ന്യൂഡൽഹി: കോവിഡ് വാക്‌സിനേഷന്റെ പാതയിലേക്ക് ഇന്ത്യയും നീങ്ങുന്നു. ഫൈസറിന് പിന്നാലെ വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഭാരത് ബയോടെക്. കൊവാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി ആവശ്യപ്പെട്ട് ഡ്രഗ് കൺട്രോൾ ഓഫ് ഇന്ത്യയെ ഭാരത് ബയോടെക് സമീപിച്ചതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. രണ്ട് ട്രയൽ പരീക്ഷണങ്ങൾ വിജയകരമാവുകയും മൂന്നാം ഘട്ട പരീക്ഷണം പുരോഗമിക്കുകയും ചെയ്യുന്നതിനിടെയാണ് ഭാരത് ബയോടെക്കിന്റെ പുതിയ നീക്കം.

'ഭാരത് ബയോടെക് അവരുടെ വാക്‌സിന്റെ അടിയന്തര ഉപയോഗത്തിനായി ഇന്ന് അപേക്ഷ സമർപ്പിച്ചു. സിറം, ഫൈസർ കമ്പനികളുടെ അപേക്ഷകൾക്കൊപ്പം ഈ ആഴ്ച തന്നെ ഭാരത് ബയോടെക്കിന്റെ അപേക്ഷയും എസ്.ഇ.സി (സബ്ജക്ട് എക്‌സ്‌പെർട്ട് കമ്മിറ്റി) പരിശോധിക്കും. ഇത് സംബന്ധിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കും.' സർക്കാർ വൃത്തങ്ങൾ അറിയിച്ചതായി ലൈവ് മിന്റ് റിപ്പോർട്ട് ചെയ്യുന്നു. ഫൈസറിനും സിറം ഇൻസ്റ്റിറ്റ്യൂട്ടിനും പിന്നാലെ ഇന്ത്യയിൽ വാക്സിന്റെ ഉപയോഗത്തിന് അനുമതി തേടുന്ന മൂന്നാമത്തെ കമ്പനിയാണ് ഭാരത്ബയോടെക്.

കോവിഡ് മഹാമാരിയുടെ സാഹചര്യം പരിഗണിച്ചും ജനനന്മ കണക്കിലെടുത്േതും വാക്‌സിൻ അടിയന്തരമായി ഉപയോഗിക്കാൻ അനുവദിക്കണമെന്നാണ് ഫൈസർ കമ്പനി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇന്നലെയായിരുന്നു യുഎസ് കമ്പനിയായ ഫൈസർ തങ്ങളുടെ കോവിഡ് വാക്‌സിൻ അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാൻ അനുമതി തേടി കേന്ദ്രസർക്കാരിനെ സമർപ്പിച്ചത്. ഇത്തരത്തിൽ രാജ്യത്ത് രംഗത്തെത്തന്ന ആദ്യ കമ്പനിയും ഫൈസറാണ്. യുകെയിലും ബഹ്‌റൈനിലും വിതരണത്തിന് അനുമതി തേടിയ ശേഷമായിരുന്നു കമ്പനി ഇന്ത്യൻ സർക്കാരിനെ സമീപിച്ചത്.

ഓക്ഫഡ് സർവകലാശാലയും ബ്രിട്ടീഷ് കമ്പനിയായ ആസ്ട്രസെനക്കയും ചേർന്ന് വികസിപ്പിച്ച കൊവിഷീൽഡ് വാക്‌സിൻ ഇന്ത്യയിൽ ഉപയോഗിക്കാനാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് അനുമതി തേടിയത്. ഈ വാക്‌സിൻ വ്യാവസായികമായി ഉത്പാദിപ്പിക്കുന്ന സിറം ഇൻസ്റ്റിറ്റ്യൂട്ട് വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങൾ രാജ്യത്ത് നടത്തി വരികയാണ്. യുകെയിലും ബ്രസീലിലം കമ്പനി ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തുന്നുണ്ട്. ഐസിഎംആറിന്റെ സഹകരണത്തോടെ ഇന്ത്യയിൽ നടത്തുന്ന 2, 3 ഘട്ടങ്ങളിലുള്ള ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഫലത്തിന്റെ അടിസ്ഥാനത്തിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന വാക്‌സിൻ നേരത്തെ തന്നെ ഇന്ത്യയിൽ ലഭ്യമാകുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.

ഡിജിസിഐയിൽ നിന്ന് ഉപാധികളോടെ നേടിയ ലൈസൻസ് ഉപയോഗിച്ച് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഇതിനോടകം നാല് കോടി ഡോസ് വാക്‌സിൻ ഉത്പാദിപ്പിച്ചിട്ടുണ്ടെന്നാണ് ഐസിഎംആർ പറയുന്നത്. യുകെയിലും ഇന്ത്യയിലും ബ്രസീലിലും നടത്തിയ വാക്‌സിൻ പരീക്ഷണങ്ങളുടെ റിപ്പോർട്ടുകളും അപേക്ഷയ്‌ക്കൊപ്പം സിറം ഇൻസ്റ്റിറ്റ്യൂട്ട് സമർപ്പിച്ചിട്ടുണ്ട്. കോവിഡ് 19നെതിരെ, പ്രത്യേകിച്ച് ഗുരുതരമാകുന്ന രോഗബാധയ്‌ക്കെതിരെ വാക്‌സിൻ വളരെ ഫലപ്രദമാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വാക്‌സിൻ സുരക്ഷിതമാണെന്നും അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, പരിശോധനയ്ക്കായി കമ്പനി 12 ഡോസ് കൊവിഷീൽഡ് വാക്‌സിൻ കസൗലിയിലെ സെൻട്രൽ ഡ്രഗ്‌സ് ഫാക്ടറിയിലേയ്ക്ക് അയച്ചിട്ടുണ്ട്. ഫൈസർ ഉൾപ്പെടെയുള്ള വാക്‌സിനുകളെ അപേക്ഷിച്ച് കൊവിഷീൽഡ് വാക്‌സിൻ ചെലവു കുറഞ്ഞതാണെന്നും ഇന്ത്യയുടെ ഗ്രാമീണ പ്രദേശങ്ങളിലടക്കം എളുപ്പത്തിൽ വിതരണം ചെയ്യാൻ സാധിക്കുന്നതാണെന്നുമാണ് സോഴ്‌സുകളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. രണ്ട് മുതൽ എട്ട് ഡിഗ്രി വരെ താപനിലയിൽ വാക്‌സിൻ കേടുകൂടാതെ സൂക്ഷിക്കാമെന്നതിനാൽ രാജ്യത്ത് നിലവിലുള്ള കോൾഡ സ്റ്റോറേജ് ശ്യംഖല തന്നെ ഉപയോഗിക്കുകയും ചെയ്യാം.