ന്യൂഡൽഹി: ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെ നടക്കുന്ന അക്രമങ്ങളിൽ ഇന്ത്യയിലുടനീളം പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി വിശ്വഹിന്ദു പരിഷത്ത്. ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിലും രാജ്യത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധം നടക്കുമെന്ന് വിഎച്ച്പി ദേശീയ ജോയിന്റ് ജനറൽ സെക്രട്ടറി ഡോ. സുരേന്ദ്ര ജെയിൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഹിന്ദുക്കൾക്ക് നേരെയുള്ള അക്രമം അവസാനിപ്പിക്കാൻ ഐക്യരാഷ്ട്ര സഭ - യുഎൻഒ, സമാധാന സംരക്ഷണ സേനയെ അയക്കണമെന്ന് ഡോ. സുരേന്ദ്ര ജെയിൻ ആവശ്യപ്പെട്ടു. ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കും ന്യൂനപക്ഷങ്ങൾക്കും നേരെ തീവ്രമുസ്ലിം സംഘടനകളും മതമൗലികവാദികളും നടത്തുന്ന അക്രമങ്ങൾ നാസികളുടെ ക്രൂരതയ്ക്ക് സമാനമാണെന്നും അദ്ദേഹം ആരോപിച്ചു.

ബംഗ്ലാദേശിലെ ന്യൂനപക്ഷ ഹിന്ദുസമൂഹത്തിന്റെ സുരക്ഷ ഉറപ്പുവരുത്താനും അക്രമികളെ മാതൃകാപരമായി ശിക്ഷിക്കാനും പ്രധാനമന്ത്രി ഷെയ്ഖ് ഹസീന തയ്യാറാകണം. അവർ തന്റെ കടമ നിർവ്വഹിക്കണം. യുഎൻഒയും വിവിധ മനുഷ്യാവകാശ സംഘടനകളും നിശ്ചലരായിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ പത്തു ദിവസങ്ങൾക്കുള്ളിൽ മാത്രം 150 ലധികം ദുർഗ പൂജ പന്തലുകൾ തകർക്കപ്പെട്ടു. 362ൽ അധികം വിഗ്രഹങ്ങൾ തകർത്തു. ആയിരക്കണക്കിന് ഹിന്ദുക്കളുടെ വീടുകളും കടകളും ആക്രമിക്കപ്പെട്ടു. ഇതിൽ ആയിരത്തിലധികം ഹിന്ദുക്കൾക്ക് പരിക്കേറ്റു. ഇതുവരെ 10 ഹിന്ദുക്കൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. നിരവധി ഹിന്ദു സ്ത്രീകൾ ക്രൂരമായി കൂട്ടബലാത്സംഗത്തിന് ഇരയായി.

ചന്ദ്പൂരിലെ ഹാജി ഗഞ്ചിൽ, ഒരു സ്ത്രീയും മകളും അവളുടെ സഹോദരിയുടെ മകളും ക്രൂരമായി കൂട്ടബലാത്സംഗം ചെയ്യപ്പെട്ടു. നിരപരാധിയായ 10 വയസ്സുള്ള ഒരു പെൺകുട്ടി അവിടെ കൊല്ലപ്പെട്ടു. മൂന്ന് ഇസ്‌കോൺ ക്ഷേത്രങ്ങൾ, രാമകൃഷ്ണ മിഷന്റെ ആശ്രമങ്ങൾ, രാം താക്കൂർ ആശ്രമം എന്നിവയുൾപ്പെടെ അമ്പതിലധികം ക്ഷേത്രങ്ങൾ നശിപ്പിക്കപ്പെട്ടു. ഇസ്‌കോണിലെ രണ്ട് സംന്യാസിമാരും ചൗമോഹിനി ക്ഷേത്രത്തിലെ പുരോഹിതരും ക്രൂരമായി കൊല്ലപ്പെട്ടു. മറ്റൊരു പുരോഹിതന്റെ മൃതദേഹം ഇസ്‌കോൺ ക്ഷേത്രത്തിലെ കുളത്തിൽ നിന്ന് കണ്ടെത്തുകയും ചെയ്തു.

അക്രമങ്ങൾ അവസാനിപ്പിക്കാൻ ആവശ്യമെങ്കിൽ, ബംഗ്ലാദേശ് ഭരണകൂടം ഭാരതസർക്കാരിന്റെ സഹായം സ്വീകരിക്കണം. അക്രമബാധിത പ്രദേശങ്ങളിലേക്ക് സമാധാന സംരക്ഷണ സേനയെ അയച്ച് യുഎൻഒ അതിന്റെ കടമ നിറവേറ്റണം. തദ്ദേശീയ ന്യൂനപക്ഷമായ ഹിന്ദു ജനതയുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള ബാധ്യത നിറവേറ്റുന്നതിനായി ഭാരത സർക്കാർ ബംഗ്ലാദേശ് സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.