കോഴിക്കോട്: മൂന്ന് പുലർച്ചെ നാലു നാൽപതിന് കൊടകര മേൽപ്പാലത്തിന് 500 മീറ്റർ തെക്ക് മാറി ദേശീയ പാത 544 വച്ചായിരുന്നു ആക്രമണം. രണ്ട് സ്വിഫ്റ്റ് കാറിൽ അടക്കം മൂന്ന് കാറിലായി വന്ന് ആവലാതിക്കാരനും സുഹൃത്തും സഞ്ചരിച്ചിരുന്ന കെഎൽ 56 ജി 6789-ാം നമ്പർ എർട്ടിഗാ കാറിന് മുമ്പിലും ഇടതു വശത്തും ഇടിച്ച് ബ്ലോക്ക് ചെയ്ത് ആവലാതിക്കാരനേയും സുഹൃത്തിനേയും കാറിൽ വച്ചും പുറത്തു വലിച്ചിറക്കിയും ദേഹോപദ്രവും ഏൽപ്പിച്ചു. അതിന് ശേഷം കാറിലുണ്ടായിരുന്ന 25 ലക്ഷം രൂപയും കാറും മോശം വിചാരത്തോടെ കൂട്ടായ്മ കവർച്ച ചെയ്തുവെന്നാണ് എഫ് ഐ ആർ. ആക്രമണത്തിൽ ഈ എർട്ടിഗാ കാറിന് സാരമായ കേടുപാടുകൾ നൽകിയെന്നാണ് ഉടമ കൊടകര പൊലീസിന് നൽകിയ പരാതി. മൂന്നിന് നടന്ന ആക്രമണത്തിൽ പരാതി നൽകിയത് ഏഴിനും. അതിന് ശേഷം കെഎൽ 56 ജി 6789-ാം നമ്പർ എർട്ടിഗാ കാറിന്റെ ഉടമ മാറിയെന്നതാണ് കൗതുകകരമായ വസ്തുത. അക്രണത്തിൽ തകർന്ന കാറിന്റെ രജിസ്‌ട്രേഷനിൽ മാറ്റം സംഭവിച്ചത് മറുനാടൻ നടത്തിയ അന്വേഷണത്തിലാണ് വ്യക്തമായത്.

കോഴിക്കോട് പെരുമണ്ണ സ്വദേശി മുഹമ്മദ് സമ്പ്രി പിച്ചാനറിയുടേതാണ് 2012ൽ വാങ്ങിയ കാറിന്റെ ഓണർഷിപ്പ് ആക്രമണം നടക്കുമ്പോഴും. ഏഴിന് പരാതി നൽകിയ ശേഷം രണ്ട് ദിവസം കഴിഞ്ഞാണ് ഈ കാർ വിറ്റതായി രേഖയുണ്ടാക്കിയിരിക്കുന്നത്. ഇതു പ്രകാരം കൊടകര പൊലീസിൽ പരാതി നൽകിയ കോഴിക്കോട് ചേളന്നൂർ സ്വദേശി ഷംജീർ ഷംസുദ്ദീനാണ് കാർ വാങ്ങിയത്. ഏപ്രിൽ ഒൻപതിന് വിറ്റ രേഖ ഉപയോഗിച്ച് 18ന് കാറിന്റെ രജിസ്‌ട്രേഷൻ രേഖകളിലും ഷംജീർ ഷംസൂദ്ദീന്റെ പേര് വരികയും ചെയ്തു. അതായത് അക്രമത്തിൽ തകർന്ന ശേഷമാണ് കാർ ഔദ്യോഗികമായി വിറ്റിരിക്കുന്നത്. മുഹമ്മദ് സമ്പ്രി പിച്ചാനറിയുടെ പേര് കേസുകളിൽ ഒന്നും വരാതിരിക്കാനാണ് തകർന്ന കാറിന്റെ ആർസി രേഖകളിൽ മാറ്റം വരുത്തിയെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.

