കോഴിക്കോട്: ബംഗ്ലാദേശി യുവതിയെ അതിക്രൂരമായി പീഡിപ്പിക്കുകയും ജനനേന്ദ്രിയത്തിൽ കുപ്പി കയറ്റുകയും ചെയ്ത സംഭവത്തിൽ അറസ്റ്റിലായത് പെൺവാണിഭ സംഘത്തിൽപെട്ടവരാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇക്കൂട്ടത്തിൽ മുഖ്യപ്രതിയായ 25കാരൻ ടിക്ക് ടോക്കിലെ താരമാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. റിഡോയ് ബാബു എന്നാണ് ഇയാൾ അറിയപ്പെടുന്നത്. പെൺകുട്ടികളെ ഉൾപ്പെടുത്തി കൊണ്ട് ടിക്ക് ടോക്ക് ചെയ്യുന്നതിൽ പ്രധാനിയാണ് ഇയാൾ.

ധാക്ക സ്വദേശിയായ ഇയാൾ പെൺകുട്ടികളെ ഉൾപ്പെടുത്തി ടിക് ടോക് വീഡിയോ വലിയ പ്രചാരം നേടിയിരുന്നു. ഇത്തരം വീഡിയോ വഴി ബന്ധം സ്ഥാപിച്ച് യുവതികളെ ബംഗളൂരുവിലേക്കും മറ്റും ജോലി വാഗ്ദാനം ചെയത് നടത്തുന്ന മനുഷ്യക്കടത്ത് സംഘങ്ങൾക്ക് കൈമാറി വന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ബംഗളുരുവിലെ സെക്‌സ് റാക്കറ്റിന്റെ പ്രധാന കണ്ണിയാണ് ഇയാളെന്നാണ് പുറത്തുവരുന്ന വിവങ്ങൾ.

ഹൃദയ് ബാബു എന്ന പേരിലും അറിയപ്പെടുന്ന ഇയാളാണ് കേസിലെ ഒന്നാം പ്രതിയെന്ന് കേസന്വേഷിക്കുന്ന രാമമൂർത്തി നഗർ പൊലീസ് പറഞ്ഞു. രാമമൂർത്തിനഗറിലെ താമസസ്ഥലത്ത് തെളിവെടുപ്പിനായി എത്തിച്ചപ്പോൾ ഇയാളും മറ്റൊരു പ്രതി സാഗറും പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. കാലിനു വെടിവച്ചാണ് ഇവരെ കീഴ്പ്പെടുത്തിയത്. ഇവർ ഉൾപ്പെടെ രണ്ടു സ്ത്രീകളടക്കം ബംഗ്ലാദേശ് സ്വദേശികളായ ആറു പേരെയാണ് കഴിഞ്ഞ വ്യാഴാഴ്ച രാത്രി അറസ്റ്റു ചെയ്തത്. ബംഗ്ലാദേശിൽനിന്ന് യുവതികളെ കടത്തിക്കൊണ്ടുവരുന്ന സംഘത്തിൽ പെട്ടവരാണ് പ്രതികളെന്ന് പൊലീസ് പറയുന്നു

പീഡനത്തിനിരയായ യുവതിയും നേരത്തേ ഈ സംഘത്തിന്റെ ഭാഗമായിരുന്നു. പിന്നീട് ഇവരുമായി തെറ്റിയ യുവതി കുറച്ചു കാലമായി കോഴിക്കോട്ടാണ് താമസിച്ചത്. ഇവരിൽനിന്ന് യുവതി അഞ്ച് ലക്ഷം രൂപ വാങ്ങിയിരുന്നു. അത് തിരിച്ചുനൽകാത്തതിന്റെ വൈരാഗ്യമാണ് പീഡനത്തിൽ കലാശിച്ചത്. സംഘത്തിലെ സ്ത്രീകൾ ഇവരെ കോഴിക്കോട്ടുനിന്ന് വിളിച്ചുവരുത്തുകയായിരുന്നു. രാമമൂർത്തി നഗറിലെ താമസസ്ഥലത്ത് എത്തിച്ച യുവതിയെ പീഡനത്തിനിരയാക്കുകയും ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു.

പീഡനത്തിനിരയായശേഷം യുവതി ഒരു സുഹൃത്തിന്റെ സഹായത്തോടെ കോഴിക്കോട്ടേക്ക് മടങ്ങി. പ്രതികൾ പ്രചരിപ്പിച്ച വീഡിയോ ശ്രദ്ധയിൽപ്പെട്ട് അസം പൊലീസ് നൽകിയ വിവരത്തെത്തുടർന്നാണ് അറസ്റ്റ്. യുവതിയെ പിന്നീട്് കോഴിക്കോട്ടുനിന്ന് കണ്ടെത്തി പൊലീസ് ബംഗളൂരുവിലെത്തിച്ചിരുന്നു. പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി.