പട്‌ന: ബിഹാറിൽ തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ വിജയപ്രതീക്ഷ വെച്ചുപുലർത്തിയ പല വമ്പന്മാർക്കും അടിപതറി.രാഷ്ട്രീയത്തിൽ പയറ്റിത്തെളിഞ്ഞ അച്ഛന്മാരുടെ പാത പിന്തുടർന്ന് മക്കളും ചുവടുപിഴച്ചു. അതേസമയം സമയം ചിലർ പ്രതിസന്ധികളെ നേരിട്ടെങ്കിലും വിജയച്ചു കയറി.

ശരത് യാദവിന്റെ മകളായ സുഭാഷിണി യാദവ് കോൺഗ്രസ് ടിക്കറ്റിൽ ബിഹാറിഗഞ്ച് മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടിയത്. എന്നാൽ ജെഡിയുവിന്റെ നിരഞ്ജൻ കുമാർ മെഹ്ത 18711 വോട്ടുകൾക്ക് ഈ സീറ്റിൽ വിജയിച്ചു. രണ്ടാം സ്ഥാനമാണ് സുഭാഷിണിക്ക്. നിരഞ്ജൻ കുമാർ മെഹ്തയുടെ സിറ്റിങ് സീറ്റാണ് ബിഹാറിഗഞ്ച്.

ലാലുപ്രസാദ് യാദവിന്റെ മൂത്തമകൻ തേജ് പ്രതാപ് യാദവ് ഹസൻപുരിൽ ജയിച്ചപ്പോൾ തേജ് പ്രതാപിന്റെ മുൻ ഭാര്യ ഐശ്വര്യയുടെ പിതാവും മുൻ മന്ത്രിയുമായ ചന്ദ്രിക റായ് ജെഡിയു ടിക്കറ്റിൽ പർസയിൽ തോറ്റു. ലോക് താന്ത്രിക് ജനതാദൾ നേതാവ് ശരദ് യാദവിന്റെ മകൾ സുഭാഷിണി യാദവ് കോൺഗ്രസിൽ ചേക്കേറിയെങ്കിലും ജനം കൈവിട്ടു. മധേപുര ജില്ലയിലെ ബിഹാറിഗഞ്ചിൽ ജെഡിയുവിന്റെ നിരഞ്ജൻ കുമാർ മേത്തയോടു തോറ്റു.

കോൺഗ്രസ് ഏറെ പ്രതീക്ഷവെച്ചുപുലർത്തിയ സ്ഥാനാർത്ഥി ആയിരുന്നു മുതിർന്ന നേതാവ് ശുത്രുഘൻ സിൻഹയുടെ മകൻ ലവ് സിൻഹ. ബൻകിപുർ മണ്ഡലത്തിൽനിന്നാണ് 39കാരനായ ലവ് സിൻഹ ജനവിധി തേടിയത്. ശത്രുഘൻ സിൻഹയെ രണ്ട് തവണ ലോക്സഭയിലേക്ക് വിജയിപ്പിച്ച പട്നസാഹിബിന്റെ ഭാഗമാണ് ബൻകിപ്പുർ എങ്കിലും കന്നി അങ്കത്തിനിറങ്ങിയ ലവ് സിൻഹയ്ക്ക് ഇവിടെ അടിതെറ്റി. 39000ൽപ്പരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബിജെപിയുടെ നിതിൻ നബിൻ ആണ് ബൻകിപ്പുരിൽ വിജയിച്ചത്.

ലാലുപ്രസാദ് യാദവിന്റെ മൂത്തമകൻ തേജ് പ്രതാപ് യാദവ് ഹസൻപുരിൽ ജയിച്ചപ്പോൾ ജെഡിയു ടിക്കറ്റിൽ പർസയിൽ മത്സരിച്ച തേജ് പ്രതാപിന്റെ മുൻ ഭാര്യ ഐശ്വര്യയുടെ പിതാവും മുൻ മന്ത്രിയുമായ ചന്ദ്രിക റായ് തോറ്റു. ആർജെഡി നേതാവായിരുന്ന ചന്ദ്രിക റായ് മകളും മരുമകനും തമ്മിലുള്ള ബന്ധം ഉലഞ്ഞതോടെയാണ് പാർട്ടി മാറി ജെഡിയുവിലെത്തിയത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആർജെഡി സ്ഥാനാർത്ഥിയായി മത്സരിച്ച് ബിജെപിയുടെ രാജീവ് പ്രതാപ് റൂഡിയോട് ചന്ദ്രിക റായ് തോറ്റിരുന്നു

അഞ്ച് വർഷം മുൻപ് രൂപീകരിച്ച ജൻ അധികാർ പാർട്ടി ടിക്കറ്റിൽ മത്സരിച്ച പപ്പു യാദവും തോറ്റു. മധേപുര മണ്ഡലത്തിൽ ആർജെഡിയുടെ ചന്ദ്രശേഖർ ആണ് 15,000ൽപ്പരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചത്. പപ്പു യാദവിന് മൂന്നാം സ്ഥാനം മാത്രമാണ് ലഭിച്ചത്.

