ജയ്പൂർ: സ്‌കൂൾ വിദ്യാർത്ഥിയെ അദ്ധ്യാപകൻ അടിച്ചുകൊന്നു. രാജസ്ഥാനിലെ ചുറു ജില്ലയിലെ സ്‌കൂളിലാണ് വിദ്യാർത്ഥിയെ അദ്ധ്യാപകൻ ക്രൂരമായി മർദ്ദിച്ചുകൊന്നത്. 7-ാം ക്ലാസുകാരനായ ഗണേശാണ് മരണപ്പെട്ടത്. ഹോംവർക്ക് ചെയ്തില്ലെന്ന പേരിൽ ഗണേശെന്ന വിദ്യാർത്ഥിയെ മനോജ് എന്ന അദ്ധ്യാപകൻ പ്രത്യേകം വിളിച്ച് അടിക്കുകയായി രുന്നുവെന്നാണ് സഹപാഠികൾ അറിയിച്ചത്.

നിസ്സാരകാര്യത്തിനാണ് അദ്ധ്യാപകൻ വിദ്യാർത്ഥിയെ മാരകമായി അടിച്ചത്. തുടർന്ന് അവശനായ വിദ്യാർത്ഥി ശാരീരിക അസ്വാസ്ഥ്യംമൂലം തളർന്നുവീഴുകയായിരുന്നു. മാതാപിതാക്കളെത്തിയ ശേഷമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും കുട്ടിയുടെ പിതാവ് പരാതിയിൽ പറയുന്നു. സലാസർ പൊലീസ് മനോജ് എന്ന അദ്ധ്യാപകനെതിരെ കേസെടുത്തു.

ഹോംവർക്ക് ചെയ്തില്ലെന്ന പേരിലാണ് അദ്ധ്യാപകൻ മർദ്ദിച്ചത്. സ്‌കൂളിൽ നിന്ന് മാതാപിതാക്കളെ വിളിച്ചാണ് കുട്ടിക്ക് സുഖമില്ലെന്ന വിവരം അറിയിച്ചത്. താനെത്തുമ്പോൾ ഗണേശ് തറയിൽ വീണുകിടക്കുകയായിരുന്നുവെന്നും മാതാപിതാക്കൾ പൊലീസിന് മൊഴി നൽകി. അബോധാവസ്ഥയിലായ കുട്ടിയെ സുജൻഗഡ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.