അയ്ന്ദ്രിത സന്ദർശനം നടത്തിയതിനും അറസ്റ്റിലായ നടിമാർ രാഗിണി ദ്വിവേദിയും സഞ്ജന ഗൽറാണിയും ഉൾപ്പെട്ട ചില ലഹരി പാർട്ടികളിൽ ദമ്പതികൾ പങ്കെടുത്തതിനും പൊലീസിനു തെളിവു ലഭിച്ചിട്ടുണ്ട്. കേസിൽ അറസ്റ്റിലായ നടി രാഗിണി ദ്വിവേദിക്ക് ലഹരി മരുന്ന് വിറ്റിരുന്നതായും 2016ൽ സ്റ്റുഡന്റ് വിസയിൽ ബെംഗളൂരുവിലെത്തിയ താൻ വിസ കാലാവധി കഴിഞ്ഞും ലഹരി ഇടപാടിനായി ഇവിടെ തുടരുകയായിരുന്നെന്നും അറസ്റ്റിലായ സെനഗൽ പൗരൻ ലോം പെപ്പർ സാംബ മൊഴി നൽകി.

കന്നഡ സിനിമ ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള താരദമ്പതിമാരാണ് ദിഗന്തും ഐന്ദ്രിതയും. 2018ലാണ് ഇരുവരും വിവാഹിതരായത്. പതിനഞ്ച് വർഷമായി സിനിമാ മേഖലയിലുള്ള നടനാണ് ദിഗന്ത്. ഐന്ദ്രിത മുപ്പതോളം സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. 2008ൽ റിലീസ് ചെയ്ത ധൂത്പേട എന്ന കന്നഡ സിനിമയുടെ മികച്ച പ്രകടനത്തിന്റെ പേരിലാണ് ദിഗന്ത് ് പ്രശസ്തനാവുന്നത്. പഞ്ചരംഗി (2010), ലിഫ്യൂ ഇഷ്ടെനെ (2011), പരിഞ്ജാത (2012) എന്നീ സിനിമകളിലും മികച്ച റോളുകളാണ് ദിഗിന്ത് ലഭിച്ചിട്ടുള്ളത്. 2007ലാണ് ഐന്ദ്രിത റേയാണ് അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. മാനസാരെ എന്ന സിനിമയിൽ മാനസിക വെല്ലുവിളി അനുഭവിക്കുന്ന പെൺകുട്ടിയായി വേഷമിട്ടിരുന്ന ഐന്ദ്രിത ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ 15 വർഷമായി കന്നഡ സിനിമാ രംഗത്തെ സജീവ സാന്നിധ്യമാണ് ദിഗ്നാഥ്. ഐന്ദ്രിതയാവട്ടെ 30ലധികം ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

അതേസമയം മയക്കുമരുന്ന് കേസിൽ അറസ്റ്റിലാകുമ്പോൾ ആത്മവിശ്വാസം പ്രകടിപ്പിച്ച കന്നഡ നടി രാഗിണി ദ്വിവേദി ഇപ്പോൾ വലിയ പ്രശ്‌നത്തിലാണ്. പരപ്പന അഗ്രഹാര ജയിലിൽ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ക്വാറന്റൈൻ സെല്ലിലാണ് രാഗിണി കഴിയുന്നത്. ഡോപ് ടെസ്റ്റിൽ മൂത്രസാമ്പിളിൽ കൃത്രിമം കാണിച്ചും മറ്റും ഡോക്ടർമാരെ പറ്റിക്കാൻ നോക്കിയ രാഗിണിക്ക് ഇപ്പോൾ പഴയ ജാടയൊന്നുമില്ലെന്ന് ജയിൽ അധികൃതർ പറയുന്നു.

അർദ്ധരാത്രി വരെ കരയുകയായിരുന്നു താരം. പുലർച്ചെ വരെ ഉറങ്ങിയതുമില്ല. പ്രഭാത ഭക്ഷണം കഴിക്കാനും വിസമ്മതിച്ചു. പുറംവേദനയുണ്ടെന്നും പരാതി പറഞ്ഞു. ഉച്ചകഴിഞ്ഞാണ് ഭക്ഷണം കഴിച്ച് അല്പനേരം ഉറങ്ങിയത്. സെല്ലിൽ കൊണ്ടുവന്നപ്പോൾ അന്തേവാസികളിൽ പലരും രാഗിണിയോട് സംസാരിക്കാൻ ശ്രമിച്ചെങ്കിലും അവർ അതിന് കൂട്ടാക്കിയില്ല.

മുൻകരുതലെന്ന നിലയിൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. 10 ദിവസത്തേക്ക് ക്വാറന്റൈനിൽ കഴിഞ്ഞ ശേഷം കോവിഡ് പരിശോധന നടത്തും. റിപ്പോർട്ട് നെഗറ്റീവാണെങ്കിൽ, വനിതാ സെല്ലിലെ പൊതുബാരക്കിലേക്ക് മാറ്റും. അന്വേഷണവുമായി രാഗിണി സഹകരിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. മല്ലേശ്വരത്തെ കെ.സി. ജനറൽ ആശുപത്രിയിൽ പരിശോധനയ്ക്കായി കൊണ്ടുവന്നപ്പോൾ മൂത്രസാമ്പിളിൽ വെള്ളം ചേർത്തു നൽകിയത് വലിയ വിവാദമായിരുന്നു. ഇത് ഡോക്ടർമാർ കൈയോടെ പിടികൂടുകയും അന്വേഷണ ഉദ്യോഗസ്ഥരെ അറിയിക്കുകയുമായിരുന്നു.

രവിശങ്കർ അറസ്റ്റിലായതിന് തൊട്ടുപിന്നാലെയാണ് രാഗിണിയിലേക്ക് അന്വേഷണം നീളുന്നത്. ഇയാൾ പാർട്ടികളിൽ മയക്കുമരുന്ന് വിതരണം ചെയ്തിരുന്നു. ഇതിൽ രാഗിണിയും പങ്കെടുത്തിട്ടുണ്ട്. രവിശങ്കർ ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത് ഇവർക്ക് അറിവുണ്ടായിരുന്നു. കന്നഡ സിനിമാമേഖലയുമായി രവിശങ്കറിനെ ബന്ധപ്പെടുത്തിയിരുന്നത് രാഗിണിയാണെന്ന വ്യക്തമായ തെളിവുകൾ ലഭിച്ചതായി സെൻട്രൽ ക്രൈം ബ്രാഞ്ച് പറഞ്ഞു. രാഗിണിക്ക് മയക്കുമരുന്ന് സംഘവുമായി നേരിട്ടു ബന്ധമുണ്ട്. യെലഹങ്കയിലെ വീട്ടിൽ പാർട്ടികളിലടക്കം മയക്കുമരുന്ന് ഉപയോഗിച്ചുവെന്നും ചോദ്യം ചെയ്യലിൽ കണ്ടെത്തി. രാഗിണി ദ്വിവേദി അറസ്റ്റിലായതോടെ കന്നഡ ചലച്ചിത്രമേഖലയുമായി മയക്കുമരുന്ന് മാഫിയയ്ക്കുള്ള കൂടുതൽ ബന്ധങ്ങൾ വെളിച്ചത്ത് വന്നുകൊണ്ടിരിക്കുകയാണ്. ഇതിന് തൊട്ടുപിന്നാലെ നടി സഞ്ജന ഗൽറാണിയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.