മുംബൈ: ഇന്ത്യയ്ക്ക് 1947ൽ ലഭിച്ചത് സ്വാതന്ത്ര്യമല്ല ഭിക്ഷയാണെന്ന ബോളീവുഡ് നടി കങ്കണ റനൗട്ടിന്റെ പരാമർശത്തെ തള്ളി ബിജെപി. മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലാണ് കങ്കണയുടെ പരാമർശം പൂർണമായും തെറ്റാണെന്ന് പറഞ്ഞത്. 'രാജ്യത്തിന്റെ സ്വാതന്ത്ര്യ പോരാട്ടവുമായി ബന്ധപ്പെട്ട് നടി കങ്കണ റനൗട്ട് നടത്തിയ പരാമർശം പൂർണമായും തെറ്റാണ്. സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് നിഷേധാത്മക പരാമർശം നടത്താൻ ആർക്കും അർഹതയില്ല. എന്തു വികാരത്തിന്റെ പുറത്താണ് കങ്കണ അത്തരത്തിൽ ഒരു പരാമർശം നടത്തിയതെന്ന് എനിക്കറിയില്ല' ചന്ദ്രകാന്ദ് പാട്ടീൽ പറഞ്ഞു.

2014ൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം സാധാരണക്കാരനു യഥാർഥ സാതന്ത്ര്യം അനുഭവിക്കാൻ കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദിവസവും രണ്ടു നേരം ഭക്ഷണം കഴിക്കാത്ത ആരും തന്നെ ഇപ്പോൾ രാജ്യത്തില്ല. 105 രൂപയ്ക്ക് 35 കിലോഗ്രാം ഭക്ഷ്യവസ്തുക്കളാണു കേന്ദ്ര സർക്കാർ വിതരണം ചെയ്യുന്നത്. കഴിഞ്ഞ ഏഴു വർഷമായി നരേന്ദ്ര മോദി സർക്കാർ ചെയ്യുന്ന നല്ല പ്രവൃത്തികളെ കങ്കണയ്ക്ക് അനുമോദിക്കാം, എന്നാൽ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തെ വിമർശിക്കാൻ യാതൊരു അധികാരവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയ്ക്ക് 1947ൽ ലഭിച്ചതു സ്വാതന്ത്ര്യമല്ല, 'ഭിക്ഷ'യാണെന്നും യഥാർഥ സ്വാതന്ത്ര്യം 2014 ൽ ആണു ലഭിച്ചതെന്നുമാണ് കങ്കണ റനൗട്ട് പറഞ്ഞത്. ഡൽഹിയിൽ ഒരു ടിവി ചാനൽ സംഘടിപ്പിച്ച പരിപാടിയിലാണു പത്മ പുരസ്‌കാര ജേതാവു കൂടിയായ കങ്കണയുടെ വിവാദ പരാമർശം. ഇതിനെതിരെ കടുത്ത വിമർശനമാണു രാജ്യത്തിന്റെ വിവിധ കോണുകളിൽനിന്ന് ഉയരുന്നത്. ഇതിന്റെ വിഡിയോ പങ്കുവച്ചുകൊണ്ട് വരുൺഗാന്ധി ട്വിറ്ററിൽ രൂക്ഷവിമർശനം ഉയർത്തിയിരുന്നു. കങ്കണയ്ക്കു നൽകിയ പത്മ പുരസ്‌കാരം തിരിച്ചെടുക്കണമെന്നും അറസ്റ്റു ചെയ്യണമന്നും സമൂഹമാധ്യമങ്ങളിൽ ആവശ്യം ഉയർന്നിരുന്നു.