ന്യൂഡൽഹി:കോവിഡ് മഹാമാരിമൂലമുള്ള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ ഉത്തേജന പാക്കേജിൽനിന്ന് പത്തു ശതമാനം തുകപോലും വിതരണം ചെയ്തിട്ടില്ലെന്ന് വിവരാവകാശരേഖ.കോവിഡ് കാലത്ത് സാമ്പത്തിക ഉത്തേജന പാക്കേജ് എന്ന നിലയിൽ 20 ലക്ഷം കോടി രൂപയാണ് ധനമന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിച്ചത്.പാക്കേജിന്റെ ഭാഗമായി ആത്മനിർഭർ അഭിയാനിൽപ്പെടുത്തി മൂന്നുലക്ഷം കോടി രൂപയുടെ അടിയന്തരവായ്പ (ഇ.സി.എൽ.ജി.എസ്.) അനുവദിച്ചു എന്നാണ് ധനമന്ത്രാലയം വിവരാവകാശത്തിന് മറുപടിയായി പറയുന്നത്. വിവിധ സംസ്ഥാനങ്ങൾക്ക് ഇതിൽനിന്ന് 1.20 ലക്ഷം കോടി രൂപയാണ് വിതരണം ചെയ്തത്- അതായത് 130 കോടി ഇന്ത്യക്കാരിൽ ഒരാൾക്ക് എട്ടു രൂപ വെച്ച്. അതും തിരിച്ചടയ്‌ക്കേണ്ട വായ്പയാണ്.

കോവിഡിനെ നേരിടുന്നതിനുള്ള ലോക്ഡൗൺ കാരണം സാമ്പത്തിക രംഗം സ്തംഭിച്ചിരിക്കേ എട്ടുമാസം മുമ്പാണ് 20 ലക്ഷംകോടി രൂപയുടെ ബൃഹദ് പാക്കേജ് പ്രഖ്യാപിച്ചത്.ഇതുവരെ പദ്ധതിയിൽ നിന്ന് എത്രതുക അനുവദിച്ചു എന്നറിയിക്കണമെന്നാവശ്യപ്പെട്ട് പുണെയിൽനിന്നുള്ള വ്യവസായി പ്രഫുൽ സർദയാണ് വിവരാവകാശ പ്രകാരം അപേക്ഷനൽകിയത്. ഓരോ വകുപ്പിൽനിന്ന് അനുവദിക്കുകയും വിതരണം ചെയ്യുകയും ചെയ്ത തുകയുടെ വിശദാംശങ്ങൾ അറിയിക്കണമെന്നായിരുന്നു ആവശ്യം.

ഈ പദ്ധതിയനുസരിച്ച് മഹാരാഷ്ട്രയാണ് ഏറ്റവുംകൂടുതൽ വായ്പയെടുത്തത്. ഉത്തർപ്രദേശ്, രാജസ്ഥാൻ, കർണാടക എന്നിവയാണ് തൊട്ടടുത്ത്. 20 ലക്ഷം കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് മൂന്നുലക്ഷം കോടി രൂപ മാത്രം അനുവദിച്ചിരിക്കേ ബാക്കി 17 ലക്ഷം കോടി രൂപ എന്തുചെയ്തുവെന്ന് പ്രഫുൽ സർദ ചോദിക്കുന്നു.
പ്രഖ്യാപിച്ച പദ്ധതിതന്നെ തട്ടിപ്പായിരുന്നോ എന്ന സംശയവും ഉയരുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു.