കൽപ്പറ്റ: കൽപ്പറ്റ മുൻ എംഎൽഎ സി കെ ശശീന്ദ്രന്റെ വാദം ശരിവച്ച് സി കെ ജാനു. കടമായി വാങ്ങിയ പണമാണ് ശശീന്ദ്രന് തിരികെ നൽകിയതെന്ന് അവർ വ്യക്തമാക്കി. കോഴപ്പണമാണെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും, കൃഷി ചെയ്ത് ലഭിച്ച പണമാണ് നൽകിയതെന്നും ജാനു കൂട്ടിച്ചേർത്തു.

ശശീന്ദ്രന്റെ കൈയിൽ പൈസ ഇല്ലാതിരുന്നതിനാൽ ബാങ്ക് വായ്പയായാണ് അത് ചെയ്ത് തന്നതെന്നും. അത് ബാങ്കിൽ തന്നെ തിരിച്ചടച്ചുവെന്നും അവർ വ്യക്തമാക്കി. ബാങ്കിൽ നിന്ന് ലോൺ എടുക്കാൻ പറ്റില്ലേയെന്നും ജാനു ചോദിച്ചു. ഒരുപാട് പേരുടെ കൈയിൽ നിന്ന് കടം വാങ്ങിക്കാറുണ്ട്. അത് തിരിച്ചുകൊടുക്കാറുമുണ്ട്. ചിലപ്പോൾ തിരിച്ചു കൊടുക്കാൻ സാധിച്ചെന്ന് വരില്ല, എന്തായാലും അത് തിരിച്ചു കൊടുക്കും. ഇനിയും അങ്ങനെ വായ്പ വാങ്ങിച്ചതും, തിരിച്ചു കൊടുക്കാനുള്ളതുമുണ്ട്.'- ജാനു മാധ്യമങ്ങളോട് പറഞ്ഞു.

തന്റെ വായ്പ ഇടപാടിനെക്കുറിച്ചൊന്നും പൊതുസമൂഹത്തിൽ പറയേണ്ട ആവശ്യമില്ലെന്നും, ഇത്തരം ഇടപാടുകളെല്ലാം സർവ്വസാധാരണമാണെന്നും അവർ വ്യക്തമാക്കി. തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സി ജെ ജാനു കൂട്ടിച്ചേർത്തു.

സ്ഥാനാർത്ഥിയാകാൻ സി.കെ. ജാനുവിന് കെ. സുരേന്ദ്രൻ പണം നൽകിയിരുന്നെന്നും, ജാനു ആ തുക സി.കെ. ശശീന്ദ്രന്റെ ഭാര്യയ്ക്ക് കൈമാറിയെന്നുമായിരുന്നു എം.എസ്.എഫ്. സംസ്ഥാന അദ്ധ്യക്ഷൻ പി.കെ. നവാസ് പൊലീസിന് മൊഴി നൽകിയിരുന്നു. തൊട്ടുപിന്നാലെ സി.കെ.ജാനു തന്നത് കടം വാങ്ങിയ പണമാണെന്ന് സി.കെ. ശശീന്ദ്രൻ വ്യക്തമാക്കിയിരുന്നു.

വാഹനം വാങ്ങുന്നതുമായി ബന്ധപ്പെട്ട് സാമ്പത്തിക സഹായം ചെയ്യാനാകുമോ എന്ന് ജാനു തന്നോട് അന്വേഷിച്ചിരുന്നു. ആദ്യം താൻ അവരെ ഡ്രൈവേഴ്സ് സൊസൈറ്റിക്കാരുടെ അടുത്തേക്ക് പറഞ്ഞുവിട്ടു. എന്തുകൊണ്ടോ അവിടെനിന്ന് ലോൺ ലഭിച്ചില്ല. 2019 ഒക്ടോബർ മാസത്തിൽ മൂന്നുലക്ഷം രൂപ അക്കൗണ്ട് വഴി ജാനുവിന് കൊടുത്തു. 2020-ൽ ഒന്നരലക്ഷം രൂപ അക്കൗണ്ടിലൂടെ തന്നെ തിരികെത്തന്നു. ബാക്കിയുള്ള ഒന്നരലക്ഷം രൂപ 2021 മാർച്ചിലും തന്നു. പണം ബാങ്ക് വഴിയാണ് കൊടുത്തതെന്നും ബാങ്ക് വഴിയാണ് ജാനു തിരിച്ചു നൽകിയതെന്നും ശശീന്ദ്രൻ വ്യക്തമാക്കി. വ്യക്തിപരമായ സാമ്പത്തിക സഹായം എന്ന നിലയ്ക്കാണ് പണം നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.