തിരുവനന്തപുരം: ബിജെപി പുനഃസംഘടനയിൽ അതൃപ്തി പുകയുന്നതിനിടെ നേതൃത്വത്തിനെതിരെ ഒളിയമ്പുമായി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. സ്വയം പദവികളിൽ അഭിരാമിക്കാതെ മറ്റുള്ളവരെ കൈ പിടിച്ചു ഉയർത്താൻ ഒരു നേതാവ് കാണിക്കുന്ന മനോഭാവത്തിന്റെ പേരാണ് പക്വതയെന്ന് ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു. ജയപ്രകാശ് നാരായണൻ അനുസ്മരണ ഫേസ്‌ബുക്ക് പോസ്റ്റിലാണ് പരാമർശം.

പക്വതയുള്ള അനുഭവ പരിചയമുള്ള നേതൃത്വത്തിന് മാത്രമേ സമഗ്രമായ മാറ്റത്തിനും പരിവർത്തനത്തിനും സാധിക്കുവെന്ന് ഓർമ്മപ്പെടുത്തിയാണ് എം ടി രമേശ് നേതൃത്വത്തിന് 'തിരുത്തുമായി' രംഗത്ത് എത്തിയത്.. സ്വയം പദവിയിലും അധികാരത്തിലും അഭിരമിക്കാതെ മറ്റുള്ളവരെ കൈപ്പിടിച്ചുയർത്തുന്നവരാണ് പക്വതയുള്ള നേതൃത്വം. പക്വതയുള്ള നേതൃത്വത്തിന് മാത്രമേ അണികളെ കൂട്ടം തെറ്റാതെ നയിക്കാൻ സാധിക്കൂവെന്നാണ് എം ടി രമേശ് ഫേസ്‌ബുക്കിൽ കുറിച്ചത്.

കുറിപ്പിന്റെ പൂർണ്ണരൂപം
ജയപ്രകാശ് നാരായണന്റെ ജന്മദിനം.

ജനാധിപത്യത്തിന്റെ ജെ.പി.

എഴുപതുകളിൽ ഇന്ത്യൻ യുവത്വത്തെ ത്രസിപ്പിച്ച വിപ്ലവ നായകൻ ജയപ്രകാശ് നാരായണനെ സ്മരിക്കാതെ രാജ്യത്തിന്റെ ജനാധിപത്യ ചരിത്രം പൂർത്തിയാകില്ല.

രാഷ്ട്രീയത്തിന് സംഭവിച്ച മൂല്യശോഷണവും വ്യാപകമാവുന്ന അഴിമതിയും തൊഴിലില്ലായ്മയും വരൾച്ചയും എഴുപതുകളുടെ ആരംഭത്തിൽ യുവജനങ്ങൾക്കിടയിൽ കടുത്ത പ്രതിഷേധം രൂപപ്പെടുത്തിയിരുന്നു. കലാലയങ്ങളും സർവ്വകലാശാലകളും സമരഭൂമിയായി മാറി. ഈ സമരങ്ങൾക്ക് ആശയപരമായ ദിശാബോധം നല്കിയതും സമ്പൂർണ്ണവിപ്ലവം എന്ന ആശയം യുവാക്കൾക്കിടയിൽ അവതരിപ്പിച്ചതും ജയപ്രകാശ് നാരായൺ എന്ന നേതാവായിരുന്നു.സമരം ചെയ്യുക, ജയിലുകൾ നിറയട്ടെ എന്ന അദ്ദേഹത്തിന്റെ മുദ്രാവാക്യം ഇന്ത്യൻ യുവത്വം ഏറ്റെടുത്തു.

1975 ൽ അടിയന്തരാവസ്ഥക്കാലത്ത് ജയിലിലായി. 1977 ൽ അടിയന്തരാവസ്ഥക്കു ശേഷം പ്രതിപക്ഷ കക്ഷികളെ ജനതാ പാർട്ടിക്ക് പിന്നിൽ ഒരുമിപ്പിച്ചത് ജെ.പി. ആയിരുന്നു. 1902 ൽ ജനിച്ച ജയപ്രകാശ് നാരായണൻ അദ്ദേഹത്തിന്റെ മരണം വരെ ജനാധിപത്യത്തിനും ജനക്ഷേമത്തിനുമായി നിലകൊണ്ടു, അധികാരത്തോട് ഒട്ടും ആഭിമുഖ്യം കാണിക്കാതെ പൊതുപ്രവർത്തനത്തിന് മാതൃകയായി. തന്റെ എഴുപത്തിയഞ്ചാം വയസ്സിലും യുവാക്കളെ പ്രചോദിപ്പിക്കാനും നയിക്കാനും സാധിച്ചു. സ്വാതന്ത്ര്യ സമര കാലഘട്ടം മുതലുള്ള പരിചയവും പക്വതയും അദ്ദേഹത്തിന് മുതൽക്കൂട്ടായി. സമരോത്സുക യൗവനങ്ങളെ കൂട്ടം തെറ്റാതെ സമരപാതയിൽ നയിക്കാൻ ജെ.പിയുടെ അനുഭവ പരിചയവും പക്വതയും സഹായിച്ചു.

പക്വതയുള്ള അനുഭവ പരിചയമുള്ള നേതൃത്വത്തിന് മാത്രമേ സമഗ്രമായ മാറ്റത്തിനും പരിവർത്തനത്തിനും സാധിക്കു. 77 ൽ ജനതാ പാർട്ടി അധികാരത്തിലെത്തിയപ്പോൾ പ്രധാനമന്ത്രി പദം പോലും അദ്ദേഹത്തിന് സ്വീകരിക്കാമായിരുന്നു. പക്ഷെ പദവികളിലും അധികാരങ്ങളിലും അഭിരമിക്കാതെ മറ്റുള്ളവരെ പദവിലേക്ക് നയിക്കാനും കൈപ്പിടിച്ചുയർത്താനും ഒരു നേതാവ് കാണിക്കുന്ന മനോഭാവത്തിന്റെ പേരാണ് പക്വത.