പാലക്കാട്: പാലക്കാട് ആളൊഴിഞ്ഞ വീട്ടിൽ നിന്നും കണ്ടെത്തിയ രണ്ട് പുലിക്കുട്ടികളുടെ അമ്മപ്പുലിക്കായി വനം വകുപ്പിന്റെ തിരച്ചിൽ. കുഞ്ഞുങ്ങളെ ആളൊഴിഞ്ഞ വീട്ടിൽ ഉപേക്ഷിച്ചു ഇരതേടി പോയ അമ്മപ്പുലി തിരികെ കുഞ്ഞുങ്ങളുടെ പക്കലേക്ക് എത്തുമെന്നാണ് നാട്ടുകാരും വനംപാലകരും കരുതുന്നത്. കുഞ്ഞുങ്ങൾക്കായി തിരികെ എത്തുന്ന പുലിയെ കാത്തിരിക്കുന്നത് വനംവകുപ്പ് ഒരുക്കിയ കെണിക്കൂടായിരിക്കും.

അമ്മ പുലിയെ പിടികൂടാനായി സ്ഥലത്ത് വനംവകുപ്പ് അധികൃൃതർ കൂട് സ്ഥാപിച്ചിട്ടുണ്ട്. പുലിക്കുട്ടികളെ കണ്ടെത്തിയ വീട്ടിലാണ് കൂട് വെച്ചിരിക്കുന്നത്. പുലിയെ പിടികൂടി കുഞ്ഞുങ്ങളോടൊപ്പം കാട്ടിലേക്ക് അയക്കാനാണ് വനംവകുപ്പിന്റെ തീരുമാനം. വനംവകുപ്പിന്റെ ദ്രുതകർമ്മ സേന സ്ഥലത്ത് ക്യാമ്പ് ചെയ്തിട്ടുണ്ട്. ഇത്രയും ആൾക്കൂട്ടം ഉള്ളിടത്തേക്ക് പുലി തിരികെ വരുമോ എന്ന ആശങ്കയുമുണ്ട്.

പാലക്കാട് ഉമ്മിനിയിൽ അടഞ്ഞുകിടക്കുന്ന വീട്ടിൽ നിന്നാണ് 2 പുലിക്കുട്ടികളെ കണ്ടെത്തിയത്. പുലിക്കുഞ്ഞുങ്ങൾക്ക് പതിനഞ്ച് ദിവസം പ്രായമുണ്ട്. മുലകുടി മാറിയിട്ടില്ലെന്നാണ് വനംവകുപ്പ് പറയുന്നത്. പുലി കുഞ്ഞുങ്ങളെ കണ്ടെത്തിയ മാധവൻ എന്ന ആളുടെ ഉടമസ്ഥതയിലുള്ള വീടും പറമ്പും 15 വർഷത്തോളമായി ആൾത്താമസമില്ലാത്തതാണ്.

നാട്ടുകാരൻ കൂടിയായ പൊന്നൻ ആണ് ഈ വീടും പറമ്പും പരിപാലിക്കുന്നത്. വീട് വൃത്തിയാക്കുന്നതിനും മറ്റുമായി ഇന്ന് സംഭവസ്ഥലത്തേക്ക് എത്തിയ പൊന്നൻ തെരുവുനായ്ക്കളെ ഓടിക്കാനായി വീടിന്റെ ജനലിൽ തട്ടി ശബ്ദം പുറപ്പെടുപ്പിച്ചു. ഈ സമയത്താണ് വീടിന് പുറത്തേക്ക് അമ്മപ്പുലി പോകുന്നത് കണ്ടത്. പിന്നീട് ഇക്കാര്യം പൊന്നനാണ് നാട്ടുകാരെ അറിയിച്ചത്. നാട്ടുകാർ ചേർന്ന് വനപാലകരേയും വിവരം അറിയിച്ചു തുടർന്ന് സ്ഥലത്തെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥർ വീടിനകത്ത് പരിശോധന നടത്തിയപ്പോഴാണ് കുഞ്ഞുങ്ങളെ കണ്ടെത്തിയത്.

എന്നാൽ അമ്മ പുലിയെ കണ്ടെത്താനായില്ല. അകത്തേത്തറ പഞ്ചായത്തിലെ രണ്ടാം വാർഡിലാണ് ഉമ്മിനി. ധോണി വനമേഖലയും ചിക്കുടി മലയും ഇതിനു സമീപത്താണ്. ഇതിനാൽ തന്നെ അമ്മപ്പുലി കുഞ്ഞുങ്ങളെ തേടി തിരികെ വരുമോ എന്ന ഭയത്തിലാണ് പ്രദേശവാസികൾ. പുലിക്കുഞ്ഞുങ്ങളെ ആദ്യം ഡിഎഫ് ഒ ഓഫീസിലേക്കും പിന്നീട് പാലക്കാട് മൃഗാശുപത്രിയിലേക്കും മാറ്റി. ത

ള്ള പുലിയേ കൂടുവെച്ചു പിടികൂടാനാണ് വനംവകുപ്പിന്റെ തീരുമാനം. അതിന് ശേഷം തിരികെ ഉൾക്കാട്ടിൽ വിടാനാണ് സാധ്യത കൂടുതൽ. വനം വകുപ്പിന്റെ ദ്രുത പ്രതികരണ സേനയും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. വനം വകുപ്പിന്റെ ദ്രുത പ്രതികരണ സേന സ്ഥലത്തെത്തി.