തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഒമ്പതാം ക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. പെൺകുട്ടിയുടെ ആൺസുഹൃത്ത് ഇന്നലെയാണ് കൈഞരമ്പും കഴുത്തും ബ്ലേഡ് കൊണ്ട് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് യുവാവ്.

നെയ്യാറ്റിൻകര അതിയന്നൂരിൽ ഒൻപതാം ക്ലാസുകാരിയെ വെള്ളിയാഴ്‍ച വൈകുന്നേരമാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടി മരിച്ചത് അറിഞ്ഞതോടെ ഒളിവിലായിരുന്ന കൊടങ്ങാവിള സ്വദേശി ജോമോൻ ശനിയാഴ്‌ച്ച രാത്രിയോടെയാണ് നെയ്യാറ്റിൻകര പൊലീസിന്റെ പിടികൂടിയിലായത്. മരിക്കുന്നതിന് മുൻപ് പെൺകുട്ടിയുടെ ആൺസുഹൃത്ത് വീട്ടിൽ വന്നിരുന്നുവെന്ന് സഹോദരി വെളിപ്പെടുത്തിയിരുന്നു.

പ്രായപൂർത്തിയാകാത്ത ഈ പെൺകുട്ടിയെ പീഡിപ്പിച്ചതിന് നിലവിൽ ഇയാൾക്കെതിരെ കേസ് ഉണ്ട്. പെൺകുട്ടി മരിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ പെൺകുട്ടിയുടെ മൃതദേഹവുമായി റോഡ് ഉപരോധിച്ചിരുന്നു. പൊലീസും നാട്ടുകാരും തമ്മിൽ ചെറിയ ഉന്തും തള്ളുമുണ്ടായി. കാര്യക്ഷമമായ അന്വേഷണം നടത്തുമെന്ന പൊലീസിന്റെ ഉറപ്പിന്മേൽ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.

പെൺകുട്ടി ആത്മഹത്യ ചെയ്തതിന് പിന്നലെ സംഭവത്തിൽ ദുരൂഹത ആരോപിച്ച്ബന്ധുക്കൾ രം​ഗത്തെത്തിയിരുന്നു. ഇന്നലെ ഉച്ചതിരിഞ്ഞാണ് പെൺകുട്ടി വീടിനുള്ളിൽ തൂങ്ങിമരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ പെൺകുട്ടിയുടെ ആൺസുഹൃത്തായ കൊടങ്ങാവിള സ്വദേശി ജോമോൻ പെൺകുട്ടിയുടെ വീട്ടിലെത്തിയിരുന്നു. ഈ സമയം പെൺകുട്ടിക്ക് പുറമേ സഹോദരി മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു. ഇതിനിടെ പതിനെട്ടുകാരനായ ജോമോനും പെൺകുട്ടിയും തമ്മിൽ തർക്കമുണ്ടായി.

യുവാവുമായുള്ള വാക്കുതർക്കത്തെ തുടർന്ന് മുറിക്കുള്ളിൽ കയറി കതകടച്ച് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. പെൺകുട്ടിയുടെ സഹോദരിയും, ജോമോനും ചേർന്ന് വാതിൽ തകർത്ത് അകത്ത് പ്രവേശിച്ച് നെയ്യാറ്റിൻകരയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ ജോമോൻ കടന്നുകളഞ്ഞു. പെൺകുട്ടിയെ ജോമോൻ മർദ്ദിച്ചുവെന്ന് ചൂണ്ടിക്കാട്ടി സഹോദരി രംഗത്തെത്തുകയും പൊലീസിൽ മൊഴി നൽകുകയും ചെയ്തിട്ടുണ്ട്.