ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിൽ ബിജെപിക്ക് തോൽവി. ചൊവ്വാഴ്ച നടന്ന ഉത്തർപ്രദേശ് നിയമസഭയുടെ ഉപരിസഭയായ കൗൺസിലിലെ 11 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിൽ വാരാണസിയിൽ നിന്നുള്ള രണ്ടുസീറ്റുകളും ബിജെപിക്ക് നഷ്ടമായി. പത്തുവർഷത്തിനിടെ ആദ്യമായിട്ടാണ് വാരാണസിയിൽ ബിജെപി തോൽക്കുന്നത്.

സമാജ്വാദി സ്ഥാനാർത്ഥികളാണ് ഈ സീറ്റുകളിൽ വിജയിച്ചത്. തിരഞ്ഞെടുപ്പിൽ ബിജെപി നാല് സീറ്റുകളിലും, സമാജ്വാദി പാർട്ടി മൂന്നെണ്ണത്തിലും, സ്വതന്ത്രസ്ഥാനാർത്ഥികൾ രണ്ടു സീറ്റുകളും നേടി. രണ്ടുമണ്ഡലങ്ങളിലെ ഫലം ഇതുവരെ വന്നിട്ടില്ല.തിരഞ്ഞെടുപ്പിൽ 199 സ്ഥാനാർത്ഥികളാണ് മത്സരിച്ചത്. പ്രധാനമന്ത്രിയുടെ മണ്ഡലത്തിലെ തോൽവി വൻ തിരിച്ചടിയായാണ് ബിജെപി നോക്കിക്കാണുന്നത്. അതേസമയം വാരാണസിയിലേത് വൻ നേട്ടമാണെന്നാണ് സമാജ്വാദി പാർട്ടിയുടെ പ്രതികരണം.