മുംബൈ: ടൗട്ടേ ചുഴലിക്കാറ്റ് മംബൈ തീരത്ത് വരുത്തിവെച്ചത് വൻ അപകടങ്ങൾ. മുംബൈ തീരത്ത് ടൗട്ടേ ചുഴലിക്കാറ്റിൽ പെട്ട് ഒഎൻജിസി ബാർജുകൾ മുങ്ങി 127പേരെ കാണാതായി. മൂന്നുബാർജുകളിലായി നാനൂറിലേറെപ്പേർ ഉണ്ടായിരുന്നപ്പോഴാണ് അപകടമുണ്ടായത്. 147 പേരെ നാവികസേന രക്ഷപ്പെടുത്തി. നാവികസേനയുടെ കപ്പലുകളും ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തനം തുടരുകയാണ്.

അതേസമയം ബാർജ് പി305 എന്ന ബാർജിലെ 136 പേരെ രക്ഷപ്പെടുത്തിയതായി നാവികസേനാ വക്താവ് മാധ്യമങ്ങളോട് വ്യക്തമാക്കി. 137 പേരുള്ള ഗാൽ കൺസ്ട്രക്ടർ എന്ന ബാർജും അപകടത്തിൽ പെട്ടിട്ടുണ്ട്. എൻജിൻ തകരാറിനെ തുടർന്ന് മുംബൈ തീരത്ത് നിന്ന് 8 നോട്ടിക്കൽ മൈൽ അകലെവച്ചാണ് ഈ ബാർജ് അപകടത്തിൽപെട്ടത്. ഈ ബാർജിൽ ഉള്ളവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. ബാർജ് എസ്എസ്3യിൽ 297 പേരാണ് ഉള്ളത്. ഇവരേയും രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.

ബോംബെ ഹൈ ഏരിയയിലെ ഹീര എണ്ണപ്പാടത്ത് നിന്ന് 273 പേർ ഉള്ള ബാർജ് ജ305 ഒഴുകിപ്പോയെന്നും രക്ഷാപ്രവർത്തനത്തിന് സഹായിക്കണമെന്നുമുള്ള സന്ദേശം ലഭിച്ചു. ഇതേ തുടർന്ന് ഐഎൻഎസ് കൊച്ചി സംഭവസ്ഥലത്തേക്ക് രക്ഷാപ്രവർത്തനത്തിനായി എത്തിച്ചേരുകയായിരുന്നുവെന്ന് നാവിക സേനാ ഉദ്യോഗസ്ഥൻ പറഞ്ഞു. ദക്ഷിണപടിഞ്ഞാറൻ മുംബൈയിൽ നിന്ന് 70 കിലോമീറ്റർ അകലെയാണ് എണ്ണപ്പാടങ്ങൾ.

ഇന്നലെ വൈകുന്നേരത്തോടെയാണ് മുംബൈ തീരത്ത് രണ്ടു ബാർജുകൾ അപകടത്തിൽ പെട്ടത്. കൊടുങ്കാറ്റിൽ പെട്ട ഇവ ഒഴുകി നടക്കുന്ന ഒരു സ്ഥിതിയുണ്ടായിരുന്നു. ഇതിനെ തുടർന്ന് നാവിക സേനയുടെ രണ്ടു യുദ്ധകപ്പലുകൾ രക്ഷാപ്രവർത്തിന് വേണ്ടി തിരിച്ചു. ഐഎൻഎസ് കൊച്ചി, ഐഎൻഎസ് കൊൽക്കത്ത എന്നീ യുദ്ധ കപ്പലുകളാണ് രക്ഷാപ്രവർത്തനത്തിനായി ഇവിടെ എത്തിയിട്ടുള്ളത്.