ഷാർജ: ട്വന്റി 20 ലോകകപ്പിലെ സൂപ്പർ 12 മത്സരത്തിൽ ബംഗ്ലാദേശിനെതിരേ ശ്രീലങ്കയ്ക്ക് 172 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റിന് 171 റൺസ് നേടി. 62 റൺസ് നേടിയ ഓപ്പണർ മുഹമ്മദ് നൈമാണ് ടോപ് സ്‌കോറർ. അർധ സെഞ്ചുറിയുമായി അവസാന ഓവറുകളിൽ തകർത്തടിച്ച മുഷ്ഫിഖുർ റഹീമിന്റെ ബാറ്റിങ്ങാണ് ബംഗ്ലാദേശിന് മികച്ച സ്‌കോറിലെത്തിച്ചത്. 

മറുപടി ബാറ്റിങ് ആരംഭിച്ച ശ്രീലങ്ക 5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 39 റൺസ് എന്ന നിലയിലാണ്. ഒരു റൺസ് എടുത്ത കുശാൽ പെരേരയുടെ വിക്കറ്റാണ് നഷ്ടമായത്.

ബംഗ്ലാദേശിന് വേണ്ടി നയീം ഷെയ്ഖ് ലിട്ടൺ ദാസുമാണ് ഓപ്പൺ ചെയ്തത്. ആദ്യ ഓവറുകളിൽ ശ്രദ്ധയോടെ കളിച്ച ഇരുവരും പതിയേ സ്‌കോർ ഉയർത്താൻ തുടങ്ങി. ആദ്യ വിക്കറ്റിൽ ഇരുവരും 40 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ അഞ്ചാം ഓവറിലെ അഞ്ചാം പന്തിൽ ലിട്ടൺ ദാസിനെ മടക്കി ലാഹിരു കുമാര ബംഗ്ലാദേശിന് പ്രഹരമേൽപ്പിച്ചു.

ബൗണ്ടറിയടിക്കാൻ ശ്രമിച്ച ദാസിന്റെ ഷോട്ട് ശനക കൈയിലൊതുക്കി. 16 പന്തുകളിൽ നിന്ന് 16 റൺസാണ് താരം നേടിയത്. ദാസിന് പകരം ഷാക്കിബ് അൽ ഹസ്സൻ ക്രീസിലെത്തി. 6.3 ഓവറിൽ ടീം സ്‌കോർ 50 കടന്നു.

ബൗണ്ടറിയടിച്ചുകൊണ്ട് തുടങ്ങിയെങ്കിലും ഷാക്കിബിന് പിടിച്ചുനിൽക്കാനായില്ല. എട്ടാം ഓവറിൽ താരത്തെ ബൗൾഡാക്കി ചമിര കരുണരത്നെ ബംഗ്ലാദേശിന്റെ രണ്ടാം വിക്കറ്റ് പിഴുതെടുത്തു. 10 റൺസ് മാത്രമാണ് ഷാക്കിബിന് നേടാനായത്. ഷാക്കിബിന് പകരം വിക്കറ്റ് കീപ്പർ ബാറ്റർ മുഷ്ഫിഖുർ റഹീമാണ് ക്രീസിലെത്തിയത്. ആദ്യ പത്തോവറിൽ ബംഗ്ലാദേശ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 72 റൺസെടുത്തു.

മുഷ്ഫിഖുർ ആക്രമിച്ച് കളിക്കാൻ ആരംഭിച്ചതോടെ ബംഗ്ലാദേശ് സ്‌കോർ ഉയർന്നു. 13.4 ഓവറിൽ ടീം 100 കടന്നു. ഒപ്പം നയിം അർധസെഞ്ചുറിയും നേടി. 45 പന്തുകളിൽ നിന്നാണ് താരം അർധസെഞ്ചുറി പൂർത്തീകരിച്ചത്.

എന്നാൽ ടീം സ്‌കോർ 129-ൽ നിൽക്കേ അർധസെഞ്ചുറിയുമായി മികച്ച പ്രകടനം പുറത്തെടുത്ത നയീമിനെ മടക്കി ബിനുര ഫെർണാണ്ടോ ശ്രീലങ്കയ്ക്ക് ആശ്വാസം പകർന്നു. 52 പന്തുകളിൽ നിന്ന് ആറ് ബൗണ്ടറികളുടെ സഹായത്തോടെ 62 റൺസെടുത്ത നയീമിനെ ഫെർണാണ്ടോ തന്നെ ക്യാച്ചെടുത്ത് പുറത്താക്കി. നയീമിന് പകരം അഫീഫ് ഹൊസ്സൈൻ ക്രീസിലെത്തി.

18 ഓവറിൽ ബംഗ്ലാദേശ് 150 റൺസ് മറികടന്നു. പിന്നാലെ മുഷ്ഫിഖുർ അർധശതകം കണ്ടെത്തി. 32 പന്തുകളിൽ നിന്നാണ് താരം അർധശതകത്തിലെത്തിയത്. പുതുതായി ക്രീസിലെത്തിയ അഫീഫിനും പിടിച്ചുനിൽക്കാനായില്ല. വെറും ഏഴ് റൺസ് മാത്രമെടുത്ത താരത്തെ കുമാര റൺ ഔട്ടാക്കി.

അഫീഫിന് പകരം നായകൻ മഹ്‌മദുള്ളയാണ് ക്രീസിലെത്തിയത്. അവസാന ഓവറുകളിൽ വേണ്ടത്ര റൺസെടുക്കാൻ ബംഗ്ലാദേശിന് സാധിച്ചില്ല. 20 ഓവർ പൂർത്തിയാകുമ്പോൾ മുഷ്ഫീഖുറിനൊപ്പം(37 പന്തിൽ 57*) നായകൻ മഹമ്മദുള്ള(5 പന്തിൽ 10*) പുറത്താകാതെ നിന്നു. ശ്രീലങ്കയ്ക്ക് വേണ്ടി ചമിക കരുണരത്നെ, ബിനുര ഫെർണാണ്ടോ, ലാഹിരു കുമാര എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.