വാഷിങ്്ടൺ: ഫോട്ടോ ഫിനീഷിലേക്ക് നീങ്ങിയ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഒടുവിൽ അമേരിക്കയിൽ സംഘർഷ ഭീതി. തപാൽവോട്ടുകളിൽ വ്യാപക ക്രമേക്കേട് നടന്നിട്ടുണ്ടെന്നും അതിനാൽ വോട്ടെണ്ണൽ നിർത്തണമെന്നും ആവശ്യപ്പെട്ട് ട്രംപ് കോടതിയെ സമീപിച്ചിരിക്കയാണ്. ഇതിനുപിന്നാലെ 'വോട്ടെണ്ണൽ നിർത്തൂ' എന്ന് മുദ്രാവാക്യം മുഴക്കി റിപബ്ലിക്കൻസ് വ്യാപകമായി തെരുവിൽ ഇറങ്ങി. അതോടെ വോട്ടുകൾ പൂർണ്ണമായും എണ്ണാൻ ആവശ്യപ്പെട്ട് ഡെമോക്രാറ്റ്സും തെരുവിൽ ഇറങ്ങിയിരിക്കയാണ്. ഇതോടെ രാജ്യത്ത് സുരക്ഷ വർധിപ്പിച്ചിരക്കയാണ്. വൈറ്റ്ഹൗസിന് മുന്നിലടക്കം കനത്ത സുരക്ഷയാണ് ഒരുക്കിയിരക്കുന്നത്.

ജയിക്കാൻ ഇനി വെറും ആറ് ഇലട്രൽ വോട്ടുകൾ മാത്രം വേണ്ട ഡെമോക്രാറ്റ് സ്ഥാനാർത്ഥി ജോ ബൈഡൻ പ്രസിഡന്റ് പദം ഉറപ്പിച്ച മട്ടാണ്. ആറ് ഇലട്രൽ വോട്ടുകൾഉള്ള നൊവാഡയിൽ അദ്ദേഹം ലീഡ് ചെയ്യുകയാണ്. പക്ഷേ ഇവിടുത്തെ വോട്ടെണ്ണൽ ഇന്ത്യൻ സമയം ഇന്ന് രാത്രി 9 മണിയോടെ മാത്രമേ പുനരാരംഭിക്കു. പെനിസിൽവാനിയയിലും ഇപ്പോൾ പിന്നിലാണെങ്കിലും ബൈഡൻ പ്രതീക്ഷ കൈവിട്ടിട്ടില്ല. അതിനിടെ ട്രാൻസിഷൻ സംഘത്തെ ബൈഡൻ ചുമതലപ്പെടുത്തിയത് വിജയം ഉറപ്പിച്ചതിന്റെ സൂചന തന്നെയാണ്. പ്രസിഡന്റ് പദവിയിലേക്ക് വിജയിക്കുന്ന സ്ഥാനാർത്ഥിയെ ജനുവരിയിൽ ഓഫീസ് ചുമതല ഏൽക്കുന്നതിനെ സഹായിക്കുന്നതിനാണ് ഈ സംഘം.

ബൈഡൻ ബിൽഡ് ബാക്ക് ബെറ്റർ എന്ന പേരിൽ ട്രാൻസിഷൻ വെബ്സൈറ്റും ലോഞ്ച് ചെയ്തിട്ടുണ്ട്. ഇതിനുപിന്നാലെ ആദ്യ ഭരണതീരുമാനം ബൈഡൻ പ്രഖ്യാപിച്ചിരിക്കയാണ്. ട്രംപിന്റെ തെറ്റായ നയങ്ങൾ തിരുത്തുമെന്നും പാരീസ് ഉടമ്പടിയിൽ നിന്ന് പിന്മാറിയ നടപടി റദ്ദാക്കുമെന്ന് ബൈഡൻ പ്രഖ്യാപിച്ചു. കാലാവസ്ഥ വ്യതിയാനം തടയാൻ ലക്ഷ്യമിടുന്ന ഉടമ്പടിയിൽനിന്ന് അമേരിക്ക പിന്മാറിയത് ലോക വ്യാപകമായി പരിസ്ഥിതി സംഘടനകളുടെ വിമർശനത്തിന് ഇടയാക്കിയിരുന്നു.

