തിരുനെൽവേലി: തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ സ്‌കൂളിലെ ടോയിലറ്റ് കെട്ടിടത്തിന്റെ മതിൽ തകർന്ന് മൂന്ന് വിദ്യാർത്ഥികൾ മരിച്ചു എയ്ഡഡ് സ്‌കൂളായ ഷാഫ്റ്റർ ഹയർ സെക്കൻഡറി സ്‌കൂളിലാണ് അപകടം നടന്നത്. കെട്ടിടത്തിന് സമീപത്ത് സംസാരിച്ച് നിൽക്കുകയായിരുന്ന കുട്ടികളുടെ മുകളിലേക്കാണ് കെട്ടിടം തകർന്നുവീണത്.

രണ്ട് പേർക്ക് പരിക്കേറ്റു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ ഡി വിശ്വരഞ്ജൻ, കെ അൻപഴകൻ എന്നിവർ സംഭവ സ്ഥലത്തും ആറാം ക്ലാസ് വിദ്യാർത്ഥികളായ ആർ സുതീഷ് ആശുപത്രിയിലും മരിച്ചു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബ്രിട്ടീഷ് കാലത്ത് നിർമ്മിച്ച സ്‌കൂളിന് 100 വർഷത്തിലേറെ പഴക്കമുണ്ട്. അപകടത്തെ തുടർന്ന് മറ്റ് വിദ്യാർത്ഥികൾ സ്‌കൂളിലേക്ക് കല്ലെറിഞ്ഞു.

ഷാഫ്റ്റർ ഹയർസെക്കൻഡറി സ്‌കൂൾ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾക്കും അവിടെ ജോലി ചെയ്യുന്നവരുടെ ശമ്പളത്തിനും സർക്കാർ പണം നൽകുന്നുണ്ടെന്ന് തമിഴ്‌നാട് നഴ്‌സറി, പ്രൈമറി, മെട്രിക്കുലേഷൻ, ഹയർ സെക്കൻഡറി, സിബിഎസ്ഇ സ്‌കൂൾ അസോസിയേഷൻ ജനറൽ സെക്രട്ടറി നന്ദകുമാർ പറഞ്ഞു. എന്നാൽ അപകടമുണ്ടായ കെട്ടിടം അറ്റകുറ്റപ്പണി നടത്തിയിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

പൊലീസും നാട്ടുകാരും ചേർന്നാണ് അപകട സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയത്. ഉന്നത അധികാരികൾ സംഭവ സ്ഥലം സന്ദർശിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് എജുക്കേഷണൽ ഓഫിസർ സുഭാഷിണി ഉത്തരവ് നൽകി.