ധാക്ക: രണ്ടാം ഏകദിന മത്സരത്തിലും ശ്രീലങ്കയെ കീഴടക്കി ബംഗ്ലാദേശ് മൂന്ന് മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കി. ഡക്ക്വർ ലൂയിസ് നിയമ പ്രകാരം 103 റൺസിന്റെ ജയമാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്. ചരിത്രത്തിലാദ്യമായാണ് ബംഗ്ലാദേശ് ശ്രീലങ്കയ്ക്കെതിര ഏകദിന പരമ്പര സ്വന്തമാക്കുന്നത്.

247 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക 40 ഓവറിൽ ഒമ്പതിന് 141 എന്ന നിലയിൽ നിൽക്കുമ്പോഴാണ് മഴയെത്തിയത്. തുടർന്ന് ബംഗ്ലാദേശിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.

മൂന്ന് വിക്കറ്റ് വീതം നേടിയ മുസ്തഫിസുർ റഹ്മാൻ, മെഹിദി ഹസൻ എന്നിവർ എന്നിവരാണ് ലങ്കയെ തകർത്തത്. ഷാകിബ് അൽ ഹസൻ രണ്ട് വിക്കറ്റെടുത്തു.

നേരത്തെ മുഷിഫിഖുർ റഹീമിന്റെ സെഞ്ചുറിയാണ് ബംഗ്ലാദേശിനെ പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്. മുഷിഫിഖൂറാണ് കളിയിലെ താരം.

24 റൺസ് നേടിയ ധനുഷ്‌ക ഗുണതിലകയാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറർ. പതും നിസ്സങ്ക 20 റൺസെടുത്തു. കുശാൽ പെരേര (14), കുശാൽ മെൻഡിസ് (15), ധനഞ്ജയ ഡി സിൽവ (10), അഷൻ ഭണ്ഡാര (15), ദസുൻ ഷനക (11), വാനിഡു ഹസരങ്ക (6), ലക്ഷൻ സന്ധാകൻ (4) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. ഇസുരു ഉഡാന (18), ദുഷ്മന്ത ചമീര (4) പുറത്താവാതെ നിന്നു.

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ആതിഥേയർക്ക് മുഷ്ഫിഖുർ റഹീമിന്റെ (125) സെഞ്ചുറിയാണ് പൊരുതാവുന്ന സ്‌കോർ സമ്മാനിച്ചത്. മഹ്മുദുള്ള 41 റൺസെടുത്തു. മറ്റാർക്കും മികച്ച പ്രകടനം പുറത്തെടുക്കാൻ വരാതെ സാധിച്ചപ്പോൾ ടീം 48.1 ഓവറിൽ കൂടാരം കയറി. ദുഷ്മന്ത ചമീര, ലക്ഷൻ സന്ധാകൻ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി. ഇസുരു ഉഡാനയ്ക്ക് രണ്ട് വിക്കറ്റുണ്ട്.

ബംഗ്ലാദേശ് സ്‌കോർബോർഡ് 50 കടക്കുംമുമ്പ് ക്യാപ്റ്റൻ തമീം ഇഖ്ബാൽ (13), ലിറ്റൺ ദാസ് (25), ഷാക്കിബ് അൽ ഹസൻ (0) എന്നിവർ കൂടാരം കയറി. പിന്നീടെത്തിയ മുസദെക് ഹുസൈനും (10) പിടിച്ചുനിൽക്കാനായില്ല. പിന്നീട് ഒത്തുചേർന്ന റഹീം- മഹ്മുദുള്ള സഖ്യമാണ് ബംഗ്ലാദേശിനെ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. ഇരുവരും 87 റൺസ് കൂട്ടിച്ചേർത്തു. മഹ്മുദുള്ള മടങ്ങിയ ശേഷം ബംഗ്ലാദേശ് വാലറ്റത്തിന് ചെറുത്തുനിൽക്കാൻ സാധിച്ചില്ല. അഫിഫ് ഹുസൈൻ (10), മെഹിദി ഹസൻ (0), മുഹമ്മദ് സെയ്ഫുദ്ദീൻ (11), ഷൊറിഫുൾ ഇസ്ലാം (0), എന്നിവർ വന്നത് പോലെ മടങ്ങി.

ഇതിനിടെ റഹീം തന്റെ ഒമ്പതാം സെഞ്ചുറി പൂർത്തിയാക്കി. പത്ത് ബൗണ്ടറികൾ അടങ്ങുന്നതായിരുന്നു റഹീമിന്റെ ഇന്നിങ്സ്. ആദ്യ ഏകദിനത്തിൽ റഹീം 84 റൺസ് നേടിയിരുന്നു. ടീം 33 റൺസിന് ജയിക്കുകയായിരുന്നു. സന്ധാകരൻ, ചമീര എന്നിവർക്ക് പുറമെ ഇസുരു ഉഡാന രണ്ടും വാനിഡു ഹസരങ്ക ഒരു വിക്കറ്റും വീഴ്‌ത്തി.