കോട്ടയം: കോടതി വളപ്പിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ തകർത്ത നിലയിൽ പാലാ കോടതി വളപ്പിൽ പാർക്ക് ചെയ്തിരുന്ന ജഡ്ജിയുടേയും ജീവനക്കാരുടെയും വാഹനങ്ങളുടെ ചില്ലുകളാണ് അടിച്ചുപൊട്ടിച്ചത്. വാഹന അപകട നഷ്ടപരിഹാര ട്രിബ്യൂണൽ ജഡ്ജിയും അഡീഷണൽ ജില്ലാ ജഡ്ജിയുമായ കെ കമനീഷിന്റെയും കോടതി ജീവനക്കാരന്റെയും വാഹനങ്ങളുടെ ചില്ലുകളാണ് തകർത്തത്. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനായില്ല.

ജഡ്ജിയുടെ വാഹനത്തിന്റെ മുന്നിലെയും പിന്നിലെയും ചില്ലുകൾ തകർത്തപ്പോൾ ജീവനക്കാരന്റെ കാറിന്റെ പിൻവശത്തെ ചില്ല് തകർത്തു. ആക്രമണത്തിന് പിന്നിൽ ആരെന്ന് വ്യക്തമല്ല. സ്ഥലത്ത് സിസിടിവി ഇല്ലാത്തതും ആക്രമികളെ കണ്ടെത്തുന്നതിന് തടസ്സമായി.
കോടതിയുടെ മറ്റ് ഭാഗങ്ങളിൽ ക്യാമറ ഉണ്ടെങ്കിലും പാർക്കിംഗിൽ സിസിടിവി ക്യാമറ ഇല്ല. ചില്ല് തകർന്ന ഭാഗത്ത് കല്ലിന്റെ പൊടിയോ മറ്റോ കണ്ടെത്താത്തതിനാൽ കമ്പിവടി പോലുള്ള വസ്തുക്കൾ ഉപയോഗിച്ചതാവാമെന്നാണ് കരുതുന്നത്. പാലാ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.