ന്യൂഡൽഹി: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ 117 സീറ്റിലും മത്സരിക്കുമെന്ന് ബിജെപി . ബിജെപി ദേശീയ എക്സിക്യൂട്ടീവ് യോഗത്തിൽ സംസ്ഥാന അധ്യക്ഷൻ അശ്വനി ശർമയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അമരീന്ദറിന്റെ പാർട്ടി ബിജെപിയുമായി സഖ്യത്തിലേർപ്പെടുമെന്ന വാർത്തകൾക്കിടെയാണ് നിലപാട് അറിയിച്ചത്.

2022ലാണ് പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 77 സീറ്റ് നേടി കോൺഗ്രസാണ് അധികാരത്തിലെത്തിയത്. 20 സീറ്റുനേടിയ ആം ആദ്മി പാർട്ടിയാണ് നിലവിൽ പഞ്ചാബ് നിയമസഭയിലെ രണ്ടാമത്തെ വലിയ ഒറ്റകക്ഷി.

10 വർഷത്തെ അകാലിദൾ-ബിജെപി ഭരണത്തിന് ശേഷമാണ് കോൺഗ്രസ് അധികാരത്തിലെത്തിയത്. ശിരോമണി അകാലിദളിന് 15 സീറ്റ് മാത്രമാണ് നേടാനായത്. കാർഷിക നിയമങ്ങൾ കാരണം ഇക്കുറി അകാലിദൾ ബിജെപി സഖ്യത്തിൽ നിന്ന് പിന്മാറുകയും ചെയ്തു.

കോൺഗ്രസിനുള്ളിലെ തർക്കങ്ങളിലും മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന്റെ പുതിയ പാർട്ടിയുമാണ് ബിജെപി പ്രതീക്ഷ. കാർഷിക നിയമങ്ങൾ ഏറ്റവുമധികം പ്രശ്നങ്ങളുണ്ടാക്കിയ പഞ്ചാബിൽ ബിജെപിയുടെ പ്രകടനം നിർണായകമാണ്. അതിനിടെ പഞ്ചാബിൽ പെട്രോൾ-ഡീസൽ സംസ്ഥാന നികുതി സർക്കാർ കുറച്ചു. ഇന്ധന നികുതി കുറക്കുന്ന ആദ്യ കോൺഗ്രസ് സംസ്ഥാനമാണ് പഞ്ചാബ്.