കോട്ടയം: ക്രിസ്തുമസ് സീസണിലെ അടുക്കവേ കർഷകർക്ക് തിരിച്ചടിയാി പക്ഷിപ്പനി. കോട്ടയം ജില്ലയിൽ മൂന്ന് ഇടങ്ങളിൽ പക്ഷിപ്പനി സ്ഥരീകരിച്ചു. കോട്ടയം ജില്ലയിലെ അയ്മനം, വെച്ചൂർ, കല്ലറ എന്നീ മൂന്ന് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ചിന്റെ ഭോപാലിലുള്ള ലാബിൽ നിന്നാണ് പരിശോധനാഫലം വന്നത്. ഇതോടെ പ്രദേശത്തെ 35000 പക്ഷികളെ കൊന്നൊടുക്കാനാണ് തീരുമാനം.

വിവിധയിടങ്ങളിൽ രണ്ടാഴ്ചയായി പക്ഷിപ്പനി ലക്ഷണങ്ങളോടെ താറാവുകളും മറ്റു വളർത്തു പക്ഷികളും ചത്തിരുന്നു. ഇതേത്തുടർന്ന് കർഷകർ മൃഗസംരക്ഷണ വകുപ്പിനേയും ജില്ലാ ഭരണകൂടത്തേയും അറിയിച്ചിരുന്നു. തുടർന്ന് സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നു. ഇന്നാണ് ഭോപ്പാലിലെ ലാബിൽ നിന്ന് ഫലം ലഭിച്ചത്. തുടർനടപടി എടുക്കുന്നതിന് വേണ്ടി പഞ്ചായത്ത് പ്രസിഡന്റുമാരുടേയും ഉദ്യോഗസ്ഥരുടേയും അടിയന്തിര യോഗം വിളിച്ചു. ഇവയെ നശിപ്പിക്കുകയായിരിക്കും ആദ്യ നടപടി. അഞ്ച് കിലോമീറ്റർ ചുറ്റളവിലെ പക്ഷികളുടെ വിൽപ്പനയും നിരോധിച്ചേക്കും.

നേരത്തെ ആലപ്പുഴ ജില്ലയിലെ ചില ഭാഗങ്ങളിലും താറാവുകൾക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. തകഴി പഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് താറാവുകളെയും പക്ഷികളെയും കൊന്നു നശിപ്പിച്ചിരുന്നു. രോഗബാധ സ്ഥിരീകരിച്ച മേഖലകളിൽ താറാവ്, കോഴി, കാട, വളർത്തുപക്ഷികൾ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) എന്നിവയുടെ ഉപയോഗവും വിപണനവും നിരോധിച്ച് കളക്ടർ ഉത്തരവിട്ടിരുന്നു.