ന്യൂഡൽഹി: ബിജെപിക്ക് ഇക്കുറി ഉണ്ടായ വോട്ടു നഷ്ടത്തിന് പ്രധാന കാരണം ബിഡിജെഎസിന്റെ നിർജ്ജീവമായ പ്രവർത്തനമായിരുന്നു. കഴിഞ്ഞ തവണ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പിന്തുണയോടെ ബിഡെജിഎസ് തെരഞ്ഞെടുപ്പു ഗോഥയിൽ ഇറങ്ങിയപ്പോൾ വലിയ നേട്ടമാണ് ഉണ്ടായത്. എന്നാൽ, ഇപ്പോൾ കഥമാറി. ഇക്കുറി വെള്ളാപ്പള്ളി തന്ത്രപരമായ മൗനത്തിലായിരുന്നു. ഇത് പിണറായി വിജയന് തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ അവസരം ഒരുക്കിയപ്പോൾ മറുവശത്ത് എൻഡിഎക്ക് വലിയ തിരിച്ചടിയുമായി മാറി.

ഇപ്പോൾ തോൽവിയുടെ പശ്ചാത്തലത്തിൽ ബിഡിജെഎസുമായി മുന്നണി വിടാനുള്ള ആലോചനയിലാണ് തുഷാർ വെള്ളാപ്പള്ളി. ഇതിന് പിതാവ് പിന്നിൽ നിന്നും ചരടു വലിക്കുന്നുണ്ട്. ഇടതുപക്ഷത്തേക്കാണ് നോട്ടം. എന്നാൽ, അത് എത്രകണ്ട് വിജയിക്കുമെന്ന് കണ്ടറിയുക തന്നെ വേണം. എൻഡിഎ കൺവീനർ സ്ഥാനം തുഷാർ വെള്ളാപ്പള്ളി ഒഴിഞ്ഞേക്കും എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. അതിനുള്ള സന്നദ്ധത അദ്ദേഹം അറിയിച്ചതായി ബിഡിജെഎസ് വൃത്തങ്ങൾ പറഞ്ഞു.

ഇന്ന് കൊല്ലത്തു നടക്കുന്ന സംസ്ഥാന കൗൺസിലിൽ തീരുമാനമുണ്ടായേക്കും. ഇടതു മുന്നണിയിൽ പ്രവേശനം തേടാൻ സാധ്യതയുണ്ടെന്നറിയുന്നു. ഇതേക്കുറിച്ചു വ്യക്തമായി പ്രതികരിക്കാൻ നേതൃത്വം വിസമ്മതിച്ചു. ഈ തെരഞ്ഞെടുപ്പിൽ എൻഡിഎ മുന്നണിയിൽ നിന്നെങ്കിലും എൽഡിഎഫിനാണ് ബിഡിജെഎസ് വോട്ടുകൾ ഇക്കുറി പോയത്. അത് പല മണ്ഡലങ്ങളിലും വ്യക്തമാണ്. എന്നാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ ബിജെപി അവഗണന ചൂണ്ടിക്കാട്ടി മുന്നണി വിടാനുള്ള പദ്ധതിയാണ് ബിഡിജെഎസിനുള്ളത്.

ബിജെപി നേതൃത്വത്തിന്റെ ഭാഗത്തു നിന്നുള്ള നിരന്തര അവഗണനയാണ് അകൽച്ചയ്ക്കു മുഖ്യ കാരണമെന്ന് ബിഡിജെഎസ് സൂചിപ്പിക്കുന്നു. തിരഞ്ഞെടുപ്പിൽ ബിഡിജെഎസ് സ്ഥാനാർത്ഥികൾക്കു വോട്ടു ചെയ്യാൻ ബിജെപി അണികൾ വിമുഖത കാണിച്ചതായും പരാതിയുണ്ട്. 6% വോട്ടു വിഹിതമുണ്ടായിരുന്ന ബിജെപിക്ക് 15 ലേറെ ശതമാനം വോട്ടു വിഹിതം ഉയർത്താനായത് ബിഡിജെഎസ് പിന്തുണ കൊണ്ടാണ്. എന്നാൽ, ബിജെപിയിലെ തമ്മിലടിയും കുതികാൽവെട്ടും വോട്ടുകച്ചവടവും എൻഡിഎയുടെ മുന്നോട്ടുള്ള കുതിപ്പിനെ സാരമായി ബാധിച്ചുവെന്നാണ് വിലയിരുത്തൽ.

