ബംഗളൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യ ഹരജി കർണാടക ഹൈക്കോടതി വീണ്ടും മാറ്റി. ജൂൺ രണ്ടിലേക്കാണ് ബിനീഷിന്റെ ജാമ്യ ഹരജി മാറ്റിയിരിക്കുന്നത്. വീഡിയോ കോൺഫറൻസിങ്ങ് വഴി കർണാടക ഹൈക്കോടതി അവധിക്കാല ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസിൽ രണ്ടാം പ്രതിയായ മുഹമ്മദ് അനൂപിന് ബിനീഷ് സാമ്പത്തിക സഹായം നൽകിയതായും ബിനീഷിന്റെ അക്കൗണ്ടുകളിലെത്തിയ വൻ തുക ഇത്തരത്തിൽ ബിസിനസിൽനിന്ന് ലഭിച്ചതായുമാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) വാദം. എന്നാൽ, തന്റെ അക്കൗണ്ടിലെത്തിയ പണം പച്ചക്കറി - മത്സ്യ മൊത്തക്കച്ചവടത്തിൽനിന്ന് ലഭിച്ചതാണെന്നാണ് ബിനീഷ് കഴിഞ്ഞാഴ്ച ജാമ്യഹരജിയിലെ വാദത്തിൽ വ്യക്തമാക്കിയത്.

പിതാവ് കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനില ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷയുമായി ബിനീഷ് ഹൈക്കോടതിയെ സമീപിച്ചത്.