മുംബൈ: മഹാരാഷ്ട്രയിൽ കോവിഡിനെത്തുടർന്നുള്ള ബ്ലാക്ക് ഫംഗസ് (മ്യൂക്കർമൈക്കോസിസ്) അണുബാധ മൂലം 52 പേർ മരിച്ചതായി ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. കോവിഡ് നെഗറ്റീവ് ആയതിനു ശേഷം ബ്ലാക്ക് ഫംഗസിന് കീഴടങ്ങുകയായിരുന്നു. കഴിഞ്ഞ വർഷം കോവിഡ് ആരംഭിച്ചതു മുതലുള്ള കണക്കാണിത്. 2000 പേർ നിലവിൽ ചികിത്സയിലുണ്ട്.

എന്താണ് ബ്ലാക്ക് ഫംഗസ്?

ചുറ്റുപാടുകളിൽ സാധാരണയായി കാണപ്പെടുന്ന ഇനം ഫംഗസ്, കോവിഡിനെ തുടർന്ന് പ്രതിരോധശേഷി ദുർബലമാകുന്നതോടെ ശരീരത്തെ ബാധിക്കുന്നു. തലവേദന, പനി, കണ്ണിനു താഴെയുള്ള വേദന, മൂക്കൊലിപ്പ്, കാഴ്ചക്കുറവ് എന്നിവയാണ് ലക്ഷണങ്ങളിൽ ചിലത്. അണുബാധ തലച്ചോറിനെയും ശ്വാസകോശങ്ങളെയും ബാധിച്ചാൽ മരണകാരണമാകും. കാഴ്ച നഷ്ടപ്പെടുന്ന സ്ഥിതിയുമുണ്ടാകാം.