എൻഡിഎ സംവിധാനം ഉപരിതലത്തിൽ മാത്രമേയുള്ളൂ. മറ്റിടങ്ങളിലെല്ലാം ബിജെപി ഒറ്റയ്ക്കു കാര്യങ്ങൾ തീരുമാനിക്കുന്നു. ബിജെപിയുടെ വിജയയാത്രയിൽ ബിഡിജെഎസിനെ പങ്കെടുപ്പിച്ചില്ല. അത് പിണറായിയുടെ വിജയത്തിലേക്കുള്ള യാത്രയാക്കി മാറ്റിയെന്നും ബിഡിജെഎസ് കുറ്റപ്പെടുത്തുന്നുണ്ട്. ഈ തിരഞ്ഞെടുപ്പിൽ ബിഡിജെഎസ് അണികൾ എൽഡിഎഫിനും യുഡിഎഫിനും വോട്ടു നൽകുന്ന സാഹചര്യമുണ്ടായി. ബിജെപി ദേശീയ നേതാക്കൾ പാർട്ടി മത്സരിക്കുന്ന മണ്ഡലങ്ങളിലേക്കു പ്രചാരണത്തിനു വന്നില്ല. ബിജെപി അണികളും വോട്ടു മറിച്ചു. ബിജെപി കേന്ദ്രനേതൃത്വം വാഗ്ദാനം നല്കിയ ബോർഡുകളും കോർപറേഷനുകളും ഇതുവരെ നൽകിയിട്ടില്ലെന്നും ഈഴവ സമുദായത്തോട് അവഗണന കാട്ടുന്നതായും പരാതിയുണ്ടെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു.

അതേസമയം, ബിഡിജെഎസ് ഈ നിലപാടെടുക്കുന്നുണ്ടെങ്കിൽ അത് ബിജെപി സംസ്ഥാന നേതൃത്വത്തിലെയും സിപിഎമ്മിന്റെ ഉന്നതങ്ങളിലെയും ചിലർ കൂടി അറിഞ്ഞായിരിക്കുമെന്ന് ബിജെപിയുടെ ഉന്നത നേതാവ് പറഞ്ഞു. മറ്റു ചില അച്ചുതണ്ടുകൾ രൂപപ്പെടുന്നതിന്റെ ഭാഗമാണിതെന്നും ബിജെപിയെ അതു ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇടതു പക്ഷത്തേക്ക് ബിഡിജെഎസ് പോയാലും അവരെ മുന്നണിൽ എടുക്കാൻ നേതാക്കൾ തയ്യാറാകില്ല. പിണറായി വിജയൻ ലക്ഷ്യം വെക്കുന്നത് ബിഡിജെഎസിനോട് ചേർന്നു നില്ക്കുന്ന അണികളെയാണ്. അവർക്ക് സിപിഎമ്മിലേക്കുള്ള വഴി തുറന്നിടലാകും നേതാക്കൾ ചെയ്യുക.

അതേസമയം യുഡിഎഫിന്റെ തോൽവിയോടെ മുസ്ലിംലീഗിൽ നിന്നും ഒരു വിഭാഗവും എൽഡിഎഫിലേക്ക് കണ്ണു നട്ടിരിക്കുന്നുണ്ട്. എന്നാൽ, ലീഗിനെ നേരിട്ടു മുന്നണിയിലേക്ക് ക്ഷണിക്കാതെ അണികളെ എത്തിക്കുക എന്നതാകും എൽഡിഎഫിന്റെ തന്ത്രം.