നാല് ദിവസം വൈകിയാണ് കേസ് നൽകിയതെന്ന് എഫ് ഐ ആറിൽ വ്യക്തമാണ്. ഷംജീർ ഷംസുദ്ദീനൊപ്പം അദ്ദേഹത്തിന്റെ സുഹൃത്തും കാറിലുണ്ടായിരുന്നു എന്ന് പറയുന്നു. കോഴിക്കോടുകാരനായ ധർമ്മരാജൻ എന്നും വ്യക്തമാണ്. ധർമ്മരാജന്റെ പേര് കേസ് രേഖകളിൽ വരാതിരിക്കാനാണ് ഷംജീറിനെ കൊണ്ട് പരാതി നൽകിയതെന്നും വ്യക്തമാണ്. ആർ സി രേഖകളിലെ മാറ്റത്തിലൂടെ പിച്ചാനറിയും കേസിൽ നിന്ന് രക്ഷപ്പെടുകയാണ്. ഇത്തരത്തിൽ കാർ വിൽക്കാനുണ്ടായ സംഭവം പൊലീസിന്റെ ശ്രദ്ധയിലും വന്നിട്ടില്ലെന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ ഈ വിഷയത്തിലേക്ക് അന്വേഷണം നീണ്ടാൽ കേസിന്റെ ഗതി തന്നെ മറ്റൊരു വിധത്തിലേക്ക് മാറും. വലിയ ഗൂഢാലോചന കവർച്ചയിലും പരാതി നൽകലിലും ഉണ്ടായെന്നാണ് സൂചന.

കർണ്ണാടകത്തിൽ നിന്നാണ് കള്ളപ്പണം എത്തിയതെന്നും ഇത് കോഴിക്കോട് വച്ച് ഭാഗിച്ച് കിട്ടിയ തുകയുമായി കാർ പത്തനംതിട്ടയിലേക്കാണ് പോയതെന്നുമാണ് സൂചന. ഇതിനിടെ തൃശൂരിൽ ഈ രഹസ്യം ലീക്കായി. അതേ പാർട്ടിയുടെ ജില്ലാ നേതാക്കൾ ഗൂഢാലോചന നടത്തി പണം തട്ടിയെന്നാണ് കേസ്. അതിനിടെ ബിജെപിയാണ് പ്രതിസ്ഥാനത്ത് എന്ന് വ്യക്തമാക്കി കൈരളി ടിവി വാർത്ത നൽകുകയും ചെയ്തു. ഇതോടെ ബിജെപിയിലെ വിഭാഗീയതകൾക്ക് ഈ പണം തട്ടലുമായി ബന്ധമുണ്ടെന്ന സംശയവും സജീവമാകുകയാണ്. ദേശീയ പാർട്ടിക്ക് വേണ്ടി എത്തിയതാണ് പണമെന്ന് മനോരമയാണ് ഇന്നലെ ആദ്യം വാർത്ത നൽകിയത്. ഇതിന് പിന്നാലെയാണ് ബിജെപിക്കെതിരെ സംശയങ്ങൾ. എന്നാൽ ഈ ആരോപണങ്ങൾ ബിജെപി നിഷേധിക്കുകയാണ്.

തിരഞ്ഞെടുപ്പിന്റെ തൊട്ടുമുൻപുള്ള ദിവസങ്ങളിൽ ചെലവഴിക്കാൻ കൊണ്ടുപോകുന്നതിനിടെ കവർച്ച ചെയ്യപ്പെട്ട കുഴൽപണം വന്നത് കർണാടകയിൽ നിന്നെന്നു വിവരം. ദേശീയ പാർട്ടി വൻതുക കോഴിക്കോട് എത്തിച്ച ശേഷം വിവിധ ജില്ലകളിലേക്കു കൈമാറുന്നതിനിടയിലാണ് കൊടകരയിൽ അപകട നാടകം നടത്തി കവർന്നതെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. ധർമ്മരാജൻ എന്ന വ്യക്തിയാണ് ഇതുസംബന്ധിച്ച് പരാതി നൽകിയതെന്നാണ് ഇന്നലെ മനോരമയുടെ വാർത്ത.

