കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിചാരണ ബുധനാഴ്ച തുടങ്ങും. പീഡനത്തിനിരയായ കന്യാസ്ത്രീയെ ആദ്യം വിസ്തരിക്കും. പിന്നാലെ സാക്ഷിവിസ്താരം തുടങ്ങും. കേസിൽ 83 സാക്ഷികളുണ്ട്. മഠത്തിലെ അന്തേവാസിയായ കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ 13 തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. അധികാര ദുർവിനിയോഗം, ലൈംഗിക ദുരുപയോഗം, അന്യായമായി തടഞ്ഞുവെയ്ക്കൽ, സ്വാധീനം ഉപയോഗിച്ച് തുടർച്ചയായി ബലാത്സംഗം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ ജിതേഷ് ജെ.ബാബുവും പ്രതിഭാഗത്തിനുവേണ്ടി അഡ്വ. സി.എസ്.അജയനും ഹാജരാകും. വിചാരണയ്ക്കിടയിലെ കാര്യങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ കോടതിയുടെ വിലക്കുണ്ട്. കുറുവിലങ്ങാട് മഠത്തിൽ വച്ച് 2014 മുതൽ 2016 വരെയുള്ള കാലയളവിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. 2018 ജൂൺ 27 നാണ് കന്യാസ്ത്രീ പരാതി നൽകിയത്. വൈക്കം ഡിവൈഎസ്‌പി ആയിരുന്ന കെ സുഭാഷിന്റെ നേതൃത്വത്തിലൂള്ള അന്വേഷണ സംഘം വിവിധ സംസ്ഥാനങ്ങളിലായി നാലു മാസത്തോളം വിശദമായ അന്വേഷണം നടത്തി ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യുകയായിരുന്ു.

ഒരു വർഷം മുമ്പ് അന്വേഷണ സംഘം കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. കുറ്റവിമുക്തനാക്കണമെന്ന ഹർജി ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയതിനെ തുടർന്ന് കഴിഞ്ഞ മാസം ഫ്രാങ്കോ മുളക്കൽ വിചാരണ കോടതിയിൽ ഹാജരായിരുന്നു, തുടർന്ന് കുറ്റപത്രത്തിന്റെ പ്രസക്ത ഭാഗങ്ങൾ വായിച്ചു കേൾപ്പിച്ചു. ബലാത്സംഗം, അന്യായമായി തടവിൽ വയ്ക്കൽ, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കൽ ഉൾപ്പടെ ആറു വകുപ്പുകളാണ് ആയിരം പേജുള്ള കുറ്റപത്രത്തിൽ ചുമത്തിയിട്ടുള്ളത്.

കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി അടക്കം മൂന്ന് ബിഷപ്പ്മാരും 11 വൈദികരും 24 കന്യാസ്ത്രീകളും ഉൾപ്പടെ 84 സാക്ഷികളുണ്ട്. ബലാത്സംഗത്തിന് ഇരയായ കന്യാസ്ത്രീയുടെ വിസ്താരമാണ് ആദ്യം നടക്കുക. കേസ് പരിഗണിക്കുന്ന ദിവസങ്ങളിലെല്ലാം ബിഷപ്പ് കോടതിയിൽ ഹാജരാകണം.