കൊച്ചി: ഐ.എസ്.ആർ.ഒ ചാരക്കേസിൽ നമ്പി നാരായണന്റെ അറസ്റ്റ് രേഖകളോ തെളിവോ ഇല്ലാതെയാണ് നടത്തിയതെന്ന് സിബിഐയുടെ സത്യവാങ്മൂലം. ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ഗൂഢാലോചനയുടെ മുഖ്യകണ്ണികൾ ഉദ്യോഗസ്ഥരാണെന്നും വെളിപ്പെടുത്തുന്നത്. ഇതോടെ കേസിൽ പ്രതികളായ ഉദ്യോഗസ്ഥർക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ സാധീനിക്കാൻ സാധ്യതയുണ്ടെന്നും സിബിഐ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.

ഐ.എസ്.ആർ.ഒ ചാരക്കേസ് ഗൂഢാലോചനയിൽ മുൻ അന്വേഷണ ഉദ്യോഗസ്ഥരായ സിബി മാത്യൂസും ആർ.ബി. ശ്രീകുമാറും ഉൾപ്പടെ 18 പേരെ പ്രതികളാക്കി സിബിഐ നേരത്തെ എഫ്.ഐ.ആർ സമർപ്പിച്ചിരുന്നു. ഇവരെ കൂടുതൽ കുരുക്കിലാക്കുന്നതാണ് സിബിഐയുടെ സത്യവാങ്മൂലം.

ഇതിന് പിന്നാലെ നാലാം പ്രതിയും അന്വേഷണ ഉദ്യോഗസ്ഥനുമായിരുന്ന സിബി മാത്യൂസ് ജാമ്യാപേക്ഷ കോടതിയിൽ ഫയൽ ചെയ്തിരുന്നു.ഇന്ന് വരെ അറസ്റ്റ് ചെയ്യരുതെന്ന് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ഇടക്കാല ഉത്തരവും ലഭിച്ചിരുന്നു. ഇതിനെതിരെയാണ് സിബിഐ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്.

നമ്പി നാരായണനെ ചാരക്കേസിൽ കുടുക്കാൻ അന്താരാഷ്ട്ര തലത്തിൽ ഗൂഢാലോചന നടന്നോ എന്നും അന്വേഷിക്കേണ്ടതുണ്ടെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. പ്രതികൾ പൊലീസിൽ ഉന്നത സ്ഥാനത്തിരുന്നവരാണ്. അതുകൊണ്ടു ഇവർക്ക് ജാമ്യം നൽകരുത്. അവർക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ ഭീഷണിപ്പെടുത്തിയും മറ്റും സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

പേട്ട സിഐ ആയിരുന്ന എസ്. വിജയനാണ് ഒന്നാം പ്രതി. സിബി മാത്യൂസ് നാലും കെ.കെ. ജോഷ്വ അഞ്ചും ഐ.ബി. ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ആർ.ബി. ശ്രീകുമാർ ഏഴും പ്രതികളാണ്. സിറ്റി പൊലീസ് കമീഷണറായിരുന്ന വി. ആർ രാജീവൻ, എസ്‌ഐ ആയിരുന്ന തമ്പി എസ് ദുർഗാദത്ത് എന്നിവരും പ്രതിപ്പട്ടികയിലുണ്ട്. പ്രതികൾക്കെതിരെ ഗൂഢാലോചനക്കും മർദനത്തിനും വകുപ്പുകൾ ചേർത്താണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.