കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് മുന്നറിയിപ്പുമായി കത്തോലിക്കാ സഭ രംഗത്തെത്തി. ചങ്ങനാശ്ശേരി അതിരൂപതാ ആർച്ച് ബിഷപ് ജോസഫ് മാർ പെരുന്തോട്ടമാണ് ദീപിക പത്രത്തിൽ എഴുതിയ ലേഖനത്തിൽ മുന്നറിയിപ്പ് നൽകിയത്. സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നത് സഭയോട് ആലോചിച്ചു വേണമെന്ന പരോക്ഷ നിർദേശമാണ് ലേഖനത്തിലുള്ളത്. ന്യൂനപക്ഷങ്ങളുടെ വിശ്വാസം നേടിയവരെ സ്ഥാനാർത്ഥികളാക്കണമെന്നും ആർച്ച് ബിഷപ് ആവശ്യപ്പെടുന്നു.

സമുദായത്തോട് കൂറില്ലാത്തവരും സഭാ വിരുദ്ധരും പലപ്പോഴും സമുദായത്തിന്റേയും സഭയുടേയും പേരിൽ ഇത്തരം സ്ഥാനങ്ങളിൽ എത്താറുണ്ട്. അവർ സമുദായത്തിന് എതിരായ നടപടികൾ എടുക്കുന്നു. അത് ഒഴിവാക്കേണ്ടതുണ്ട്. സമുദായ വിരുദ്ധരെ ഒരിക്കലും സ്ഥാനാർത്ഥി നിർണയത്തിൽ പരിഗണിക്കരുത്. സമുദായ വിരുദ്ധ നിലപാടുകളും ആദർശങ്ങളും ഉള്ളവർ സമുദായത്തിന്റെ പേരിൽ നിയമസഭയിൽ കടന്നുകൂടുന്നത് സമുദായത്തിന് നന്മ ചെയ്യില്ലെന്നു മാത്രമല്ല, ആപത്കരവുായിരിക്കുമെന്നും ലേഖനത്തിൽ പറയുന്നു.

വിശ്വാസം കൊണ്ടും ജീവിതംകൊണ്ടും സമുദായത്തോട് കൂറില്ലാത്തവരും ശത്രുതാമനോഭാവത്തോടെ വിമർശിക്കുന്നവരുമായ ചില സമുദായാംഗങ്ങൾ സമുദായ വിരുദ്ധത വളർത്തുന്നതായും ലേഖനം ചൂണ്ടിക്കാണിക്കുന്നു. ന്യൂപക്ഷങ്ങളുടെ പ്രാതിനിധ്യം സംബന്ധിച്ച നെഹ്റുവിന്റെ വിശാല വീക്ഷണം ഇപ്പോഴത്തെ കോൺഗ്രസ് നേതൃത്വത്തിനും ഉണ്ടാകേണ്ടതുണ്ടെന്നും ലേഖനത്തിൽ പറയുന്നു.

സമുദായ വിരുദ്ധ നിലപാടുള്ളവർ സമുദായത്തിന്റെ പേരിൽ സഭയിൽ കടുന്നുകൂടുന്നത് സമുദായത്തിന് നന്മ ചെയ്യില്ലെന്ന് മാത്രമല്ല, ആപത്കരവുമായിരിക്കും. ന്യൂനപക്ഷ സമുദായങ്ങളുമായി ആലോചിച്ച് അവരുടെ വിശ്വാസം ആർജിച്ചവരെ മാത്രം സ്ഥാനാർത്ഥികളാക്കണമെന്ന് നിർദേശിച്ച് 1951 ൽ കോൺഗ്രസ് പ്രസിഡന്റായിരുന്ന ജവഹർ ലാൽ വെഹ്റു പിസിസികൾക്ക് കത്തയച്ചിരുന്നു.

സ്ഥാനാർത്ഥി നിർണയത്തിൽ പണ്ഡിറ്റ് നെഹ്റുവിന്റെ വിശാല വീക്ഷണം രാഷ്ട്രീയനേതൃത്വം മാതൃകയാക്കണമെന്നും ലേഖനത്തിൽ ആർച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടത്തിൽ പറയുന്നു. രാഷ്ട്രീയത്തിൽ പല മേഖലകളിലും സംഭവിക്കുന്ന നിലവാരത്തകർച്ച ആശങ്കയും അസ്വസ്ഥതയും ഉളവാക്കുന്നു. സ്ഥാനാർത്ഥി നിർണയത്തിൽ വിചാരത്തേക്കാൽ വികാരം സ്വാധീനം ചെലുത്തുന്നത് രാഷ്ട്രീയ അപക്വതയാണ്. സിനിമാലോകത്ത് ലഭിക്കുന്ന ജനപ്രീതി രാഷ്ട്രീയനേതൃത്വത്തിന് യോഗ്യതയാകണമെന്നില്ലെന്നും ബിഷപ്പ് പെരുന്തോട്ടം അഭിപ്രായപ്പെട്ടു.

ക്രൈസ്തവ സമുദായത്തെ ഒപ്പം നിർത്താൻ കോൺഗ്രസ് തീവ്രശ്രമം നടത്തുമ്പോഴാണ് വിലപേശൽ പോലെ പെരുംതോട്ടം രംഗത്തുവന്നത് എന്നതും ശ്രദ്ധേയമാണ്. ഇത് കോൺഗ്രസിനെ സ്ഥാനാർത്ഥി നിർണയത്തിൽ കൂടുതൽ സമ്മർദ്ദത്തിലാക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നു.