തിരുവനന്തപുരം: ബാർ കോഴ കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് ബിജു രമേശ്. ചെന്നിത്തലയുടെ ഭാര്യയുടെ പേര് ഇതിലേക്ക് വലിച്ചിഴച്ചതിൽ ഖേദിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് അവറിലാണ് ബിജു രമേശിന്റെ പ്രതികരണം.

ബിജു രമേശിന്റെ വാക്കുകൾ...

ഞാനൊരു ശുപാർശയ്ക്കും ഇന്നു വരെ ചെന്നിത്തലയുടെ അടുത്ത് പോയിട്ടില്ല. അദ്ദേഹമൊന്നും ചെയ്തു തന്നിട്ടുമില്ല. വ്യക്തിപരമായ അടുപ്പം പണ്ടു മുതൽക്കേയുണ്ട്. ആ അടുപ്പം കൊണ്ടാണ് അദ്ദേഹം ആവശ്യപ്പെട്ട കാര്യങ്ങൾ ചെയ്തിട്ടുള്ളത്. അല്ലാതെ കാര്യസാധ്യത്തിനു വേണ്ടിയല്ല.

അല്ലാതെ കാര്യസാധ്യത്തിനു വേണ്ടിയല്ല. ശിവകുമാറിനും ബാബുവിനും എതിരെ പറഞ്ഞതും ശരിയായ കാര്യങ്ങളാണ്.

സത്യം പുറത്തുവരണമെന്നേ ഞാൻ ആഗ്രഹിക്കുന്നുള്ളു. അത് മൂടിവയ്ക്കേണ്ടതല്ല. സത്യം പുറത്തുകൊണ്ടുവരാൻ ഈ സർക്കാരിന് കഴിഞ്ഞില്ലെങ്കിൽ പിന്നെയാർക്കാണ് കഴിയുക.

കോഴ വാങ്ങിയതിൽ ജോസ് കെ മാണിയുടെ പങ്കിനെക്കുറിച്ച് ഞാൻ നേരത്തെ തന്നെ വെളിപ്പെടുത്തിയിട്ടുള്ളതാണ്. വിജിലൻസിനോടും അക്കാര്യം പറഞ്ഞിട്ടുള്ളതാണ്. അന്ന് ചാനലുകാരടക്കം ജോസ് കെ മാണിക്ക് വലിയ പ്രസക്തി നൽകിയില്ല. ഞാൻ കേസിലെ സാക്ഷിയാണ്. സാക്ഷിയെ സ്വാധീനിക്കാനാണ് ജോസ് കെ മാണി ശ്രമിച്ചത്. സാക്ഷിയെ സ്വാധീനിക്കുന്നത് കുറ്റകരമല്ലേ എന്ന് വിജിലൻസിനോടും ഞാൻ ചോദിച്ചതാണ്. അന്ന് അവരൊന്നും പറഞ്ഞില്ല. അതിനുള്ള നിയമം ഞങ്ങൾക്കില്ലെന്നാണ് വിജിലൻസ് പറഞ്ഞത്.

തുടർന്ന് മനോരമ ന്യുസിന്റെ കൗണ്ടർ പോയിന്റിലും ബിജു രമേശ് ഇക്കാര്യം ആവർത്തിച്ചു. 'ചെന്നിത്തലയ്ക്ക് ദൈവവിശ്വാസമുണ്ടെങ്കിൽ ഒന്ന് സത്യം ചെയ്യു. അദ്ദേഹം എന്നെ ഫോണിൽ വിളിച്ചിട്ടില്ല, അഭ്യർത്ഥിച്ചിട്ടില്ല, പറഞ്ഞിട്ടില്ല എന്ന് സത്യം ചെയ്യാമോ? കേസ് അദ്ദേഹം കൊടുക്കുകയാണെങ്കിൽ കൊടുക്കട്ടെ. ഞാൻ തെളിയിക്കാം. ഇപ്പോഴും സത്യം തെളിയിക്കാൻ ഞാൻ തയ്യാറാണ്,'-ബിജു രമേശ് പറഞ്ഞു.ചെന്നിത്തല തന്നെ വിളിച്ചത് അദ്ദേഹത്തിന്റെ ഒരു സുഹൃത്തിന്റെ നമ്പറിൽ നിന്നാണെന്നും തൽക്കാലം ആ പേര് വെളിപ്പെടുത്തുന്നില്ലെന്നും ബിജു രമേശ് പറഞ്ഞു.