ട്രംപ് ക്യാമ്പ് ഇപ്പോൾ കോടതിയിലാണ് പ്രതീക്ഷ അർപ്പിക്കുന്നത്. വോട്ടെണ്ണൽ നിർത്തണമെന്ന് ആവശ്യപ്പെട്ട് ട്രംപ് മിഷിഗൺ കോടതിയിലും സുപ്രീംകോടതിയിലും ഹർജി നൽകി. ഡെമോക്രാറ്റുകൾ ജനാധിപത്യ പ്രക്രിയ തകർത്തെന്നും ട്രംപ് ആരോപിക്കുന്നു. കഴിഞ്ഞ മണിക്കൂറുകളിൽ ട്രംപിന്റെ നിരവധി ട്വീറ്റുകൾ മറച്ചിരിക്കയാണ്. ജനാധിപത്യപ്രക്രിയയെ തടസപ്പെടുത്തുന്നതെന്ന് ട്വിറ്റർ വ്യക്തമാക്കിയിട്ടുണ്ട്. ട്രംപിന്റെ ട്വീറ്റുകൾ ജനങ്ങള തറ്റിദ്ധരിപ്പിക്കുന്നതെന്നും ട്വിറ്റർ വിശദീകരിക്കുന്നു.

നൊവാഡയും പെൻസിൽവാനിയും ബൈഡന് പ്രതീക്ഷ

അമേരിക്കയിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് ജോ ബൈഡൻ വിജയത്തിനരികെ എത്തിയത്. 264 ഇലക്ടറൽ വോട്ടുകൾ ബൈഡൻ ഉറപ്പാക്കി. ആറ് വോട്ടുള്ള നെവാഡയിലും ബൈഡൻ മുന്നിലാണ്. അധികാരത്തിലെത്താൻ വേണ്ട 270 വോട്ടും ജോ ബൈഡൻ ഉറപ്പിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.യുഎസ് തിരഞ്ഞെടുപ്പിൽ ഇനി നിർണായകം 5 സ്റ്റേറ്റുകൾ ആണ്. ഇവിടെ ദിവസങ്ങൾക്കൊണ്ടേ ഫലം വരൂയെന്ന അവസ്ഥയാണെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മിഷിഗണും വിസ്‌കോൻസിനും നേടിയതോടെയാണ് ബൈഡൻ 264 എന്ന സംഖ്യയിലേക്ക് എത്തിയത്. മെയ്നിൽ ഒരു വോട്ട് നേടിയതോടെ ട്രംപ് 214 ഇലക്ടറൽ വോട്ടുകളും നേടി. ഔദ്യോഗികമായി ഫലം പുറത്തുവന്നില്ലെങ്കിലും അലാസ്‌ക സ്റ്റേറ്റും ട്രംപിനൊപ്പമാണെന്നാണു സൂചന. അങ്ങനെ വന്നാൽ ട്രംപിന് ആകെ 217 ഇലക്ടറൽ വോട്ടുകൾ ലഭിക്കും. എന്നാൽ ഇനി നിർണായകമാവുന്നത് 5 സ്റ്റേറ്റുകളാണ്. നെവാഡ, നോർത്ത് കാരലൈന, ജോർജിയ, പെൻസിൽവാനിയ. അതേസമയം, അലാസ്‌കയിലെ 50% വോട്ടുകൾ എണ്ണിത്തീർന്നു. ഇവിടെ 54,610 വോട്ടുകൾക്ക് ട്രംപ് മുന്നിലാണ്. ഇനി 1.91 ലക്ഷം വോട്ടുകൾ കൂടി എണ്ണാനുണ്ട്.

53 ഇലക്ടറൽ വോട്ടുകളാണ് ട്രംപിന് ഇനി വേണ്ടത്. ഈ നാലു സ്റ്റേറ്റുകളിലും വിജയിച്ചാലേ ട്രംപിന് തിരിച്ച് വൈറ്റ് ഹൗസിലേക്ക് എത്താനാകൂ. ഡെമോക്രാറ്റുകളുടെ വൻ ശക്തികേന്ദ്രമായ ഫിലഡൽഫിയ, പിറ്റ്സ്ബർഗ് എന്നീ നഗരങ്ങൾ പെൻസിൽവാനിയയിലാണ്. ഇവിടുത്തെ വോട്ട് എണ്ണിയിട്ടില്ല. ഒപ്പം തപാൽ വോട്ടും. ഇവിടെ ലീഡ് നിലനിർത്തുക തന്നെ ട്രംപിന് പ്രയാസമാണെന്നാണ് ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത്.പെൻസിൽവാനിയയിൽ 20 വോട്ടുകളാണ് ഉള്ളത്. ഇതുപിടിച്ചാൽ ബൈഡന് അനായാസം വൈറ്റ് ഹൗസിന്റെ പടികയറാം. ഇനി പെൻസിൽവാനിയെ കൈവിട്ടാൽ നെവാഡ ബൈഡനെ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷ. ജോർജിയ, നോർത്ത് കാരലൈന എന്നീ സ്റ്റേറ്റുകൾ റിപ്പബ്ലിക്കൻ അനൂകലമാണ്. അതിനാൽത്തന്നെ അവിടെയൊരു വിജയം ബൈഡന് സാധ്യത കുറവാണ്. എന്തായാലും 270 ഒപ്പിച്ച് ബൈഡൻ അധികാരത്തിൽ തുടരും എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.