ജിദ്ദ: റിയാദിൽ ചൊവാഴ്ച അർദ്ധരാത്രി ഉണ്ടായ ഒരപകടത്തിൽ രണ്ടു പേർ മരണപ്പെട്ടു. രണ്ടു പേരും ഇന്ത്യക്കാരാണ്. അവരിൽ ഒരാൾ പാലക്കാട് സ്വദേശിയും മറ്റൊരാൾ തമിഴ് നാട്ടുകാരനാണ്. റിയാദ് നഗരത്തിന്റെ തെക്ക് പടിഞ്ഞാറ് സ്ഥിതിചെയ്യുന്ന അതീഖ പ്രദേശത്തെ പച്ചക്കറി മാർക്കറ്റിന് സമീപമുള്ള ഒരു പഴയ താമസ കെട്ടിടം തകർന്നാണ് അപകടം.

പാലക്കാട്, എലുമ്പിലാശേരി സ്വദേശി നാലംകണ്ടം മുഹമ്മദ് (47) ആണ് മരിച്ച മലയാളി. രണ്ടു പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു. അഞ്ചു പേരെ പരിക്കുകളോടെ ശുമൈസി കിങ് സഊദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം.

തൊഴിലാളികൾ താമസിക്കുന്ന കെട്ടിടമാണ് പൂർണമായും നിലം പൊത്തിയത്. വിവരമറിഞ്ഞയുടൻ സംഭവ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ്, പൊലീസ്, റെഡ് ക്രസന്റ് വിഭാഗങ്ങൾ രക്ഷാപ്രവർത്തനങ്ങളിൽ വ്യാപൃതരായി. പരിക്കേറ്റവരെ ആശുപത്രികളിൽ എത്തിക്കുകയും തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ കണ്ടെത്താനും രക്ഷപ്പെടുത്താനുമുള്ള തിരച്ചിൽ തുടരുന്നതായും ബുധനാഴ്ച കാലത്ത് സൗദി സിവിൽ ഡിഫൻസ് അതിന്റെ ട്വിറ്റെർ അക്കൗണ്ട് വഴി വിവരിച്ചു. സിവിൽ ഡിഫൻസ് വാക്താവ് മുഹമ്മദ് അൽഹമ്മാദി ആണ് വിവരങ്ങൾ അറിയിച്ചത്.