വാഷിങ്ടൺ: ഏഴു മുസ്‌ലിം രാജ്യങ്ങളിൽനിന്ന് അമേരിക്കയിലേക്കുള്ള യാത്രാവിലക്ക് നീക്കിയതുൾപ്പടെ ട്രംപിന്റെ പതിനഞ്ചോളം തിരുമാനങ്ങളാണ് ആദ്യദിനത്തിൽ തന്നെ അമേരിക്കയുടെ പുതിയ പ്രസിഡന്റ് ജോ ബെയ്ഡൻ തിരുത്തിയത്.2017ലാണ് ഏഴു മുസ്‌ലിം രാജ്യങ്ങളിൽ നിന്ന് അമേരിക്കയിലേക്ക് യാത്ര വിലക്ക് ഏർപ്പെടുത്തിയത്.ഏഷ്യയിലെയും ആഫ്രിക്കയിലെയും മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങൾക്കായിരുന്നു നേരത്തെ ഡോണൾഡ് ട്രംപ് യാത്ര വിലക്ക് പ്രഖ്യാപിച്ചത്. ഇറാൻ, ലിബിയ,സോമാലിയ, ഇറാഖ്, സുഡാൻ, സിറിയ, യെമൻ എന്നീ രാജ്യങ്ങളിൽനിന്നുള്ളവർക്കാണ് ട്രംപ് വിലക്കേർപ്പെടുത്തിയിരുന്നത്. ബൈഡന്റെ പുതിയ ഉത്തരവിന് പിന്നാലെ ഈ രാജ്യങ്ങളിൽനിന്ന് യാത്ര പുനരാരംഭിക്കാൻ വിസ നടപടികൾക്ക് തുടക്കം കുറിക്കാനും നിർദ്ദേശം നൽകി.അമേരിക്കയിലെ മുസ്‌ലിം സമൂഹത്തിന് ഏറെ ആശ്വാസം പകരുന്നതാണ് പുതിയ തീരുമാനം. ഇവിടങ്ങളിൽനിന്ന് യു.എസിലേക്ക് യാത്ര ഇതോടെ മുടങ്ങിയിരുന്നു.

ഇനിയും കളയാൻ സമയം ബാക്കിയില്ലെന്നു പ്രഖ്യാപിച്ചായിരുന്നു നടപടി. 'മുസ്‌ലിം വിലക്കി'ന് പ്രസിഡന്റ് അന്ത്യം കുറിച്ചിരിക്കുന്നു- ഒരു മതത്തോട് കടുത്ത വൈരവും വെറുപ്പും നിറഞ്ഞതായിരുന്നു ആ തീരുമാനം''- ബൈഡന്റെ വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജെൻ പെസ്‌കി പറഞ്ഞു.നേരത്തെ ട്രംപ് പിൻവാങ്ങിയ ലോകാരോഗ്യ സംഘടനയിലേക്ക് രാജ്യത്തെ തിരിച്ചെത്തിക്കാനും ബൈഡൻ നിർദ്ദേശം നൽകി.

മെക്‌സിക്കോ അതിർത്തിയിൽ നേരത്തെ ട്രംപ് ഉത്തരവിട്ട മതിൽനിർമ്മാണം നിർത്തിവെക്കാനും ബൈഡൻ നിർദശേിച്ചു. കുടിയേറ്റം തടയാനെന്ന പേരിലായിരുന്നു വ്യാപക വിമർശനത്തിനിടയാക്കിയ മതിൽ നിർമ്മാണം. മെക്‌സിക്കൻ കുടിയേറ്റക്കാർ 'ബലാത്സംഗ വീരന്മാരും മയക്കുമരുന്ന് കടത്തുകാരുമാണെ'ന്നൂം ട്രംപ് കുറ്റപ്പെടുത്തി. നീക്കം ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം വഷളാക്കിയിരുന്നു. ഉരുക്ക് മതിൽ നിർമ്മാണം അടിയന്തരമായി നിർത്തിവെക്കാനുള്ള ഉത്തരവ് മെക്‌സിക്കോ സ്വാഗതം ചെയ്യുകയും ചെയ്തു.