തിരുവനന്തപുരം: കേന്ദ്ര മന്ത്രി വി.മുരളീധരൻ തീരദേശ മേഖല സന്ദർശ്ശിക്കുന്ന വിവരം പറയാതിരുന്നത് ചോദ്യം ചെയ്ത ബിജെപി ന്യുനപക്ഷ മോർച്ചാ വനിതാ നേതാവിന് മണ്ഡലം ജനറൽ സെക്രട്ടറി വക തെറിയുടെ പൂരപ്പാട്ട്. സോഷ്യൽ മീഡിയയിൽ വൈറലാണ് ഇത്.

കഴക്കൂട്ടം മണ്ഡലം ജനറൽ സെക്രട്ടറി ബാലു കേട്ടാലറക്കുന്ന അസഭ്യം പറഞ്ഞത്. ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണത്തിന്റെ ശബ്ദ സന്ദേശം വൈറലാകുകയാണ്. പരാതി നൽകുമെന്ന് വനിതാ നേതാവും അറിയിച്ചു. കഴിഞ്ഞ ദിവസം തീരദേശ മേഖലയിൽ കടൽക്ഷോഭത്തെത്തുടർന്ന് ദുരിതമനുഭവിക്കുന്ന ദുരിതബാധിതരെ നേരിൽ കാണാനിയ കേന്ദ്ര മന്ത്രി വി.മുരളീധരൻ എത്തിയിരുന്നു. ഇതിനെ തുടർന്നുള്ള അന്വേഷണമാണ് വിവാദമാകുന്നത്.

പള്ളിത്തൊറ ഭാഗത്തെ വീടുകളിൽ സന്ദർശിച്ച ശേഷം മടങ്ങിയപ്പോഴാണ് വനിതാ നേതാവ് വിവരം അറിയുന്നത്. എന്തു കൊണ്ടാണ് കേന്ദ്ര മന്ത്രി താനുൾപ്പെടുന്ന സ്ഥലം സന്ദർശിച്ചപ്പോൾ അറിയാക്കാതിരുന്നതെന്ന് ബാലുവിനോട് ചോദിച്ചു. മണ്ഡലം കമ്മറ്റിയിൽ ഇല്ലാത്തതിനാലും വി.മുരളീധരനെതിരെ സംസാരിക്കുകയും ചെയ്യുന്നതിനാൽ തങ്കച്ചിയോട് ഇക്കാര്യം പറയേണ്ട ആവശ്യമില്ലെന്നും ബാലു മറുപടി പറഞ്ഞു. ഇതോടെ ഇരുവരും തമ്മിൽ കടുത്ത വക്കേറ്റമുണ്ടാകുകയും ബാലും കേട്ടാൽ അറക്കുന്ന അസഭ്യ വാക്കുകൾ ഉപയോഗിച്ച് ഇവരെ അപമാനിക്കുകയുമായിരുന്നു.

സംഭവത്തെ പറ്റി വനിതാ നേതാവിന്റെ വിശദീകരണം ഇങ്ങനെ; ഏറെ നാളായി കഴക്കൂട്ടത്ത് ബിജെപിയിലെ ചില നേതാക്കൾ ഗ്രൂപ്പ് കളികൾ നടത്തുകയാണ്. അതിന്റെ ഭാഗമായിട്ടാണ് ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ തോൽക്കേണ്ടി വന്നത്. ഇക്കാര്യങ്ങൾ ഉന്നയിച്ച് ശക്തമായി ചോദ്യം ചെയ്തത് ഒരു വിഭാഗം ബിജെപിക്കാർക്ക് ഇഷ്ടപ്പെട്ടില്ല.

ഇതിന് നേതൃത്വം നൽകിയ നേതാവിന്റെ പേരുപോലും വിളിച്ചു പറഞ്ഞതോടെ എന്നോട് പകയായി. അതിന്റെ തുടർച്ചയാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. ഫോണിൽക്കൂടി എന്നെ അസഭ്യം പറയുക മാത്രമല്ല, തീർത്തു കളയുമെന്നും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകളോട് ഇത്തരത്തിൽ സംസാരിക്കുന്ന നേതാക്കളെ ബിജെപി വളർത്തുന്നത് ശരിയല്ല. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പാർട്ടിയുടെ മേൾഘടകങ്ങൾക്ക് പരാതി നൽകിയിട്ടുണ്ട്. കൂടാതെ സ്ത്രീത്വത്തെ അപമാനിച്ചതിനും കൊല്ലുമെന്ന് ഭീഷമിപ്പെടുത്തിയതിനും ബാലുവിനെതിരെ പൊലീസിൽ പരാതി നൽകും.

അതേ സമയം ബാലുവിനെ ബന്ധപ്പെട്ടെങ്കിലും കൃത്യമായ മറുപടി ലഭ്യമായില്ല. ഫോൺ സംഭാഷണത്തിന്റെ കുറച്ചു ഭാഗങ്ങൾ മാത്രമേ എല്ലാവരും കേട്ടുള്ളൂ എന്നും സംഭവത്തെപറ്റി അന്വേഷിച്ച് നടപടിയെടുക്കാൻ പാർട്ടീ നേതൃത്വത്തിന് പരാതി നൽകിയെന്നും മാത്രമായിരുന്നു ബാലുവിന്റെ മറുപടി.

ഓഡിയോ സന്ദേശം വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ബിജെപിക്ക് തലവേദനയായിരിക്കുകയാണ്. സംഭവത്തിൽ അന്വേഷമം നടത്തിയതിന് ശേഷം വേണ്ട നടപടി സ്വീകരിക്കുമെന്നാണ് നേതൃത്വം നൽകുന്ന മറുപടി.