തിരുവനന്തപുരം: പേരൂർക്കടയിൽ നഷ്ടപ്പെട്ട കുഞ്ഞിനെ തിരിച്ചു കിട്ടാനായി സമരം നടത്തുന്ന അനുപമയ്ക്ക് പിന്തുണയുമായി സിപിഐഎം നേതാവ് ബൃന്ദ കാരാട്ട്. അമ്മയിൽ നിന്നും കുട്ടിയെ എടുത്ത് മാറ്റിയത് കുറ്റകരവും മനുഷ്യത്വ വിരുദ്ധവുമായ പ്രവർത്തിയാണ്. അനുപമക്ക് കുഞ്ഞിനെ തിരികെ നൽകണമെന്നും അതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. അതിന് എല്ലാ പിന്തുണയും നൽകുകയാണെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

അനുപമയുടെ കാര്യത്തിൽ നീതി നിഷേധമുണ്ടായിട്ടുണ്ട്. എത്രയും വേഗം കുഞ്ഞിനെ തിരികെ കിട്ടാനുള്ള നടപടി ഉണ്ടാകണം. അനുപമയെ സംബന്ധിച്ചും ദത്ത് എടുത്ത അമ്മയെ സംബന്ധിച്ചും ഇത് ദുഃഖകരമായ കാര്യമാണ്. നടന്നത് നീതി നിഷേധമാണെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

അതേസമയം അനുപമയുടെ വിഷയത്തിൽ തനിക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പികെ ശ്രീമതി പറഞ്ഞു. ബൃന്ദ കാരാട്ടാണ് അനുപമയുടെ പ്രശ്നം തന്നെ അറിയിച്ചതെന്നും ശ്രീമതി പറഞ്ഞിരുന്നു. മന്ത്രി വീണാ ജോർജ്, പി.കെ. ശ്രീമതി തുടങ്ങിയവരും അനുപമയ്ക്ക് പിന്തുണയുമായി രംഗത്തെത്തി. തിരുവനന്തപുരം പേരൂർക്കടയിൽ അമ്മ അറിയാതെ കുഞ്ഞിനെ ദത്തു നൽകിയെന്ന വിവാദത്തെക്കുറിച്ച് വനിതാ-ശിശുക്ഷേമവകുപ്പ് സമഗ്ര അന്വേഷണം ആരംഭിച്ചതായി മന്ത്രി വീണാ ജോർജ് വ്യക്തമാക്കിയിട്ടുണ്ട്.