മുംബൈ: വിമാന യാത്രക്കിടെ നടിയെ കടന്നു പിടിച്ചു പീഡിപ്പിച്ച വ്യവസായി അറസ്റ്റിൽ. ഗസ്സിയാബാദ് സ്വദേശഇ നിതിൻ എന്ന 36കാരനാണ് അറസ്റ്റിലായത്. ഒക്ടോബർ 14ന് സഹർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇയാൾ അറസ്റ്റിലായത്. മുംബൈയിൽ താമസിക്കുന്ന 40കാരിയായ നടി ഒക്ടോബർ ഒന്നിന് ഡൽഹിയിലേക്ക് യാത്ര നടത്തിയിരുന്നു. ഒക്ടോബർ മൂന്നിന് തിരികെ മുംബൈയിലേക്ക് മടങ്ങവെയായിരുന്നു സംഭവം.

ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയതിന് പിന്നാലെ നടി തന്റെ ഹാൻഡ്ബാഗ് പുറത്തെടുക്കാൻ ഓവർഹെഡ് സ്റ്റോറേജ് തുറക്കുമ്പോൾ ഇയാൾ കടന്നുപിടിക്കുകയായിരുന്നു എന്നാണ് നടി പരാതിയിൽ പറയുന്നത്. ഇതിനെതിരേ രൂക്ഷമായി പ്രതികരിച്ച നടി വിഷയം കാബിൻ ക്രൂവിന്റെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് ഇവർ കസ്റ്റമർ റിലേഷൻസിലേക്ക് പരാതി നൽകാൻ നിർദേശിച്ചു. അതേദിവസം രാത്രി തന്നെ നടി എയർലൈൻ കമ്പനിക്ക് മെയിൽ വഴി പരാതി നൽകുകയും തുടർന്ന് വെർസോവ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു. സംഭവം നടന്നത് സഹർ പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ പരാതി ഇവിടേക്ക് കൈമാറി.

പ്രതി വിമാനത്തിലെ കാബിൻ ക്രൂവിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതായും പൊലീസ് പറഞ്ഞു. കാബിൻ ക്രൂ ഇയാളുടെ പേര് ചോദിച്ചപ്പോൾ ഇയാൾ സ്വന്തം പേര് പറയാതെ സഹയാത്രികന്റെ പേരായിരുന്നു നൽകിയത്. ഇതോടൊപ്പം സീറ്റ് നമ്പരും തെറ്റിച്ച് നൽകുകയായിരുന്നു. രാജീവ് എന്നയാളുടെ പേരാണ് ഇയാൾ പറഞ്ഞിരുന്നത്. പൊലീസ് രാജീവിനെ തേടി എത്തിയപ്പോൾ ഇയാൾ തന്റെ നിരപരാധിത്വം വ്യക്തമാക്കി.

താനല്ല പ്രതിയെന്നും നിതിൻ എന്നയാളാണെന്നും ഇയാൾ പൊലീസിനെ അറിയിച്ചു. തുടർന്ന് രാജീവ് അയച്ചുകൊടുത്ത ഫോട്ടോയിൽ നിന്ന് നടി പ്രതിയെ തിരിച്ചറിയുകയായിരുന്നു. വിവിധ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിട്ടുള്ളത്. വിഷയത്തിൽ നടിയുടെ മൊഴിയെടുക്കാൻ മജിസ്ട്രേറ്റിന് അപേക്ഷയും നൽകിയിട്ടുണ്ട്.