ജക്കാർത്ത: കാണാതായ ഇന്തോനേഷ്യൻ യാത്രാ വിമാനത്തിന്റെ ചില അവശിഷ്ടങ്ങൾ കണ്ടെത്തിയതായി തിരച്ചിൽ സംഘങ്ങൾ അറിയിച്ചു. രക്ഷാപ്രവർത്തന സംഘങ്ങൾ ന‌ടത്തിയ തെരച്ചിലിനിടെയാണ് വിമാനത്തിന്റേതെന്ന് കരുതുന്ന അവശിഷ്ടങ്ങൽ കണ്ടെടുത്തത്. ജക്കാർത്ത തീരത്തിന് വടക്ക് സ്ഥിതിചെയ്യുന്ന ദ്വീപ് ശൃംഖലയായ തൗസൻഡ് ദ്വീപുകൾക്ക് ചുറ്റുമായിരിക്കും വിമാനം തകർന്ന് വീണിരിക്കുക എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

കാണാതായ വിമാനത്തിന്റേതെന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ജക്കാർത്തയുടെ വടക്കുഭാഗത്തുള്ള സമുദ്രത്തിലാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയതെന്ന് ബസാർനാസ് റെസ്ക്യൂ ഏജൻസി ഉദ്യോഗസ്ഥർ റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയോട് പറഞ്ഞു. ജക്കാർത്തയ്ക്ക് വടക്ക് ദ്വീപുകളുടെ ഒരു ശൃംഖലയായ തൗസൻഡ് ദ്വീപുകളിൽ ശനിയാഴ്ച ഉച്ചയ്ക്ക് മത്സ്യത്തൊഴിലാളികൾ ഒരു വിമാനത്തിന്റെ ഭാഗമാണെന്ന് വിശ്വസിക്കുന്ന ലോഹ വസ്തുക്കൾ കണ്ടെത്തി.

ജക്കാർത്തയിലെയും പോണ്ടിയാനാക് വിമാനത്താവളത്തിലെയും വിമാനത്താവളങ്ങളിൽ വാർത്തകൾക്കായി വിമാനത്തിലെ യാത്രക്കാരുടെ ബന്ധുക്കൾ കാത്തിരിക്കുകയാണ്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെ സുഹൃത്തുക്കളും ബന്ധുക്കളും പരസ്പരം കെട്ടിപ്പിടിച്ച്ചെ കരയുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളും മാധ്യമങ്ങൾ പുറത്തുവിട്ടു.

അതേസമയം, വിമാനം തകരാനുണ്ടായ കാരണം എന്തെന്ന് പ്രതികരിക്കാൻ അധികൃതർ ഇതുവരെയും തയ്യാറായിട്ടില്ല. ഇന്തോനേഷ്യയിൽ ശനിയാഴ്ച പ്രശ്നകരമായ കാലാവസ്ഥയൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ജക്കാർത്തയുടെ വടക്കുഭാഗത്തുള്ള ജാവ കടലിനു മുകളിലുള്ള ഉപഗ്രഹ ദൃശ്യങ്ങൾ, വിമാനത്തിന് റഡാറുമായുള്ള ബന്ധം നഷ്ടപ്പെട്ട സ്ഥലത്തെ ശ്രദ്ധേയമായ കാലാവസ്ഥാ ആശങ്കകളൊന്നും കാണിക്കുന്നില്ല. വിശാലമായ പ്രദേശത്ത് ചില ഇടിമിന്നലുകൾ ഉണ്ടെങ്കിലും, അത്തരം കാലാവസ്ഥ പ്രദേശത്ത് സാധാരണമാണ്. ജക്കാർത്തയിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ബോയിങ് പ്രസ്താവനയിൽ പറഞ്ഞു. "കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി ഞങ്ങൾ പ്രവർത്തിക്കുന്നു."- പ്രസ്താവനയിൽ പറയുന്നു.

ഇന്തോനേഷ്യയിൽ എയർപോർട്ടിൽ നിന്നും പറന്നുയർന്ന വിമാനം അഞ്ച് മിനിറ്റിനുള്ളിൽ റഡാറിൽ നിന്നും അപ്രത്യക്ഷമാകുകയായിരുന്നു. ശ്രീവിജയ എയർലൈൻസിന്റെ വിമാനമാണ് കാണാതായത്. SJ182 എന്ന വിമാനമാണ് കാണാതായത്. ജക്കാർത്തയിൽ നിന്ന് ബോണിയോ ദ്വീപിലേക്ക് പോവുകയായിരുന്നു വിമാനം. പറന്നുയർന്ന് അഞ്ച് മിനിറ്റിനുള്ളിൽ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടു. 56 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളും വിമാനത്തിലുണ്ടായിരുന്നു. ജക്കാർത്തയിലെ സോക്കർനോ-ഹത്ത അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടതിന് ശേഷം വിമാനത്തിന്റെ ബന്ധം നഷ്ടപ്പെട്ടതായി ജക്കാർത്തയിലെ ഗതാഗത മന്ത്രാലയം സ്ഥിരീകരിച്ചു.

"ശ്രീവിജയ എയർ ഫ്ലൈറ്റ് എസ്‌ജെ 182 ജക്കാർത്തയിൽ നിന്ന് പുറപ്പെട്ട് 4 മിനിറ്റിനകം 10000 അടിയിലധികം ഉയരത്തിൽ കാണാതായി," ഫ്ലൈറ്റ്റഡാർ ശനിയാഴ്ച ട്വീറ്റ് ചെയ്തു. രജിസ്ട്രേഷൻ നമ്പർ പി‌കെ-സി‌എൽ‌സി (എം‌എസ്‌എൻ 27323) ബോയിങ് 737-500 "ക്ലാസിക്" വിമാനമാണ് കാണാതായത്.

ജക്കാർത്തയിൽ നിന്ന് ഇന്തോനേഷ്യയിലെ പോണ്ടിയാനാക്കിലേക്കുള്ള യാത്രയിലായിരുന്നു വിമാനം. ഇത് എത്തിച്ചേർന്ന ഏറ്റവും ഉയർന്ന ഉയരം 10,900 അടിയും, അവസാനമായി രേഖപ്പെടുത്തിയ ഉയരം 250 അടിയുമാണെന്നും ഫ്ലൈറ്റ് റഡാർ റിപ്പോർട്ട് ചെയ്തു. 26 വർഷമായി സർവീസ് നടത്തുന്ന വിമാനമാണ് കാണാതായത്. ഇതിന്റെ ആദ്യ പറക്കൽ 1994 മെയ് മാസത്തിലായിരുന്നു എന്നും ഫ്ലൈറ്റ്റഡാർ പറഞ്ഞു.