ഇതിന് പിന്നാലെയാണ് കൂടുതൽ വിശദാംശങ്ങളും പുറത്തു വരുന്നത്. ഇതോടെ ഈ കേസ് പൊലീസും ഗൗരവത്തോടെ എടുക്കും. എഫ് ഐ ആർ രജിസ്റ്റർ ചെയ്താണ് അന്വേഷണം. സ്വർണ്ണ കടത്തിലും മറ്റും സംസ്ഥാന സർക്കാരിനെ തളർത്താൻ അന്വേഷണവുമായി കേന്ദ്ര ഏജൻസികൾ സജീവമാണ്. അതിന് തിരിച്ചടിയായി ഈ കേസിന്റെ സാധ്യതകൾ ആരായാനാണ് സിപിഎം തലത്തിലെ ആലോചന. ഭരണ തുടർച്ചയുണ്ടായാൽ കൊടകരയിലെ ഈ കേസിൽ അന്വേഷണം പുതിയ തലത്തിലെത്തും. കോൺഗ്രസ് അധികാരത്തിൽ എത്തിയാലും ഇതിൽ ഗൗരവത്തോടെ അന്വേഷണം നടക്കും.

കേസിനെ കുറിച്ച് കോൺഗ്രസ് നേതൃത്വവും വിവരങ്ങൾ തേടുന്നുണ്ട്. ദേശീയ പാർട്ടിയുടെ കള്ളപ്പണത്തിന്റെ സ്രോതസ് കണ്ടെത്താനാണ് നീക്കം. കർണ്ണാടകയിലെ നേതാക്കൾക്ക് ഈ വിഷയത്തിലുള്ള പങ്കും കോൺഗ്രസിന് ഈ കേസിലുള്ള താൽപ്പര്യം കൂട്ടുന്നുണ്ട്. അതിനിടെ പൊലീസിനു പുറമേ, പാർട്ടിയുടെയും പാർട്ടിയെ നിയന്ത്രിക്കാൻ അധികാരമുള്ള സംഘടനയുടെയും സമാന്തര അന്വേഷണവും ഈ കേസിൽ നടക്കുന്നുണ്ട് എന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു.

പണം എവിടെയുണ്ടെന്ന സൂചന ഇവർക്കു ലഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിനു 3 ദിവസം മുൻപ് ഏപ്രിൽ 3നു പുലർച്ചെ 4.40ന് ആണ് 3.5 കോടി രൂപയുമായി ദേശീയപാതയിലൂടെ പോയിരുന്ന കാർ കൊടകരയിൽ മറ്റൊരു കാർ ഇടിപ്പിച്ച ശേഷം കടത്തിക്കൊണ്ടുപോയത്. ഭൂമി ഇടപാടിനു കൊണ്ടുപോയ 25 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന പരാതിയാണു കൊടകര പൊലീസിൽ ലഭിച്ചിരിക്കുന്നത്. എന്നാൽ പരാതിയിൽ പറയുന്നതിനേക്കാൾ പണം കാറിലുണ്ടായിരുന്നുവെന്നാണ് പൊലീസ് തിരിച്ചറിയുന്നത്.

കവർച്ച ആസൂത്രണം തൃശൂരിലാണു നടന്നതെന്നു വ്യക്തമായി. സംഭവത്തിന്റെ തലേന്നു രാത്രി തന്നെ പണവുമായി വാഹനം തൃശൂരിലെത്തിയിരുന്നു. ജില്ലയിലെ ചില നേതാക്കൾ രാത്രിയാത്ര വേണ്ടെന്നു പറഞ്ഞ് സംഘത്തിന് എംജി റോഡിലെ ഹോട്ടലിൽ മുറിയെടുത്തു നൽകി. യാത്ര പുലർച്ചെയിലേക്കു ക്രമീകരിച്ചതിനു പിന്നിൽ തട്ടിക്കൊണ്ടുപോകൽ പദ്ധതി ഏകോപിപ്പിക്കാനുള്ള സമയം കണ്ടെത്തലാണെന്നാണു പാർട്ടിതല രഹസ്യാന്വേഷണത്തിൽ ലഭിച്ച സൂചന.