ന്യൂഡൽഹി: പ്രഭാത സവാരിക്കിടെ ധൻബാദ് ജഡ്ജി ഉത്തം ആനന്ദിനെ ഓട്ടോ ഇടിച്ച് വധിച്ച സംഭവത്തിൽ രണ്ടുപേരെ പ്രതി ചേർത്ത് താൽക്കാലിക കുറ്റപത്രം സമർപ്പിച്ചു സിബിഐ. ഓട്ടോ ഡ്രൈവർ ലഖൻ വർമ, സഹായി രാഹുൽ വർമ എന്നിവർക്കെതിരെയാണ് കുറ്റപത്രം. സംഭവത്തിന്റെ പിറ്റേന്ന് അറസ്റ്റിലായ ഇരുവരും ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

ധൻബാദിലെ രൺധീർ ചൗകിൽ റോഡിന്റെ അരികിലൂടെ രാവിലെ ജോഗിങ് നടത്തുന്നതിനിടെയാണ് പിറകിലൂടെ വന്ന ഓട്ടോ 49കാരനായ ഉത്തം ആനന്ദിനെ ഇടിച്ചുതെറിപ്പിച്ച് രക്ഷപ്പെട്ടത്. സി.സി.ടി.വി ദൃശ്യങ്ങളിൽ ബോധപൂർവമായ കൊലപാതകമാണെന്ന് കണ്ടെത്തിയിരുന്നു. കേസന്വേഷണം ഝാർഖണ്ഡ് സർക്കാർ അന്വേഷണം സിബിഐക്ക് വിട്ടിരുന്നു. വി.കെ ശുക്ലയുടെ നേതൃത്വത്തിൽ 20 അംഗ സംഘമാണ് അന്വേഷിച്ചത്.

ധൻബാദിലെ ഗുണ്ടാ സംഘങ്ങളുമായി ബന്ധപ്പെട്ട രണ്ട് കൊലപാതക കേസുകൾ ഉൾപ്പെടെ ജഡ്ജി പരിഗണിച്ചിരുന്നു. ഒരു എംഎ‍ൽഎയുടെ വിശ്വസ്തൻ പ്രതിയായ കൊലപാതക കേസും വാദം കേൾക്കൽ തുടരുകയായിരുന്നു. അതിനാൽ, ആരുടെ ഗൂഢാലോചനയാണെന്ന് കണ്ടെത്താൻ ശ്രമങ്ങൾ തുടരുകയാണ്. നിർണായക വിവരങ്ങൾ നൽകുന്നവർക്ക് സിബിഐ 10 ലക്ഷം ഇനാം പ്രഖ്യാപിച്ചിരുന്നു.