കാബൂൾ: അഫ്ഗാനിസ്ഥാനിൽ പള്ളിയിലുണ്ടായ സ്‌ഫോടനത്തിൽ നിരവധി പേർ മരിച്ചതായി റിപ്പോർട്ട്. കാബൂളിലെ ഈദ്ഗാഹ് പള്ളിയിലാണ് ഉച്ച കഴിഞ്ഞ് സ്‌ഫോടനമുണ്ടായത്. താലിബാൻ വക്താവ് സബീഹുല്ല മുജാഹിദിന്റെ മാതാവിന്റെ മയ്യത്ത് നമസ്‌കാരത്തിനിടെയാണ് സ്‌ഫോടനമുണ്ടായതെന്നാണ് വിവരം. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണ സംഖ്യ പുറത്തുവന്നിട്ടില്ല.

നേരത്തെ, ഞായറാഴ്ച രാവിലെ ജലാലബാദിലും ആക്രമണമുണ്ടായിരുന്നു. സംഭവത്തിൽ നാലു പേർ കൊല്ലപ്പെട്ടിരുന്നു. ഒരു കുട്ടി ഉൾപ്പെടെ രണ്ട് പ്രദേശവാസികളും രണ്ട് താലിബാൻ സേനാംഗങ്ങളുമാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം വ്യക്തികളോ സംഘടനകളോ ഏറ്റെടുത്തില്ല. ഐ.എസിന് ശക്തമായ സ്വാധീനമുള്ള പ്രവിശ്യയാണ് നൻഗർഹർ.