ദിനാര സീറ്റിൽ ഹാട്രിക് വിജയം മോഹിച്ച ജെഡിയു നേതാവും ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രിയുമായ ജയ് കുമാർ സിങ് തോറ്റു. 2010ലും 2015ലും മികച്ച വിജയം നേടിയാണ് ജയ് കുമാർ സിങ് ഈ സീറ്റ് നിലനിർത്തിയത്, എന്നാൽ ഇത്തവണ 8228 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ആർജെഡിയുടെ വിജയ് കുമാർ മണ്ഡൽ ദിനാരയിൽ വിജയിച്ചു. മത്സരത്തിൽ മൂന്നാം സ്ഥാനം മാത്രമാണ് ജയ് കുമാർ സിങിന് നേടാൻ കഴിഞ്ഞത്. ബിജെപി വിട്ട് എൽജെപിയിലെത്തിയ രാജേന്ദ്രപ്രസാദ് സിങ് ആണ് രണ്ടാം സ്ഥാനത്ത്. ബിജെപിയുടെ സംസ്ഥാന ഉപാധ്യക്ഷൻ കൂടിയായിരുന്നു രാജേന്ദ്ര പ്രസാദ് സിങ്.

ബിഹാറിനെ 10 വർഷം കൊണ്ട് യൂറോപ്പിന് സമാനമാക്കി മാറ്റുമെന്ന് വാഗ്ദാനം നൽകി എത്തിയ പ്ലൂരൽസ് പാർട്ടി നേതാവ് പുഷ്പം പ്രിയ ചൗധരിക്കും ദയനീയ പരാജയമാണ് നേരിടേണ്ടിവന്നത്. ബൻകിപുരിൽ ലവ് സിൻഹയോടും നിതിൻ നാബിനോടും മത്സരിച്ച പുഷ്പം പ്രിയയ്ക്ക് 5189 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ലണ്ടനിൽ നിന്ന് തിരിച്ചെത്തിയ പുഷ്പം പ്രിയ ചൗധരി ഇക്കിഞ്ഞ മാർച്ചിലാണ് രാഷ്ട്രീയപ്രവേശനം നടത്തിയതും സ്വയം മുഖ്യമന്ത്രിസ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതും. പ്ലൂരൽസ് പാർട്ടിക്ക് ഒക്ടോബറിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ രജിസ്ട്രേഷൻ ലഭിച്ചത്. 243 സീറ്റുകളിലും സ്ഥാനാർത്ഥികളെ മത്സരിപ്പിച്ച പാർട്ടിക്ക് പകുതിയോളം വനിതകളായിരുന്നു. ജെഡിയു മുൻനേതാവ് വിനോദ് ചൗധരിയുടെ മകളാണ് പുഷ്പ പ്രിയം ചൗധരി.

സിമരി ബഖ്ത്യാർപുർ സീറ്റിൽ മത്സരിച്ച വികാസ്ശീൽ ഇൻസാൻ പാർട്ടി നേതാവ് മുകേഷ് നിഷാദ് സഹാനി ആർജെഡിയുടെ യൂസുഫ് സലഹുദ്ദീനോടാണ് തോറ്റത്. മഹാസഖ്യം വിട്ട് എൻഡിഎയിൽ ചേർന്ന് സീറ്റ് പിടിക്കാമെന്ന് പ്രതീക്ഷിച്ചെങ്കിലും നേരിയ ഭൂരിക്ഷത്തിൽ പരാജയപ്പെട്ടു. 1759 ആണ് ഭൂരിപക്ഷം.

ബിഹാർ തിരഞ്ഞെടുപ്പിൽ സജീവ ചർച്ചാ വിഷയമാകുമെന്നു കരുതിയതാണ് ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുതിന്റെ മരണം. എന്നാൽ, സുശാന്തിന്റെ വീടിരിക്കുന്ന പ്ടനയിലെ കുംഹ്രാർ മണ്ഡലത്തിൽപ്പോലും വിഷയം കാര്യമായി ചർച്ച ചെയ്യപ്പെട്ടില്ല. ബിജെപിയുടെ കോട്ടയായ മണ്ഡലത്തിൽ പാർട്ടി സ്ഥാനാർത്ഥി അരുൺകുമാർ സിൻഹ ജയിച്ചു. സ്വന്തം തട്ടകമായ മഗധിൽ ആനന്ദ് സിങ് 'ഛോട്ടാ സർക്കാർ' ആണ്. ക്രിമിനൽ കേസും ജയിൽവാസവും നിത്യപരിചയമായ നേതാവ് ഇക്കുറി സിറ്റിങ് സീറ്റായ മൊകാമയിൽ നിന്നു വിജയിച്ചത് ആർജെഡി ടിക്കറ്റിൽ. കഴിഞ്ഞ തവണ സ്വതന്ത്രനായാണു ജയിച്ചത്.